പിവി അൻവർ ജയിലിലേക്ക്? പോലീസിന്റേത് അസാധാരണ നീക്കം, എംഎൽഎയെ തളയ്ക്കാൻ പോലീസ് പടയെത്തി
മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ അറസ്‌റ്റിലായ പിവി അൻവർ എംഎൽഎ ജയിലിലേക്കെന്ന് സൂചന. റിമാൻഡിൽ വിട്ടാൽ അൻവറിനെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റും. അൻവറിനെ ആദ്യം നിലമ്പൂർ ഡിവൈഎസ്‌പി ഓഫീസിലേക്കാണ് കൊണ്ട് പോവുന്നത്. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് അൻവറിനെ ഡിവൈഎസ്‌പി ഓഫീസിലേക്ക് കൊണ്ടുപോവുന്നത്. കൂടുതൽ പോലീസുകാരെ ഇവിടെയും വിന്യസിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
അസാധാരണ നടപടിയിലൂടെയാണ് അൻവറിനെ പോലീസ് ഇന്ന് അറസ്‌റ്റ് ചെയ്‌തത്. ആദ്യഘട്ടത്തിൽ പോലീസ് നടപടികൾക്ക് അൻവർ വഴങ്ങിയിരുന്നില്ല. ഭരണകൂട ഭീകരതയ്ക്ക് എതിരെ പോരാടണമെന്ന് ഇതിനിടെ ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്‌തു. എന്നാൽ പിന്നീട് പോലീസ് നടപടിയോട് സഹകരിക്കാമെന്ന് അൻവർ അറിയിച്ചു. എംഎൽഎ ആയതിനാലാണ് ഇതെന്നും അൻവർ അറിയിക്കുകയായിരുന്നു.

ഭരണപക്ഷത്തോ പ്രതിപക്ഷത്തോ അല്ലാത്ത സ്വതന്ത്ര എംഎൽഎ ആയ അൻവറിനെ പോലീസ് കേസെടുത്ത് മണിക്കൂറുകൾക്കുള്ളിൽ അറസ്‌റ്റ് ചെയ്‌തു എന്നതാണ് ശ്രദ്ധേയമായ കാര്യം. നേരത്തെ തന്നെ സർക്കാരുമായും മുഖ്യമന്ത്രിയുമായും ഭിന്നതയിലുള്ള അൻവറിനെ പൂട്ടാൻ അവസരം കാത്തിരിക്കുകയായിരുന്ന പോലീസിന് മുന്നിൽ വീണുകിട്ടിയ അവസരമായിരുന്നു നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് ആക്രമണം.
പിവി അൻവറിനൊപ്പം ഫോറസ്‌റ്റ് ഓഫീസ് ആക്രമിച്ച 4 പേരും പോലീസ് കസ്‌റ്റഡിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. അൻവറിനെ ജില്ലാ ആശുപത്രിയിൽ നിന്നാണ് വൈദ്യപരിശോധനക്ക് വിധേയനാക്കുക. ശേഷമാവും നിലമ്പൂർ ഡിവൈഎസ്‌പി ഓഫീസിൽ എത്തിക്കുക. ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി എംഎൽഎയെ ജയിലിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് പോലീസ്. അൻവർ ജാമ്യത്തിന് ശ്രമിച്ചേക്കില്ല എന്നാണ് ലഭ്യമായ വിവരം.
അതേസമയം, പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചുവെന്ന് അൻവറിനെതിരായ എഫ്ഐആറിൽ പരാമർശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന എംഎൽഎയെ റിമാൻഡിൽ വിടാനാണ് സാധ്യത.
അതിനിടെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്‌റ്റാണ് ഇതെന്നായിരുന്നു പിവി അൻവർ ആരോപിച്ചത്. അറസ്‌റ്റുമായി സഹകരിക്കുമെന്നും നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണതെന്നും അൻവർ പറഞ്ഞു. മോദിയേക്കാൾ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുന്നു. പുറത്തിറങ്ങിയാൽ കാണിച്ച് തരാമെന്ന വെല്ലുവിളിയും ഇതിനിടെ അൻവർ നടത്തിയിരുന്നു.പോലീസിന്റെ കളളത്തരങ്ങൾ ജനങ്ങളോട് പറഞ്ഞതോടെയാണ് താൻ പിണറായി വിരുദ്ധനായതെന്നും അൻവർ പരിഹസിച്ചു.












Click it and Unblock the Notifications