വനിതാ കമ്മീഷൻ അധ്യക്ഷയായി അഡ്വ. പി സതീദേവി ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി അഡ്വ. പി സതീദേവി ചുമതലയേറ്റു. സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് സതീദേവി. കോഴിക്കോട് വടകര സ്വദേശിയാണ്. വനിത കമ്മീഷൻ്റെ ഏഴാമത്തെ അധ്യക്ഷയാണിവർ.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ കമ്മിഷന്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ ത്രിതല പഞ്ചായത്തുകളുടെ ഭാഗമായ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സതീദേവി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

വനിതാ കമ്മീഷൻ്റെ ഏഴാമത്തെ അധ്യക്ഷയായിട്ടാണ് അഡ്വ. പി സതീദേവി ഇന്ന് വനിതാ കമ്മീഷൻ ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്തത്. രാവിലെ കമ്മിഷന്‍ ആസ്ഥാനത്തെത്തിയ സതീദേവിയെ മെമ്പര്‍ സെക്രട്ടറി പി. ഉഷാറാണിയും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഓഫീസിലെത്തിയ അധ്യക്ഷക്ക് അംഗങ്ങൾ വരവേൽപ്പ് നൽകി. കമ്മിഷന്‍ അംഗങ്ങളായ അഡ്വ.എം.എസ്.താര, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാല്‍ എന്നിവർ ചേർന്ന് പൂച്ചെണ്ടുകൾ നൽകി സതീദേവിയെ സ്വീകരിച്ചു.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

പെണ്‍കുട്ടികളെ 'കെട്ടിച്ചയക്കുന്നു' എന്ന രീതിയില്‍ വിവാഹപ്പന്തതിലേക്ക് തള്ളിവിടുകയല്ല വേണ്ടതെന്ന് പ്രഥമ പ്രസംഗത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. പെൺകുട്ടികൾക്ക് പരമാവധി ഉന്നത വിദ്യാഭ്യാസം നല്‍കി അവള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് ആര്‍ജിക്കുന്നതിനുള്ള സഹായം ഒരുക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. കോളജുകളില്‍ ചേരുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും സ്ത്രീധനം വാങ്ങുകയില്ലെന്ന സത്യവാങ്മൂലം വിദ്യാര്‍ഥികള്‍ നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം ശ്ലാഘനീയമാണെന്നും അധ്യക്ഷ ചൂണ്ടിക്കാട്ടി. സ്ത്രീധന ആത്മഹത്യകൾ പെരുകുന്ന പശ്ചാത്തലത്തിൽ ക്കൂടിയാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ വാക്കുകൾ.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ കമ്മിഷന്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ ത്രിതല പഞ്ചായത്തുകളുടെ ഭാഗമായ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള വനിതാ കമ്മിഷന് സ്ത്രീകളുടെ അവകാശ പരിരക്ഷ കൂടുതല്‍ ഉറപ്പുവരുത്താന്‍ ഉതകുന്ന വിധത്തില്‍ കമ്മിഷന്‍ ആക്ട് ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അധ്യക്ഷ പി സതീദേവി കൂട്ടിച്ചേർത്തു.
കോഴിക്കോട് വടകര സ്വദേശിയായ സതിദേവി 2004 മുതല്‍ 2009 വരെ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ സെപ്റ്റംബർ 22ന് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്തേക്ക് സതീദേവിയെ തീരുമാനിക്കാൻ നേരത്തെ തന്നെ സിപിഎമ്മിലും ധാരണയായിരുന്നു.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കണ്ണൂര്‍, കോഴിക്കോട് ജില്ലാ കോടതികളില്‍ അഭിഭാഷകയായിരുന്നു. മഹിളാ അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച് വരികയായിരുന്നു. സ്ത്രീശബ്ദം മാഗസിന്റെ ചീഫ് എഡിറ്ററും സുശീലാ ഗോപാലന്‍ സ്ത്രീപദവി നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു. 'പരമാധികാരികള്‍ നമ്മള്‍ തന്നെ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
വിവിധ പരാതികളില്‍ വനിതാ കമ്മിഷന്റെ സഹായം തേടാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കി ഒരു വാർത്താചാനൽ നടത്തിയ പരിപാടിക്കിടെയായിരുന്നു മുൻ അധ്യക്ഷ ജോസഫൈൻ മോശംപരാമര്‍ശം നടത്തിയത്. തത്സമയ ചർച്ചക്കിടയിൽ സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് മുൻ അധ്യക്ഷക്കെതിരെ പാർട്ടി പരസ്യമായി നടപടിയെടുത്തത്.

ജോസഫൈൻ യുവതിയോട് അപമര്യാദയായി പെരുമാറുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഭരണപക്ഷ അനുകൂലികള്‍പോലും ഇവരുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റെന്ന പരാതിയുമായി വിളിച്ച എറണാകുളം സ്വദേശി ലിബിനയോടുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ഇതില്‍, ഭര്‍ത്താവ് തല്ലുന്നത് പൊലീസിലറിയിച്ചില്ലേ എന്ന ചോദ്യത്തിനു ലിബിന ഇല്ലെന്നു മറുപടി പറഞ്ഞപ്പോള്‍ 'എന്നാപ്പിന്നെ അനുഭവിച്ചോ' എന്ന പ്രതികരണമാണ് അധ്യക്ഷയില്‍നിന്നും ഉണ്ടായത്. സംഭവം വിവാദമായതോടെ സംഭവത്തില്‍ ജോസഫൈൻ പിന്നീട് ഖേദപ്രകടനം നടത്തിയിരുന്നു. നേരത്തെ, പി. സതീദേവിക്കൊപ്പം പി.കെ ശ്രീമതി, സി.എസ് സുജാത, ടി.എൻ സീമ എന്നിവരുടെ പേരുകളും വനിത കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ സിപിഎം പരിഗണിച്ചിരുന്നു.












Click it and Unblock the Notifications