യുവാക്കളില്ലാതെ നടക്കില്ല, ഗ്രൂപ്പും വേണ്ട, കോണ്‍ഗ്രസ് ഫോര്‍മുല റെഡി, പിടിമുറുക്കി രാഹുല്‍
ദില്ലി: കേരളത്തില്‍ അടക്കം അടിമുടി മാറ്റത്തിന് ബ്ലൂ പ്രിന്റുമായി രാഹുല്‍ ഗാന്ധി. സ്ഥിരം ഗ്രൂപ്പ് നേതാക്കളെയും കാലങ്ങളായി പദവിയില്‍ കടിച്ച് തൂങ്ങി നില്‍ക്കുന്നവരെയും പുറത്തേക്ക് തട്ടാന്‍ കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുകയാണ് രാഹുല്‍. കെവി തോമസും പിജെ കുര്യനും അടക്കമുള്ളവര്‍ കേരളത്തില്‍ ആ ലിസ്റ്റിലുള്ളവരാണ്. സംസ്ഥാനത്ത് ഇനി വലിയ റോള്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതീക്ഷിക്കേണ്ട എന്ന സന്ദേശം കൂടിയാണ് രാഹുല്‍ നല്‍കുന്നത്. അതേസമയം കേരളത്തില്‍ അടക്കം പൊട്ടിത്തെറികള്‍ക്ക് സാധ്യതയുണ്ടെങ്കിലും ആരും നേതൃത്വത്തെ വെല്ലുവിളിക്കാനിറങ്ങേണ്ട എന്ന കര്‍ശന സന്ദേശം രാഹുല്‍ നല്‍കി കഴിഞ്ഞു. അതൃപ്തിയുള്ളവരെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

കേരളത്തില്‍ മാത്രമല്ല രാജസ്ഥാനിലും മധ്യപ്രദേശിലും അടുത്തതായി മാറ്റം വരും. ഓരോ സംസ്ഥാനത്തും ബിജെപി മോഡലില്‍ കേഡര്‍ സംവിധാനം ഒരുക്കുക എന്ന ദീര്‍ഘകാല പദ്ധതിയാണ് രാഹുലിനുള്ളത്. പ്രതിപക്ഷ സഖ്യത്തെ നയിക്കുക എന്ന ദീര്‍ഘദൂര പ്ലാനിന്റെ ഭാഗമാണിത്. സംസ്ഥാനങ്ങളുടെ നിയന്ത്രണം നേരിട്ട് ഹൈക്കമാന്‍ഡ് ഏറ്റെടുക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഓരോ ആഴ്ച്ചയും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ടും നല്‍കേണ്ടി വരും. നിലവില്‍ പഞ്ചാബില്‍ പുതിയ അധ്യക്ഷനായി നവജ്യോത് സിദ്ദു വന്നതോടെ അവിടെ നടപ്പാക്കുന്ന പതിനെട്ടിന പദ്ധതികളുടെ റിപ്പോര്‍ട്ട് ഓരോ ആഴ്ച്ചയും രാഹുലിന് അമരീന്ദര്‍ സിംഗ് നല്‍കണം.

2024 വരെ രാഹുല്‍ ഈ പരീക്ഷണം തുടരും. പ്രാദേശിക തലത്തിലെ ഏറ്റവും പോപ്പുലറായ നേതാക്കളെ തന്നെ തലപ്പത്ത് കൊണ്ടുവരും. മണിപ്പൂരില്‍ റിപുണ്‍ ബോറയും പഞ്ചാബില്‍ സിദ്ദുവും കേരളത്തില്‍ കെ സുധാകരനും വന്നത് ഈ ഫോര്‍മുലയുടെ ഭാഗമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ എന്നിവിടങ്ങളിലാണ് ഈ പൊളിച്ചെഴുത്തിന്റെ ആദ്യ ഘട്ടം. പക്ഷേ കേരളത്തിലെ ഡിസിസി അഴിച്ചുപണിക്ക് ശേഷമാണ് ഉണ്ടാവുക. കേരളത്തിലേത് സവിശേഷ സാഹചര്യമായി രാഹുല്‍ കാണുന്നുണ്ട്. കോണ്‍ഗ്രസിന് ഏറ്റവുമധികം എംപിമാരുള്ള സംസ്ഥാനവും രാഹുലിന്റെ തന്നെ മണ്ഡലവും കേരളത്തിലാണ്. ഒരു സാഹചര്യത്തിലും ഇവിടെ വിട്ടുവീഴ്ച്ചയ്ക്ക് രാഹുല്‍ തയ്യാറല്ല.

