മോദി വരുന്നതില്‍ ഇടതിനും കോണ്‍ഗ്രസിനും ആശങ്ക: ക്രൈസ്തവ പുരോഹിതരുമായി കൂടികാഴ്ചയെന്നും കെ സുരേന്ദ്രന്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനം കേരളത്തിൻ്റെ വികസന കുതിപ്പിന് ആക്കം കൂട്ടുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങൾക്ക് വലിയ പ്രതീക്ഷയും ആഹ്ലാദവും പകരുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. കേരളത്തിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുമെന്നും എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു
24 ന് കൊച്ചിയിൽ മെഗാറോഡ് ഷോയിൽ നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യും. പിന്നീട് യുവം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ വലിയ മാറ്റം കുറിക്കുന്ന സമ്മേളനമാവും യുവം. കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് കേരളത്തിൻ്റെ വികസനത്തിന് വേണ്ടിയുള്ള കൂട്ടായ്മയാണ് യുവം. നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള യുവാക്കളുടെ ആവേശമാണിത്. നരേന്ദ്രമോദിക്ക് യുവാക്കൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത എല്‍ ഡി എഫ് - യു ഡി എഫ് മുന്നണികളെ അസ്വസ്ഥമാക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

വികസനത്തിൻ്റെ കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനമായി കേരളം മാറി. അനുകൂലമായ സാഹചര്യമുണ്ടായിട്ടും കേരളം ഇപ്പോഴും നിക്ഷേപ സൗഹൃദ സംസ്ഥാനമാവുന്നില്ല. തൊഴിലില്ലായ്മ വിസ്ഫോടനം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ തകർച്ച എന്നിവയെല്ലാം കേരളത്തിന് തിരിച്ചടിയാണ്. ഇത്തരം ചോദ്യങ്ങളാണ് യുവം 2023ൽ ചോദിക്കുക. ഇതൊരു തുടക്കം മാത്രമാണ്. കേരളത്തിലെ യുവതയുടെ പ്രശ്നങ്ങൾ ഇനിയും ചർച്ചയാക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇടതിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ ആശങ്ക. കൊച്ചിയിൽ പ്രധാനമന്ത്രി ക്രൈസ്തവ മതമേലദ്ധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും സുരേന്ദ്രൻ അറിയിച്ചു. വികസനത്തിന് വേണ്ടി മതപുരോഹിതൻമാർ മുന്നോട്ട് വരുന്നത് നാടിൻ്റെ ഭാവിക്ക് ഗുണം ചെയ്യും. കള്ള പ്രചരണങ്ങളെ ക്രൈസ്തവ സമൂഹം തള്ളിക്കളഞ്ഞു കഴിഞ്ഞു. വന്ദേഭാരതിനെതിരായ എല്‍ ഡി എഫ് - യു ഡി എഫ് മുന്നണികളുടെ നിലപാട് ദൗർഭാഗ്യകരമാണ്. വികസന കാര്യങ്ങളെ ദുഷ്ടലാക്കോടെ കാണരുത്. സിൽവർലൈൻ വരുമെന്നത് സി പി എമ്മിന്റയും മുഖ്യമന്ത്രി പിണറായി വിജയന്റേയും വ്യാജ പ്രചരണം മാത്രമാണെന്നും ബി ജി പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. കെഎസ് രാധാകൃഷ്ണൻ, ജില്ലാ അദ്ധ്യക്ഷൻ കെഎസ് ഷൈജു, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, വക്താവ് കെവിഎസ് ഹരിദാസ്, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.












Click it and Unblock the Notifications