കൊച്ചിക്കാർക്ക് മതിയാവോളം സിനിമ കാണാം: ആര്‍ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്‍ത് നടൻ മോഹന്‍ലാല്‍
കൊച്ചി: ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിർവഹിച്ച് നടൻ മോഹൻലാൽ. തിരുവനന്തപുരത്ത് നടത്തിയ ഐ എഫ് എഫ് കെയിൽ ശ്രദ്ധേയമായ എഴുപതിലേറെ ചിത്രങ്ങൾ കൊച്ചിയിലെ മേളയിൽ പ്രദർശിപ്പിക്കും.
മൂന്ന് തീയേറ്ററുകളിലാണ് ചലച്ചിത്ര മേള നടക്കുന്നത്. സരിത, സവിത കവിത എന്നീ തീയേറ്ററുകളിലാണ് പ്രദർശനം. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തുടർച്ചയായാണ് ചലച്ചിത്ര അക്കാദമി കൊച്ചിയിൽ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം മേളയില്‍ പങ്കെടുക്കാൻ സാധിക്കാത്ത മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലെയും സിനിമാ പ്രേമികള്‍ക്ക് മികച്ച ചിത്രങ്ങള്‍ കാണാന്‍ ഇതിലൂടെ അവസരം ലഭിക്കുമെന്ന് നടൻ മോഹൻലാൽ വ്യക്തമാക്കി.

ചലച്ചിത്ര അക്കാദമി വലിയൊരു സാംസ്കാരിക ദൗത്യം ആയി ചലച്ചിത്ര മേള ഏറ്റെടുത്തിരിക്കുന്നു എന്നും മോഹൻലാൽ പറഞ്ഞു. ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം സരിത തിയറ്ററിലാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ സംബന്ധിക്കുന്ന വിഷയങ്ങൾ മുന്നിൽ കണ്ട് ഹേമ കമ്മിഷന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി എന്നിവയുടെ നിര്‍ദേശങ്ങള്‍ ഉൾക്കെണ്ട് സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുകയാണ്.
Recommended Video


ഇതിന്റെ കരട് തയ്യാറാക്കി എന്നും ചടങ്ങിൽ സജി ചെറിയാൻ വ്യക്തമാക്കി. അതേസമയം, എഴുത്തുകാരന്‍ എന്‍ എസ് മാധവൻ ആയിരുന്നു ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാതിഥി. സിംഗപ്പൂര്‍, ബംഗ്ലദേശ്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംരംഭമായ ‘രെഹാന' എന്ന ചിത്രമായിരുന്നു കൊച്ചി മേളയിലെ ഉദ്ഘാടന ചിത്രം. തിരുവനന്തപുരത്ത് നടന്ന മേളയിൽ 173 ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അവയില്‍ നിന്ന് ശ്രദ്ധ നേടിയതും മികച്ചതുമായ 73 ചിത്രങ്ങൾ കൊച്ചിയിലെ മേളയില്‍ പ്രദര്‍ശിപ്പിക്കും.

മൂന്ന് പുരസ്കാരങ്ങള്‍ നേടി എടുത്ത ‘കൂഴങ്കല്‍', സുവര്‍ണ ചകോരം ലഭിച്ച ‘ക്ളാരാ സോള', പ്രേക്ഷക പ്രീതി, നെറ്റ്പാക് പുരസ്കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം', മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്കി, ‘നിഷിദ്ധോ', ജി അരവിന്ദന്റെ ക്ലാസിക് ചിത്രം ‘കുമ്മാട്ടി'യുടെ റെസ്റ്റൊറേഷന്‍ ചെയ്ത പതിപ്പ് എന്നിങ്ങനെയാണ് കൊച്ചിയിലെ ചലചിത്ര പ്രദർശനത്തിന്റെ പട്ടിക.

ആദ്യകാല പ്രസ് ഫോട്ടോഗ്രാഫറും ‘ചെമ്മീനി'ന്റെ നിശ്ചല ഛായാഗ്രാഹകനും ആയ ശിവന്റെ ചലച്ചിത്രങ്ങളെ അടിസ്ഥാനമാക്കിയുളള ഫോട്ടോകളുടെ പ്രദര്‍ശനം, അനൂപ് രാമകൃഷ്ണന്റെ മലയാള സിനിമയുടെ ടൈറ്റില്‍ ഡിസൈനിന്റെ ചരിത്രം പറയുന്ന ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം എന്നീ എക്സിബിഷനുകളും കൊച്ചിയിലെ മേളയ്ക്ക് ഇത്തവണ മാറ്റ് കൂട്ടും.

അതേസമയം, ഉദ്ഘാടന വേദിയിൽ കൊച്ചി മേയര്‍ എം അനില്‍ കുമാര്‍, ടി ജെ വിനോദ് എംഎല്‍എ, സംഘാടക സമിതി ചെയര്‍മാന്‍ സംവിധായകന്‍ ജോഷി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ എന്നിവർ പങ്കെടുത്തിരുന്നു.

എന്നാൽ, https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ വഴി ഡെലിഗേറ്റുകൾക്ക് രജിസ്ട്രേഷന്‍ നടത്താൻ സാധിക്കും. നേരിട്ടും രജിസ്ട്രേഷന്‍ നടത്താൻ സാധിക്കും. സരിത തിയേറ്ററില്‍ ഡെലിഗേറ്റ് സെല്‍ പ്രവർത്തിക്കുന്നുണ്ട്. ഈ വഴി നേരിട്ടും രജിസ്ട്രേഷന്‍ ചെയ്യാം. വിദ്യാര്‍ത്ഥി വിഭാഗത്തിന് 250 രൂപയും പൊതുവിഭാഗത്തിന് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. തിരുവനന്തപുരത്ത് ഐ എഫ് എഫ് കെ നഷ്ടമായ സിനിമാ പ്രേമികൾക്ക് കൊച്ചിയിലെ രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.












Click it and Unblock the Notifications