രാഹുലിനെ കാണാന്‍ ഇന്ന് കേരളത്തില്‍ നിന്ന് കെപിസിസി നേതാക്കളുടെ വലിയ നിരയാണ് എത്തിയത്. കെ സുധാകരന് പുറമേ വിഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് പിടി തോമസ്, ടി സിദ്ദിഖ് എന്നിവരും എത്തിയിരുന്നു. പതിനാല് ജില്ലകളിലെയും ഡിസിസികളിലും പൊളിച്ചെഴുത്ത് ഉറപ്പാണ്. ഗ്രൂപ്പ് ഉറപ്പായും പടിക്ക് പുറത്താണ്. പ്രവര്‍ത്തന മികവ് മാത്രം കണക്കിലെടുക്കും. ഒന്നിലധികം പേരുകള്‍ എല്ലാ ജില്ലകളിലും ഉണ്ട്. എന്നാല്‍ സജീവ പ്രവര്‍ത്തകര്‍ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ തന്നെയാണ് ഇവര്‍. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്നവരുമുണ്ട്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഡിസിസികളില്‍ അവസരമുണ്ടാകില്ല.

കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് പകരം ആരാകും എന്ന ചോദ്യവും ശക്തമാണ്. ഇവിടെ തര്‍ക്കം കടുത്ത് നില്‍ക്കുകയാണ്. കോട്ടയത്താണെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് മാത്രമായി ഒരു പേരില്ല. തിരുവനന്തപുരത്ത് എ, ഐ ഗ്രൂപ്പുകള്‍ ഒരേസമയം അധ്യക്ഷ സ്ഥാനത്തിന് വാശിപിടിക്കുകയാണ്. കണ്ണൂരില്‍ കെ സുധാകരന്റെ താല്‍പര്യത്തിന് മുന്‍ഗണനയുണ്ടാവും. പാലക്കാട് ഗോപിനാഥ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും വിടി ബല്‍റാം മതിയെന്നാണ് ആവശ്യം. പികെ ജയലക്ഷ്മി വയനാടും, പത്മജാ വേണുഗോപാല്‍ തൃശൂരും പരിഗണിക്കപ്പെടുന്നുണ്ട്. സാധ്യതാ പട്ടിക സുധാകരന്‍ രാഹുലിന് കൈമാറിയിട്ടുണ്ട്. അതേസമയം എറണാകുളത്ത് അടക്കം ഒറ്റപേരിലേക്ക് അധ്യക്ഷന്‍മാരുടെ കാര്യമെത്തിയെന്നാണ് സൂചന.

രാഹുല്‍ പിടിമുറുക്കിയതോടെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞിരിക്കുകയാണ്. അതേസമയം ഇപ്പോഴുള്ള പട്ടിക തന്നെ പോരെന്നാണ് രാഹുലിന്റെ നിര്‍ദേശം. യുവാക്കള്‍ കൂടുതലായി വരണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ പട്ടികയ്ക്ക് പൂര്‍ണ അംഗീകാരം കിട്ടാന്‍ വൈകും. കൂടിയാലോചനയൊന്നും പട്ടിക നല്‍കുമ്പോള്‍ ഉണ്ടായില്ലെന്ന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പറയുന്നു. ഹൈക്കമാന്‍ഡിനെയും എതിര്‍പ്പറിയിച്ചു. എന്നാല്‍ ഇവരുടെ എതിര്‍പ്പുകളൊന്നും ഫലം കാണുന്ന ലക്ഷണമില്ല. കേരളത്തില്‍ ഇവര്‍ നിര്‍ദേശിക്കുന്ന പേരുകള്‍ക്ക് സ്ഥാനമുണ്ടാവില്ലെന്ന സന്ദേശം കൃത്യമായി നല്‍കി കഴിഞ്ഞു. മൂന്നാമതൊരു ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെന്ന് ഇവര്‍ കരുതുന്നുണ്ട്.

അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്‍ കടുത്ത പ്രതിഷേധത്തിലാണ്. ഡിസിസി പുനസംഘടനയില്‍ കുട്ട പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. സുധാകരനോട് മുല്ലപ്പള്ളി പൊട്ടിത്തെറിച്ചിരിക്കുകയാണ്. ആരോടും ചോദിക്കാതെ ഇഷ്ടപ്രകാരം സുധാകരന്‍ പട്ടികയുണ്ടാക്കിയെന്നാണ് ഇവര്‍ കരുതുന്നത്. ഇത് സംസ്ഥാനത്ത് പുതിയ ഗ്രൂപ്പിനുള്ള സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇവരെയൊന്നും കേള്‍ക്കേണ്ട എന്ന പരോക്ഷ സൂചന രാഹുലില്‍ നിന്ന് തന്നെ സുധാകരന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി രാഹുല്‍ പറഞ്ഞ പല മാറ്റങ്ങള്‍ക്കും തടസ്സം നിന്നത് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമാണെന്ന് രാഹുലിന് അറിയാം. ഇവര്‍ക്ക് കേരളത്തില്‍ കാര്യമായ റോള്‍ ഇനി നല്‍കാനും സാധ്യതയില്ല.

