'ആരു വിചാരിച്ചാലും തന്നെ സംഘിയാക്കാൻ ആകില്ല', ആ വെള്ളം അങ്ങ് മാറ്റി വച്ചേക്കണമെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞ കാര്യങ്ങൾ തന്റെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചപ്പോൾ താൻ ശക്തമായ നിലപാട് എടുത്തിരുന്നുവെന്ന് കെ മുരളീധരൻ പറയുന്നു. വി മുരളീധരന്റെ പ്രതികരണത്തെ തന്റേതാക്കി പ്രചരിപ്പിക്കുകയാണ് എന്നും ആരു വിചാരിച്ചാലും തന്നെ സംഘിയാക്കാൻ ആകില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
കെ മുരളീധരന്റെ പ്രതികരണം: ' ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ ശ്രീ. കെ.എം.ബഷീർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആദ്യം പ്രതികരിച്ചത് ഞാനായിരുന്നു. അന്ന് ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും അയാളെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോൾ ആലപ്പുഴ കളക്ടറായി സർക്കാർ ശ്രീരാം വെങ്കിട്ടരാമനെ നിയമിച്ച നടപടിയെ കേരളത്തിൽ ജാതി,മത വ്യത്യാസമില്ലാതെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും എതിർത്തിരുന്നു.അതേ നിലപാട് അതിശക്തമായി ഞാനും പറഞ്ഞിരുന്നു. ബിജെപിയുടെ കേന്ദ്രമന്ത്രി വി.മുരളീധരനിൽ നിന്നും മാത്രമാണ് ഒറ്റപ്പെട്ട ശബ്ദം ഉണ്ടായത്. എന്നാൽ വി.മുരളീധരൻ പറഞ്ഞതിനെ കെ.മുരളീധരന്റെ തലയിൽ കെട്ടിവയ്ക്കാൻ ബിജെപിക്ക് കുഴലൂത്ത് നടത്തുന്ന ഒരു ഓൺലൈൻ മാധ്യമം ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.
കെ.കരുണാകരന്റെ കുടുംബം എന്നും മതേതരവാദികൾക്കൊപ്പം മാത്രമേ നിലകൊണ്ടിട്ടുള്ളൂ. മരണം വരെയും അത് തുടരും. നാളെ ഏത് കേന്ദ്ര ഏജൻസിയുടെ അന്വേഷണം വന്നാലും ഭയപ്പെടാതെ സംഘപരിവാറിനെതിരെ അതിശക്തമായ നിലപാട് നാളിതുവരെയും സ്വീകരിച്ചിട്ടുണ്ട്. അന്നും ഇന്നും എന്നും അതെന്റെ ഉറച്ച നിലപാടാണ്. അതിന് സംഘപരിവാർ അനുകൂല മാധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. കെ.മുരളീധരനെ ആരു വിചാരിച്ചാലും സംഘിയാക്കാൻ ആകില്ല. നുണപ്രചാരണങ്ങൾ ആരുടെ ക്വട്ടേഷൻ ആയാലും അതിന് വെച്ച വെള്ളം അങ്ങ് മാറ്റി വച്ചേക്കണം.












Click it and Unblock the Notifications