നവീൻ ബാബുവിന്റെ ആത്മഹത്യ; പിപി ദിവ്യ ജയിലിലേക്ക്, പാർപ്പിക്കുക പള്ളിക്കുന്നിലെ വനിതാ ജയിലിൽ
കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത് മജിസ്‌ട്രേറ്റ്. ഇതോടെ പിപി ദിവ്യയെ ജയിലിലേക്ക് മാറ്റും. പള്ളിക്കുന്ന് വനിതാ ജയിലിലാവും ദിവ്യയെ പാർപ്പിക്കുക എന്നാണ് റിപ്പോർട്ട്. നവംബർ 12 വരെയാണ് റിമാൻഡ് കാലാവധി.
നേരത്തെ ശക്തമായ പോലീസ് സന്നാഹവും സുരക്ഷയും ഒരുക്കിയാണ് പിപി ദിവ്യയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇവിടെ ഇത്രയും പോലീസുകാർ സുരക്ഷാ ഒരുക്കിയിട്ടും കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മജിസ്‌ട്രേറ്റിന്റെ വീടിന് മുൻപിൽ തടിച്ചു കൂടുകയും കടുത്ത പ്രതിഷേധം നടത്തുകയും ചെയ്‌തിരുന്നു.

ഇവിടേക്ക് കരിങ്കൊടിയുമായാണ് പ്രവർത്തകർ എത്തിയത്. ഇതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കടുത്ത പ്രതിഷേധങ്ങൾക്കും പ്രതിപക്ഷ ആരോപണങ്ങൾക്കും ഇടയിലായിരുന്നു ഇന്ന് പിപി ദിവ്യയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കണ്ണൂർ കണ്ണപുരം മേഖലയിൽ വച്ചായിരുന്നു ദിവ്യയുടെ നാടകീയമായ കീഴടങ്ങൽ.
നേരത്തെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യഹർജി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദിവ്യയുടെ കീഴടങ്ങൽ. തുടർന്ന് മണിക്കൂറുകളോളം ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ച് ദിവ്യയെ ചോദ്യം ചെയ്‌തിരുന്നു. പിന്നീടാണ് ഇവരെ തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇതോടെ റിമാൻഡും തീരുമാനവുകയായിരുന്നു.
സെഷൻസ് കോടതി ഉത്തരവിൽ ഗുരുതരമായ പരാമർശങ്ങളാണ് ദിവ്യക്കെതിരെ ഉയർന്നത്. ഇതോടെ ഗത്യന്തരമില്ലാതെ ദിവ്യ കീഴടങ്ങുകയായിരുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിച്ചിട്ടാണ് വന്നതെന്ന ദിവ്യയുടെ വാദം കോടതി പൂർണമായും തള്ളിയിരുന്നു.
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് അപ്രതീക്ഷിതമായി ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പിപി ദിവ്യ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും ഇല്ലാത്ത അഴിമതിയാരോപണം പരസ്യമായി ഉന്നയിച്ചുവെന്നുമാണ് പരാതി. ഇതിന്റെ പിറ്റേന്ന് പുലർച്ചെ നവീൻ ബാബുവിന്റെ സ്വവസതിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇതോടെ ദിവ്യക്കെതിരെ നടപടിയെടുക്കണം എന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമായി ഉയർന്നിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും, റവന്യൂ വകുപ്പും നവീൻ ബാബുവിന്റെ കുടുംബത്തിന് പിന്തുണയുമായി രംഗത്ത് വരിക്കുകയും ചെയ്‌തിരുന്നു. എന്നിട്ടും അറസ്‌റ്റ് ഇത്രയും വൈകുന്നതിൽ ചോദ്യം ഉയർന്നിരുന്നു. ഒടുവിൽ കോടതി മുൻകൂർ ജാമ്യം നൽകാതായതോടെ ദിവ്യ കീഴടങ്ങുകയായിരുന്നു.












Click it and Unblock the Notifications