ആരും കാത്തിരിക്കേണ്ട, 2024 ലും പ്രധാനമന്ത്രി മോദി തന്നെ; വീണ്ടും സർക്കാർ രൂപീകരിക്കും: അനുപ്രിയ
ദില്ലി: 2024 ലെ പൊതുതിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എത്തുമെന്ന് കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേല്‍. പ്രധാനമന്ത്രി സ്ഥാനത്തിനായി പ്രതിപക്ഷം കാത്തിരിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം "മത്സരത്തിന് പുറത്തായതിനാൽ" പ്രധാനമന്ത്രി സ്ഥാനത്തിന് ഇപ്പോള്‍ "ഒഴിവില്ല".അതുകൊണ്ട് തന്നെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അനുപ്രിയ പട്ടേല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

യു പിയില്‍ നിന്നുള്ള ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്‌നാ ദൾ-സോനേലാൽ വിഭാഗത്തിന്റെ നേതാവ് കൂടിയാണ് അനുപ്രിയ പട്ടേല്‍. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ ബി ജെ പിക്കൊപ്പം നിന്നുകൊണ്ട് മത്സരിക്കുന്ന അവർക്ക് ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനായി ബി ജെ പി യും സഖ്യകക്ഷികളും ഒരുങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയെ വീണ്ടും പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി തന്നെ രംഗത്ത് എത്തുന്നത്.

2024 തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. എന്നാല്‍ പ്രതിപക്ഷം എവിടേയും ഇല്ല. ഞങ്ങൾ വീണ്ടും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്നുമാണ് സ്റ്റേറ്റ് ഫോർ കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വകുപ്പിന്റെ ചുമതലയുള്ള അനുപ്രിയ പട്ടേല്‍ അവകാശപ്പെടുന്നത്. "പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ല. ആ സ്ഥാനം നരേന്ദ്ര മോദിക്കുള്ളതാണ്," അവർ ആവർത്തിച്ച് വ്യക്തമാക്കി.

പിന്നാക്ക സമുദായത്തിന് നീതി ഉറപ്പാക്കാൻ കോടതികൾക്ക് കേസുകളുടെ ഭാരവും ജഡ്ജിമാരുടെ കുറവും ഉള്ളതിനാൽ പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ജുഡീഷ്യൽ സർവീസിന് പ്രത്യേക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലയിലും കയറ്റുമതി പ്രോത്സാഹന സമിതികൾ രൂപീകരിച്ച് വരികയാണെന്നും അതിനാൽ രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകൾക്കും ഇപ്പോൾ കയറ്റുമതി കേന്ദ്രങ്ങളാകുമെന്നും 'ഒരു ജില്ല, ഒരു ഉൽപ്പന്നം' പദ്ധതിക്ക് കീഴിലുള്ള ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള എല്ലാ വിപണികളിലും എത്തിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.

അതേസമയം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, പാർട്ടി ദുർബലമായ ലോക്‌സഭാ സീറ്റുകളും ബൂത്തുകളും കണ്ടെത്തി അവിടങ്ങളില്‍ അടിത്തറ ശക്തിപ്പെടുത്താനായി ഒരു പാനൽ രൂപീകരിച്ചിട്ടുണ്ട്. നേരത്തെ ഇത്തരത്തിലുള്ള 73,000-ത്തോളം ബൂത്തുകൾ കണ്ടെത്തിയ പാർട്ടി ഇപ്പോൾ നിലവില്‍ ഇവയുടെ എണ്ണം ഒരു ലക്ഷമാക്കി വിപുലീകരിക്കാൻ തീരുമാനിച്ചു.

രാജ്യത്തുടനീളമുള്ള 73,000 ദുർബല ബൂത്തുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ബി ജെ പി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പാർട്ടി വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. അതേസമയം, തന്നെ മറുവശത്ത് ദുർബലമായ 144 ലോക്‌സഭാ സീറ്റുകൾ കണ്ടെത്തിയ മറ്റൊരു കമ്മിറ്റി ആഭ്യന്തരമന്ത്രി അമിത് ഷായുടെ മാർഗനിർദേശപ്രകാരവും പ്രവർത്തിക്കുന്നുണ്ട്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ കേന്ദ്രമന്ത്രിമാർ തങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള മണ്ഡലങ്ങളിൽ മാസത്തിൽ മൂന്ന് രാത്രിയെങ്കിലും ചെലവഴിക്കണമെന്നാണ് സമിതിയുടെ നിർദേശം. അവർ പ്രാദേശിക തലത്തില്‍ നിന്ന് നിരന്തരമായ അഭിപ്രായം തേടുകയും അത് പാർട്ടിയിലെ ഉന്നത നേതാക്കളുമായി പങ്കിടുകയും വേണം. 2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സീറ്റുകള്‍ കണ്ടെത്തിയത്. ഈ സീറ്റുകളിൽ ഭൂരിഭാഗവും രാജ്യത്തിന്റെ തെക്ക്, കിഴക്കൻ ഭാഗങ്ങളിലാണ്.












Click it and Unblock the Notifications