കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തിരുവനന്തപുരം; ആർസിസി ഡയറക്ടർ സ്വയം ഒഴിയുന്നു
തിരുവനന്തപുരം: ആർസിസി ഡയറക്ടർ ഡോ. പോൾ സെബാസ്റ്റ്യൻ ഡയറക്ടർ സ്ഥാനം ഒഴിയുന്നു. ആഗസ്റ്റിൽ കാലാവധി തീരുന്ന തനിക്ക് തുടരാൻ താത്പര്യമില്ലെന്ന് കാണിച്ച് ആരോഗ്യ മന്ത്രിക്കും ആരോഗ്യ സെക്രട്ടറിക്കും കത്ത് നൽകി. 2009 ലാണ് അദ്ദേഹം ഡയറക്ടറായത്. മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയപ്പോൾ കഴിഞ്ഞ യു.ഡി.എഫ് സർക്കാരും അതിന്ശേഷം ഇപ്പോഴത്തെ സർക്കാരും കാലാവധി നീട്ടി നൽകുകയായിരുന്നു. 2022 വരെ അദ്ദേഹത്തിന് സർവീസുണ്ട്. കാൻസർ ചികിത്സാ രംഗത്ത് 18 വർഷത്തെ ചികിത്സാ പരിചയമുള്ളവരെ സർക്കാർ നിയമിക്കുന്ന പ്രത്യേക സമിതിയാണ് ഡയറക്ടറെ നിയമിക്കുന്നത്.
ആർ.സി.സിയിൽ ചികിത്സ നടത്തിയ രണ്ട് പേർക്ക് രക്തം സ്വീകരിച്ചതുവഴി എച്ച്.എെ.വി ബാധിച്ച സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.
എന്നാൽ ടാറ്റാ കൺസൾട്ടൻസി രാജ്യവ്യാപകമായി തുടങ്ങാൻ പോകുന്ന നാഷണൽ കാൻസർ ഗ്രിഡിന്റെ ഫണ്ട് വിനിയോഗത്തിന്റെ ചുമതലക്കാരാനായി ചാർജ്ജെടുക്കുന്നതിന് വേണ്ടിയാണ് സ്ഥാനം ഒഴിയുന്നതെന്ന് അറിയുന്നു. മുംബയ്, കൊൽക്കത്ത, ബീഹാർ തുടങ്ങിയ സ്ഥലങ്ങളിൽ കാൻസർ ആശുപത്രികളുള്ള ടാറ്റ പുതിയൊരു സംരംഭത്തിന് കാലെടുത്ത് വയ്ക്കുകയാണ്. ഇന്ത്യയിലെ മുഴുവൻ കാൻസർ ആശുപത്രികളെയും ഒരുനെറ്റ് വർക്കിന് കീഴിലാക്കി ചികിത്സ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ടാറ്റാ കൺസൾട്ടൻസി 300 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിന്റെ മേൽനോട്ട ചുമതലവഹിക്കാനാണ് ഡോ. പോൾ സെബാസ്റ്റ്യൻ ആർ.സി.സി ഡയറക്ടർ സ്ഥാനം ഒഴിയുന്നതെന്ന് അറിയുന്നു.
Comments
English summary
RCC director relieving