പെരിയ ഇരട്ടക്കൊല കേസ്; സിപിഎം നേതാക്കൾക്ക് ആശ്വാസം, 4 പ്രതികളുടെ ശിക്ഷ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കമുള്ള നാല് പ്രതികൾക്ക് ആശ്വാസം. ഇവരുടെ ശിക്ഷാ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിപിഎമ്മിന് വലിയ ആശ്വാസം നൽകുന്ന നടപടിയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പെരിയയിലെ പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്‌കരൻ എന്നിവരുടെ ശിക്ഷയാണ് സ്‌റ്റേ ചെയ്‌തത്. ഇവർക്ക് അഞ്ച് വർഷം തടവാണ് എറണാകുളം പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നത്.

പ്രതികളുടെ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. സിബിഐയ്ക്ക് നോട്ടീസും അയച്ചിട്ടുണ്ട്. അപ്പീലിൽ വിശദമായ വാദം പിന്നീട് നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഈ അപ്പീലിൽ അന്തിമ ഉത്തരവ് വരും വരെ ശിക്ഷാ നടപടികൾ സ്‌റ്റേ ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അഞ്ച് വർഷം തടവിന് പുറമേ നാല് പ്രതികൾക്കും 10,000 രൂപ പിഴയും സിബിഐ കോടതി വിധിച്ചിരുന്നു.
ശിക്ഷ സ്‌റ്റേ ചെയ്‌ത അടിസ്ഥാനത്തിൽ ഇവർക്ക് ഇന്ന് തന്നെ ജയിൽമോചിതരാകാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ നിന്നും മോചിപ്പിച്ചു എന്ന കുറ്റവും കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതുമാണ് ഇവർക്കെതിരെ ഉയർന്നത്. കൃത്യത്തിൽ ഇവർക്ക് നേരിട്ട് പങ്കില്ലെന്ന് കണ്ടതിനെ തുടർന്നാണ് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പ്രതികൾ ഇപ്പോൾ കഴിയുന്നത്. ചെറിയ കാലയളവിലെ ശിക്ഷ മരവിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രിംകോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളുണ്ട്. ഇത് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. കേസിൽ ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികളും വൈകാതെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന.
സിപിഎം നേതാക്കളായ നാല് പ്രതികളുടെയും ഹര്‍ജി ഇന്നലെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു.എന്നാൽ സിബിഐ അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഇവരെ ശിക്ഷിച്ചത്.
എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. കേസിലെ 1 മുതൽ 8 വരെ പ്രതികൾക്കും 15ആം പ്രതിക്കും ഇരട്ട ജീവപര്യന്തവും പിഴയുമാണ് കോടതി വിധിച്ചത്. ഇതിൽ സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ഉൾപ്പെടെയുള്ളവരുണ്ട്. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്‌ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് കണ്ടെത്തിയത്.












Click it and Unblock the Notifications