'വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി, ഹൃദയം വിങ്ങിയാണ് അദ്ദേഹം മടങ്ങിയത്'; സുരേഷ് ഗോപി
തിരുവനന്തപുരം: ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്ന് മടങ്ങിയതെന്നും ദുരിതബാധികർക്കായി സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പ് നൽകിയതായും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ജീവിതം എങ്ങനെയാണ് ഹനിക്കപ്പെടുന്നു എന്നതാണ് മോദി കണ്ടത്. വേണ്ടതെല്ലാം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. യോഗത്തിൽ ദുരന്തത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം പരിഗണിക്കപ്പെടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സന്ദർശന വേളയിൽ സുരേഷ് ഗോപിയും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

മുൻ തീരുമാനത്തിൽ നിന്ന് വ്യത്യസ്‌തമായി സെന്റ് ജോസഫ് സ്‌കൂളിലാണ് സന്ദർശനം നടത്തിയത്. അവിടെ ദുരന്തബാധിതരെ കണ്ടു. ഡോക്‌ടർമാരും നേഴ്‌സും ഉൾപ്പെടെയുള്ള എല്ലാവരുമായും മോദി സംസാരിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടുതൽ സമയവും ദുരന്തമേഖലയിലാണ് മോദി ചിലവഴിച്ചതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം, ദുരന്തം ബാധിച്ചവർക്ക് ഒപ്പം നിൽക്കുകയാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. നൂറുകണക്കിന് ആളുകളുടെ സ്വപ്‌നങ്ങളാണ് തകർന്നതെന്നും കളക്‌ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി പറയുകയുണ്ടായി. കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദുരിതബാധിതരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണെന്നും അതിനായി സർക്കാരുകൾ ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ ഭാവി സംരക്ഷിക്കണമെന്നും അവർ ഒറ്റയ്ക്കല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. താൻ പല ദുരന്തങ്ങളും നേരിൽ കണ്ടതാണെന്നും അതിനാൽ വിഷമം മനസിലാവുമെന്നും പറഞ്ഞ പ്രധാനമന്ത്രി പണം തടസമാവില്ലെന്നും പറയുകയുണ്ടായി.
അതിനിടെ വയനാട് ദുരന്തത്തിൽ സംഭവിച്ച നാശനഷ്‌ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്‌ടം ഉണ്ടായി, ഏത് രീതിയിൽ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ളവ അടങ്ങിയ മെമ്മോറാണ്ടം സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിലാണ് വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് വന്നത്. മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തിയ ശേഷം അദ്ദേഹം കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌കൂള്‍ മൈതാനത്ത് ഇറങ്ങുകയായിരുന്നു. ഇവിടെ നിന്ന് വാഹനത്തില്‍ ചൂരല്‍മലയിലെ ബെയ്‌ലി പാലത്തില്‍ എത്തി സൈനികരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്യുകയുണ്ടായി.
ദുരന്തമേഖലയിലേക്ക് പ്രധാനമന്ത്രി എത്തിയത് വലിയ പ്രതീക്ഷയോടെയാണ് കേരളം നോക്കി കാണുന്നത്. ദേശീയ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണം എന്ന ആവശ്യം ഒരു ഭാഗത്ത് ശക്തമാണ്. അതിനിടയിൽ 2000 കോടി രൂപയുടെ അടിയന്തര പാക്കേജ് വേണമെന്നാണ് കേരളം കേന്ദ്രത്തോട് ഉയർത്തുന്ന ആവശ്യം. ഇതുൾപ്പെടെ പ്രധാനമന്ത്രി പരിഗണിക്കുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്.












Click it and Unblock the Notifications