ശമ്പളം 1 ലക്ഷം; അസിസ്റ്റന്റിന് 47,800; വേണു രാജാമണി ചെയ്യുന്ന ജോലി എന്താണെന്ന് അറിയില്ലെന്ന് നോർക്ക
ദില്ലി: ദില്ലിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായ വേണു രാജാമണിയുടെ സേവനത്തെ കുറിച്ച് അറിയില്ലെന്ന് നോര്‍ക്ക വകുപ്പും ദില്ലിയിലെ നോര്‍ക്ക സെല്ലും അറിയിച്ചു. വിവരാവകാശ അപ്പീലിലാണ് നോര്‍ക്ക സെല്‍ വിചിത്രമായ മറുപടി നല്‍കിയത്. ഒരു ലക്ഷം രൂപയാണ് വേണു രാജാമണി മാസ ശമ്പളമായി കൈപ്പറ്റുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷത്തെ കാലയളവിലാണ് വേണു രാജാമണിയെ സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്.
'വിഡ്ഢികളെ പണം കൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാം'; പ്രതികരണവുമായി അതിജീവിത, കുറിപ്പ്
ഇതിന് മുമ്പ് മുന്‍ എം പി എ സമ്പത്തായിരുന്നു ഈ പദവിയില്‍ ഉണ്ടായിരുന്നത്. സമ്പത്തിന് പകരക്കാരനായാണ് 2021 സെപ്റ്റംബറില്‍ വേണു രാജാമണി സ്ഥാനമേല്‍ക്കുന്നത്. ചീഫ് സെക്രട്ടറി റാങ്കില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെയും എംബസികളുടെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കലാണ് പ്രധാന ചുമതല. എന്നാല്‍ ഈ കാലയളവില്‍ വേണു രാജാമണി നല്‍കിയ സേവനങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് അറിയില്ലെന്ന മറുപടിയാണ് നോർക്ക നല്‍കിയത്.
സെപ്റ്റംബര്‍ 14 മുതല്‍ ജനുവരി 31 വരെയുള്ള പ്രവര്‍ത്തനത്തെ കുറിച്ചാണ് ചോദിച്ചത്. നേരത്തെ ശമ്പളത്തിന്റെ കണക്ക് നോര്‍ക്ക നല്‍കിയെങ്കിലും സേവനങ്ങളെ കുറിച്ചുള്ള ചോദ്യം നോര്‍ക്ക റൂട്ട്‌സിനും നോര്‍ക്ക സെല്ലിനും കൈമാറുകയായിരുന്നു. വേണു രാജാമണി ഏറ്റെടുത്ത പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളുടെയും ലഭിച്ച പരാതികളുടെയും പരിഹരിച്ചതിന്റെ വിശദാംശങ്ങളൊന്നും തന്നെ നോര്‍ക്ക സെല്ലില്‍ ലഭ്യമല്ല.
'തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍
നോര്‍ക്ക സെല്‍ ഭരണപരമായ സഹായം മാത്രമാണ് നല്‍കുന്നതെന്നാണ് വിവരാവകാശ രേഖയില്‍ നല്‍കിയ മറുപടി. കഴിഞ്ഞ ജനുവരി വരെ ശമ്പള ഇനത്തില്‍ നല്‍കിയത് 4,46,667 രൂപയാണ്. കൂടാതെ അസിസ്റ്റന്റിന് 47,800 രൂപയും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന് 27,900 രൂപയും ഡ്രൈവര്‍ക്ക് 25,100 രൂപയുമാണ് മാസ ശമ്പളമായി നല്‍കുന്നത്.
അതേസമയം, ഈ പദവിയിവലേക്ക് എ സമ്പത്തിനെ ആദ്യം നിയോഗിച്ചപ്പോള്‍ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു. പ്രളയത്തിനും ശേഷം കൊറോണ പ്രതിസന്ധി വന്നപ്പോഴും സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിച്ചിരുന്നു. സര്‍ക്കാരിന്റെ അനാവശ്യ ചെലവുകളാണ് ഈ നിയമനം എന്നാണ് അന്ന് പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. ആ വേളയിലും സമ്പത്തിന്റെ നിയമനം ഏറെ ചര്‍ച്ചയായിരുന്നു. കൂടാതെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം രാജിവച്ചത്. കൊവിഡ് ബാധിക്കുന്ന സമയത്ത് അദ്ദേഹം ദില്ലിയില്‍ ഇല്ലാതിരുന്നത് വലിയ വിവാദമായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് അദ്ദേഹം വീട്ടിലിരുന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന വാദമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.
ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 38,247 വോട്ടിന് യുഡിഎഫിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇതിനുശേഷമാണ് പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ ദില്ലി കേരള ഹൗസില്‍ നിയമിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ചുമതല എന്നതായിരുന്നു പാര്‍ട്ടി നല്‍കിയ വിശദീകരണം.
Recommended Video