തൊട്ടാൽ പൊള്ളുന്ന വിലയുമായി പൂക്കൾ; മുല്ലയ്‌ക്ക് വില 700 കടന്നു, മലയാളിക്ക് ആശ്വാസമായി പച്ചക്കറി വില
കൊച്ചി: തിരുവോണത്തിന് നാല് നാളുകൾ മാത്രം ശേഷിക്കെ സംസ്ഥാനത്തെ പൂവിലയിൽ കാര്യമായ വർധനവ്. പൂക്കളം ഒരു വികാരമായ മലയാളിയുടെ കീശ കീറുന്ന വിലക്കയറ്റം തന്നെയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നായിരുന്നു ഇത്രയും നാൾ കേരളത്തിലേക്ക് ഭൂരിഭാഗം പൂക്കളും എത്തിയിരുന്നതെങ്കിൽ ഇക്കുറി കേരളത്തിൽ വൻ തോതിൽ കൃഷി ആരംഭിച്ചത് കൊണ്ട് മാത്രമാണ് വില ഈ നിലയ്‌ക്കെങ്കിലും പിടിച്ചു നിർത്താൻ കഴിഞ്ഞത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയിരുന്ന പൂക്കളുടെ വിലയിൽ വൻവർധന ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തിൽ പഞ്ചായത്തുകളുടെയും അല്ലാതെ മറ്റ് സംഘടനകളുടെയും ഒക്കെ നേതൃത്വത്തിൽ വൻ തോതിൽ കൃഷി ആരംഭിച്ചതോടെ പൂക്കളുടെ ലഭ്യത കൂടിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. എങ്കിലും ഓണം സീസൺ ആയതോടെ മുല്ല ഉൾപ്പെടെയുള്ള ആവശ്യക്കാർ ഏറെയുള്ള പൂക്കൾക്ക് വില കുത്തനെ ഉയർന്നിട്ടുണ്ട്.

നിലവിൽ കേരളത്തിലെ കല്യാണ സീസണും മുല്ല വില ഉയരാൻ കരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിലേക്ക് കൂടുതലായി പൂ എത്തിയിരുന്ന മേഖലയാണ് തമിഴ്‌നാട്ടിലെ തോവാള ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ. അത്തം ആരംഭിച്ച് പത്ത് നാൾ പിന്നിടുന്നത് വരെ പൂക്കളം ഒരുക്കാനുള്ള മലയാളിയുടെ വെപ്രാളം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയിരുന്ന ഗ്രാമങ്ങളിൽ ഒന്നാണ് തോവാള. കോടിക്കണക്കിന് രൂപയുടെ പൂക്കളാണ് കേരളത്തിലേക്ക് ഈ കാലയളവിൽ ഒഴുകുന്നത്.
മുല്ലപ്പൂയ്ക്ക് കിലോ 700 രൂപ വരെയാണ് ഇപ്പോഴത്തെ വില. പിച്ചിയുടെ വില 600 രൂപയാണ് നിലവിൽ. ക്രേന്തി മഞ്ഞ ഒരു കിലോയ്ക്ക് 35 രൂപയും ക്രേന്തി ഓറഞ്ചിന് 45 രൂപയുമാണ് വിലഇതിന് പുറമേ മറ്റ് പ്രധാന പൂക്കൾക്ക് കാര്യമായ വിലവർധനവ് ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ജമന്തി മഞ്ഞ-150, ജമന്തി വെള്ള-200, വാടാമല്ലി-150 എന്നിങ്ങനെയാണ് മറ്റ് പൂക്കളുടെ വിലകൾ.
എന്നാൽ വരും ദിവസങ്ങളിൽ വില കൂടുതൽ ഉയരാനാണ് സാധ്യത. സ്‌കൂളുകൾ, കോളേജുകൾ, മറ്റ് ഓഫീസുകൾ എന്നിങ്ങനെ വിവിധ ഇടങ്ങളിൽ ഓണാഘോഷം തകൃതിയായി നടക്കുന്ന സമയം കൂടിയാണിത്. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ നിലവാരം മാറുമെന്നും വില കൂടുമെന്നും കരുതപ്പെടുന്നു. മലബാറിലേക്ക് ഇക്കുറി ഗുണ്ടൽപേട്ട് അടക്കമുള്ള മേഖലകളിൽ നിന്നും പൂവെത്തുന്നുണ്ട്. പ്രാദേശിക കൃഷി ഇവിടെയും വിലയെ പിടിച്ചു നിർത്തും എന്നാണ് കരുതുന്നത്.
ആശ്വാസമായി പച്ചക്കറി വില
പൂക്കളം കഴിഞ്ഞാൽ മലയാളി ഏറ്റവും അധികം പണം ചെലവിടുന്നത് ഓണ സദ്യയ്ക്കാണ്. സംസ്ഥാനത്തെ ഏത് മേഖലയിലായാലും സമൃദ്ധമായ ഓണ സദ്യ ആഘോഷത്തിന്റെ മുഖ്യ ഘടകമാണ്. എന്നാൽ ഇക്കുറി സദ്യയ്ക്ക് അധികം പണം ചിലവാകാതെ മുന്നോട്ട് പോവാമെന്നാണ് ഇപ്പോഴത്തെ വില നിലവാരം സൂചിപ്പിക്കുന്നത്. നിലവിൽ പച്ചക്കറിക്ക് കാര്യമായ വിലക്കുറവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഓണക്കാലത്തിനെ വച്ച് നോക്കുമ്പോൾ ഇക്കുറി പച്ചക്കറി വില താരതമ്യേന കുറവാണ്. തിരുവോണത്തിന് നാല് ദിവസം ശേഷിക്കെ വെണ്ടയ്ക്ക, പയർ, ബീറ്റ്‌റൂട്ട് എന്നിവയ്ക്ക് മാർക്കറ്റിൽ വില കുറഞ്ഞുവെന്നതാണ് ആശ്വാസം. വെണ്ടയ്‌ക്കും പയറിനും കിലോയ്ക്ക് 60 രൂപ വരെയെത്തിയെങ്കിലും പിന്നീട് താഴേക്ക് വന്നിട്ടുണ്ട്. നേന്ത്രക്കായ വില ഒരുഘട്ടത്തിൽ കുതിച്ചുയർന്നെങ്കിലും ഇപ്പോൾ നന്നായി കുറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications