കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കാനാവാത്തതിന്റെ അസഹിഷ്ണുതയാണ് പിണറായിക്കും റിയാസിനും: കെ സുരേന്ദ്രന്‍
കാസർഗോഡ്: സംസ്ഥാന സർക്കാർ വഴി നടപ്പിലാക്കുന്ന എല്ലാ കേന്ദ്ര പദ്ധതികളും കേരളത്തിൽ അട്ടിമറിക്കപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് പരിശോധിക്കപ്പെടുന്നതാണ് മുഖ്യമന്ത്രിയേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും അസ്വസ്ഥമാക്കുന്നതെന്നും കാസർഗോഡ് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മംഗലാപുരം മുതൽ തിരുവനന്തപുരം വരെ അതിവേഗ ദേശീയപാത വികസനമാണ് നടക്കുന്നത്. 2024ന് ഈ പദ്ധതികളെല്ലാം പൂർത്തിയാകും. യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ 560 ഇരട്ടി ദേശീയപാത നിർമ്മാണ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. 21,275 കോടിയുടെ പുതിയ 6 പ്രൊജക്ടുകളാണ് എൻഎച്ച്ഐ നടപ്പാക്കുന്നത്. നേരത്തെ അനുവദിച്ച 34,000 കോടിയുടെ പദ്ധതികൾക്ക് പുറമേയാണിത്. കേരളത്തിന്റെ വികസനത്തിന് കരുത്തേകുന്ന 6 പ്രൊജക്ടുകളാണ് നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രസർക്കാരിനെ മുമ്പ് നിരവധി തവണ പ്രസംശിച്ചതാണ്. ഇപ്പോൾ കേന്ദ്രമന്ത്രി എസ്.ജയശങ്കർ വന്നപ്പോൾ ഇവർ എന്തിനാണ് പ്രകോപിതനാകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

റിയാസിന്റെ പിഡബ്ല്യുഡി റോഡുകൾ മുഴുവൻ കുളങ്ങളാണ്. കോടികൾ ചെലവഴിച്ച് നിർമ്മിച്ച പാലാരിവട്ടം പാലം പൊളിഞ്ഞു. റിയാസിന്റെ ജില്ലയിലെ കൂളിമാട് പാലം നിന്നനിൽപ്പിൽ തകർന്നു. വർഷത്തിൽ ആറുമാസം മഴ പെയ്യുന്ന സംസ്ഥാനത്ത് ദേശീയപാത വികസനത്തിനുള്ള പരിമിതികൾ പരിഹരിച്ചാണ് ഇപ്പോൾ പണി നടക്കുന്നത്. കേരളത്തിൽ ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം മാത്രമാണ് സംസ്ഥാനം എടുക്കുന്നത്. ബാക്കി ദേശീയപാത വികസനത്തിന്റെ എല്ലാ തുകയും നൽകുന്നത് കേന്ദ്രസർക്കാരാണ്. സംസ്ഥാനം വഴി നടപ്പാക്കുന്ന എല്ലാ കേന്ദ്ര പദ്ധതികളും കേരളത്തിൽ അട്ടിമറിക്കപ്പെടുകയാണ്. അത് പരിശോധിക്കാൻ കേന്ദ്രമന്ത്രിമാർ ഇനിയും കേരളത്തിലെത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
'ഹോ എന്നാ ഒരു ഭംഗി ആണെന്നേയെന്ന് റിമി ടോമി'; ബനാറസ് സാരിയില്‍ കിടുക്കി അനുശ്രി
വിദേശകാര്യ മന്ത്രി വരുമ്പോൾ മുഖ്യമന്ത്രിക്ക് അസ്വസ്ഥത കൂടും. പ്രോട്ടോകോൾ ലംഘനം ചർച്ചയാകുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്യുന്ന കേരളം ഭരിക്കുന്നവരാണ് മര്യാദയ്ക്ക് കാര്യങ്ങൾ ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്ത് ട്രെഷറി പൂട്ടിപോകാതിരിക്കാൻ കാരണം നരേന്ദ്രമോദി സർക്കാരാണ്. ടീം ഇന്ത്യ എന്ന സങ്കൽപ്പത്തിൽ മോദി സർക്കാർ മുന്നോട് പോകുമ്പോൾ കേരളം കടക്കെണിയിലാവുകയാണ്. സ്കൂൾ കുട്ടികൾക്കുള്ള ഉച്ചക്കഞ്ഞിയിൽ പോലും കയ്യിട്ടുവാരുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. അവാസ്തവമായ കണക്കുകളാണ് നിയമസഭയിൽ മന്ത്രിമാർ പറയുന്നത്. പ്രതിപക്ഷ നേതാവും ഇതിന് കൂട്ടുനിൽക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications