കനത്ത മഴ തുടരുന്നു, കോഴിക്കോടും മലപ്പുറത്തും ഉരുൾപൊട്ടൽ; ദേശീയ ദുരന്തനിവാരണ സേന കോഴിക്കോട്ടേക്ക്...
ബാലുശേരി, താമരശേരി മേഖലകളിൽ ഒട്ടേറെ വീടുകൾ തകർന്നു. വ്യാപകമായി കൃഷിനാശവുമുണ്ടായി.
കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോടും മലപ്പുറത്തും ഉരുൾപൊട്ടൽ. കോഴിക്കോട് ജില്ലയിലെ നാലിടത്തും മലപ്പുറത്തെ എടവണ്ണയിലുമാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ കനത്ത നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. ബാലുശേരി, താമരശേരി മേഖലകളിൽ ഒട്ടേറെ വീടുകൾ തകർന്നു. വ്യാപകമായി കൃഷിനാശവുമുണ്ടായി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേന വ്യാഴാഴ്ച കോഴിക്കോടെത്തും.
താമരശേരി, കക്കയം, സണ്ണിപ്പടി, കരിഞ്ചോല, എന്നിവിടങ്ങളിലാണ് കോഴിക്കോട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായത്. പുല്ലൂരാംപാറയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. കരിഞ്ചോല ജോയ് റോഡിൽ ഒരു കുടുംബം ഒഴുക്കിൽപ്പെട്ടു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി. കനത്ത മഴയെ തുടർന്ന് താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇതോടെ ചുരത്തിലും സമീപത്തും വാഹനങ്ങളുടെ നീണ്ടനിരയാണ്. ശക്തമായ മഴ തുടരുന്നതിനാൽ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്...
ബുധനാഴ്ച രാത്രി മുതൽ പെയ്ത കനത്ത മഴയിലാണ് കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായത്. താമരശേരി കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ ഒരു കുട്ടി മരിച്ചു. കരിഞ്ചോല സ്വദേശി അബ്ദുൽ സലീമിന്റെ മകൾ ദിൽന(9)യാണ് മരിച്ചത്. പൂനൂർ പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ കോഴിക്കോട്-മൈസൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു. ജില്ലയിലെ സാഹചര്യം വിലയിരുത്താനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും വ്യാഴാഴ്ച രാവിലെ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേരും. ദേശീയ ദുരന്തനിവാരണ സേനയുടെ യോഗവും ഇവിടെ നടക്കും.
മലപ്പുറത്ത്...
മലപ്പുറത്ത് എടവണ്ണ കിഴക്കേചാത്തല്ലൂരിലാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമൊന്നുമില്ല. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇവിടെ ആറ് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴ തുടർന്നാണ് പ്രദേശത്ത് അപകടസാദ്ധ്യത കൂടുതലാണെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനെ തുടർന്ന് പ്രദേശത്തെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
വയനാട്ടിൽ...
വയനാട് താമരശേരി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ചുരത്തിൽ കുടുങ്ങികിടക്കുകയാണ്. വൈത്തിരിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകൾ തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കനത്ത മഴയെ തുടർന്ന് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Recommended Video
കണ്ണൂരിൽ...
ശക്തമായ മഴയിൽ കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിലും വൻ നാശനഷ്ടങ്ങളുണ്ടായി. ഇരിട്ടി, മക്കൂട്ടം, കൊട്ടിയൂർ, ചെറുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ മണ്ണിടിച്ചിലും കൃഷിനാശവും റിപ്പോർട്ട് ചെയ്തു. മണ്ണിടിച്ചിലിനെ തുടർന്ന് ഇരിട്ടി-മൈസൂരു പാതയിൽ ഗതാഗതം തടസപ്പെട്ടു. മാക്കൂട്ടം ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.