സ്വകാര്യ ബസ് സമരം; യാത്രക്കാർ പ്രതിസന്ധിയിൽ ആകില്ല; കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും
തിരുവനന്തപുരം: കേരളത്തിൽ നാളെ കെഎസ്ആർടിസി അധിക സർവീസ് നടത്തും. സ്വകാര്യ ബസ് സമരം നേരിടുന്നതിന്റെ ഭാഗമായാണ് കെ എസ് ആർടി സി കൂടുതൽ സർവീസുകൾ നടത്തുന്നത്. കെഎസ്ആർടിസി സിഎംഡി ഇത് സംബന്ധിച്ച നിർദ്ദേശം നൽകി.
വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് ആവശ്യത്തിനനുസരിച്ച് കെ എസ് ആർ ടി സി സർവീസ് ഉണ്ടാകും. നിലവിൽ യൂണിറ്റുകളിൽ ലഭ്യമായിട്ടുള്ള എല്ലാ ബസ്സുകളും സർവീസ് നടത്തുവാനാണ് സിഎംഡി നിർദ്ദേശം നൽകിയിരിക്കുന്നത്.

യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തേണ്ടി വരും. അതിനാൽ ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ അവധി നിയന്ത്രിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ബസ് സർവ്വീസിന്റെ ഷെഡ്യൂളുകൾ ക്രമീകരിക്കുവാൻ യൂണിറ്റ് അധികാരികൾക്ക് നിർദ്ദേശം നൽകി. എല്ലാ ജനറൽ വിഭാഗം ഇൻസ്പെക്ടർമാരും സര്‍പ്രൈസ് സ്‌ക്വാഡ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരും ബസ് പരിശോധന നടത്തണം.
എന്തെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ പൊലീസ് സഹായം തേടണമെന്ന് സിഎംഡി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യൂണിറ്റുകൾ കേന്ദ്രീകരിച്ചുള്ള സർവീസ് നടപ്പിലാക്കുന്നതിന് ഓപ്പറേഷൻ യൂണിറ്റ് അധികാരികൾക്ക് നിർദ്ദേശം നൽകി. ഇതിന് പുറമേ ദീര്‍ഘദൂര സര്‍വീസുകള്‍ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിന് മേഖലാ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ അനിശ്ചിതകാല സമരം ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇന്ന് രാത്രി മുതലാണ് സ്വകാര്യ ബസുടമകളുടെ സമരം തുടങ്ങുന്നത്. എന്നാൽ, സർക്കാരിനെ സമ്മർദ്ദത്തിലാക്കിയാൽ അത് നേരിടുമെന്ന് നിരക്ക് വർദ്ധന ഉടനുണ്ടാകുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു. ബസ് ചാർജ് വർദ്ധനവ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും ചർച്ചയായില്ല.












Click it and Unblock the Notifications