കേരളത്തിലെ സമാന സാഹചര്യം തന്നെയാണ് രാജസ്ഥാനിലും രാഹുല്‍ കാണുന്നത്. ഗ്രൂപ്പ് കളിക്ക് ശക്തമായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അശോക് ഗെലോട്ടിന്റെ പല വിശ്വസ്തരും പുറത്താവും. സംസ്ഥാന അധ്യക്ഷ പദവിയില്‍ ഗോവിന്ദ് സിംഗ് ദൊത്താസര തുടരുമോ എന്ന് ഉറപ്പില്ല. ഇനി അധ്യക്ഷ സ്ഥാനം നിലനിര്‍ത്തിയാല്‍ വിദ്യാഭ്യാസ മന്ത്രി സ്ഥാനം അദ്ദേഹത്തിനുണ്ടാവില്ല. സച്ചിന്‍ പൈലറ്റ് പക്ഷത്ത് നിന്നും കൂടുതല്‍ യുവാക്കള്‍ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പാണ്. ഇവിടെ തടസ്സം നില്‍ക്കുന്നത് ഗെലോട്ടാണ്. മന്ത്രിസഭാ പുനസംഘടന പരമാവധി വൈകിപ്പിച്ച് സച്ചിന്‍ പക്ഷത്തെ അടര്‍ത്തിയെടുക്കാനാണ് ഗെലോട്ടിന്റെ ശ്രമം. പക്ഷേ രാഹുല്‍ ഇടപെട്ടാല്‍ ഇത് വേഗത്തില്‍ തീരും.

യുവാക്കളില്ലാതെ ഇനി ഒന്നും നടക്കില്ലെന്ന സൂചന കോണ്‍ഗ്രസ് നല്‍കി കഴിഞ്ഞു. രാഹുലിന്റെ ടീം കൂടുതല്‍ യുവാക്കളെ ഓരോ സംസ്ഥാനത്തും കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ഇതുവരെ നേതൃനിരയിലേക്ക് വരാത്തവര്‍ കൂടുതലായി വരും. അതിനായി ജാതി സമവാക്യങ്ങള്‍ പരിഗണിക്കും. മധ്യപ്രദേശില്‍ കമല്‍നാഥ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാനാണ് സാധ്യത. പകരം ദളിത് നേതാവിനെ അദ്ദേഹം നിര്‍ദേശിച്ചേക്കും. സംസ്ഥാന അധ്യക്ഷ സ്ഥാനം കമല്‍നാഥ് തന്നെ കൈവശം വെക്കും. അഞ്ച് ഉപതിരഞ്ഞെടുപ്പിലേക്കാണ് കമല്‍നാഥിന്റെ ശ്രദ്ധ. നിലവില്‍ മാറ്റം വരാനിടയില്ലാത്ത സംസ്ഥാനം ഛത്തീസ്ഗഡാണ്. ഇവിടെ ശക്തമാണ് കോണ്‍ഗ്രസ്.

2019ല്‍ നിന്ന് വ്യത്യസ്തമായി തീര്‍ത്തും പുതുമുഖങ്ങളായ ഇവരുടെ പ്രവര്‍ത്തന രീതി എന്തെന്നറിയാത്ത ആളുകളിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. അതേസമയം ഉപദേശകരായി സീനിയര്‍ നേതാക്കള്‍ക്ക് റോളുണ്ടാവും. കമല്‍നാഥ്, ശശി തരൂര്‍, രണ്‍ദീപ് സുര്‍ജേവാല, എന്നിവരായിക്കും ഈ റോളുണ്ടാവും. ടീം രാഹുലില്‍ രേവന്ത് റെഡ്ഡിയും മാണിക്കം ടാഗോറും അടക്കമുള്ള ദക്ഷിണേന്ത്യന്‍ നേതാക്കള്‍ക്കും ിടമുണ്ടാകും. അടിമുടി പ്രതിപക്ഷത്തെ കൂടെ നിര്‍ത്താനാണ് സീനിയര്‍ നേതാക്കളെ രാഹുല്‍ ഉപയോഗിക്കുന്നത്. കമല്‍നാഥ് അടക്കം മമതയെ അടക്കം കണ്ടത് രാഹുലിനിടയിലുള്ള പാലമായി പ്രവര്‍ത്തിക്കാനാണ്. മാറ്റം ഗുണം ചെയ്യുമോ അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ അറിയാം.












Click it and Unblock the Notifications