50 പേർ സന്നിധാനത്ത്, 60തോളം പേർ അപ്പാച്ചിമേട്ടിൽ, സമരക്കാരെ തിരഞ്ഞ് വലഞ്ഞ് പോലീസ്!
പമ്പ: സന്നിധാനമടക്കം നാലിടത്താണ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ നിലനിൽക്കുന്നത് കൊണ്ട് തന്നെ പ്രതിഷേധ പ്രകടനങ്ങളോ അക്രമ സംഭവങ്ങളോ ഉണ്ടാകില്ല എന്നാണ് പോലീസ് അടക്കം പ്രതീക്ഷിച്ചത്. എന്നാൽ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള തന്നെ പ്രഖ്യാപിച്ചു.
ശബരിമലയിലേക്ക് യുവതികൾ വന്നാൽ ഏത് വിധേനെയും തടയും എന്നാണ് സംഘപരിവാർ അനുകൂലികൾ അടക്കമുള്ള പ്രതിഷേധക്കാരുടെ നിലപാട്. പ്രതിഷേധക്കാർ ഭക്തരുടെ വേഷത്തിൽ സന്നിധാനത്തും പരിസരത്തും നിരീക്ഷണം നടത്തുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരെ കണ്ടെത്താൻ പോലീസ് തെരച്ചിൽ നടത്തുകയാണ്.
ആ നുണയും പൊളിഞ്ഞു, ഹാദിയ കേസിൽ ലൌ ജിഹാദില്ല, അന്വേഷണം അവസാനിപ്പിച്ച് എൻഐഎ
ആസൂത്രിതമായ ശ്രമം
നിരോധനാജ്ഞ ലംഘിച്ച് കൊണ്ട് റോഡിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി അറസ്റ്റിലായ യുവമോർച്ചക്കാരാണ് സന്നിധാനത്ത് അടക്കം തങ്ങളുടെ ആളുകളെ നിയോഗിച്ചിട്ടുണ്ട് എന്ന് പരസ്യമായി വിളിച്ച് പറഞ്ഞത്. ഇത് ശരി വെയ്ക്കുന്ന തരത്തിലാണ് പുറത്ത് വരുന്ന വിവരങ്ങൾ. യുവതികളെ തടയുന്നതിന് വേണ്ടി അയ്യപ്പ ഭക്തരുടെ വേഷത്തിൽ സംഘടിതമായി ആളുകൾ എത്തിയിട്ടുണ്ട് എന്നാണ് വിവരം. കൂട്ടമായി നിൽക്കാതെ പലയിടത്തായി ഇവർ നിലയുറപ്പിച്ചിരിക്കുന്നു.
വലിയ സംഘങ്ങൾ
യുവതികൾ കയറുന്ന സാഹചര്യമുണ്ടായാൽ അപ്പോൾ സംഘടിച്ച് തടയുക എന്ന തന്ത്രമാണ് ഇവർ പയറ്റാനുദ്ദേശിക്കുന്നത്. സന്നിധാനത്ത് മാത്രം ഇത്തരത്തിൽ 50തോളം പേർ യുവതികളെ കാത്ത് നിൽക്കുന്നു. അപ്പാച്ചിമേട്ടിൽ 60 പേരുടെ സംഘമാണുള്ളതെന്ന് ഇവരിൽ ചിലർ തന്നെ വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസ് ചാനൽ പുറത്ത് വിട്ടിട്ടുണ്ട്. ഇന്നലെ മുതൽ തന്നെ ഇത്തരത്തിലുള്ള സംഘങ്ങൾ ശബരിമലയിലും പരിസരത്തും അയ്യപ്പ വേഷത്തിൽ എത്തിയിട്ടുണ്ട്.
എന്ത് വില കൊടുത്തും തടയും
കന്യാകുമാരിയിൽ നിന്നടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആളുകൾ എത്തിയിരിക്കുന്നത്. ഓരോ ദിവസവും ഓരോ സംഘങ്ങൾ എന്ന നിലയ്ക്കാണ് അയ്യപ്പ ഭക്തരുടെ രൂപത്തിലുള്ള ഇവരുടെ വരവ്. യുവതികൾ മല ചവിട്ടിയാൽ സന്നിധാനത്ത് വെച്ചായാലും എന്ത് വില കൊടുത്തും തടയും എന്ന് ഇവർ വ്യക്തമാക്കുന്നു. ഇവരിൽ ചിലർ വിവിധ ഇടങ്ങളിൽ നിലയുറപ്പിച്ച് സ്ത്രീകൾ വരുന്നുണ്ടോ എന്ന് നിരീക്ഷണം നടത്തുന്നുമുണ്ട്.
സന്നിധാനത്ത് കൂടുതൽ സേന
ഇവരെ പിടികൂടുന്നതിന് വേണ്ടി പോലീസ് തെരച്ചിൽ നടത്തുന്നുണ്ട്. നിലയ്ക്കലിൽ പോലീസ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സന്നിധാനത്തേക്ക് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. 41 പേർ നിരോധനാജ്ഞ ലംഘിക്കും എന്ന ബിജെപിയുടെ വെല്ലുുവിളിയുടെ പശ്ചാത്തലത്തിൽ പോലീസ് കൂടുതൽ ജാഗ്രത പാലിക്കുന്നു. ബൈക്കുകളിലും മറ്റും യുവമോർച്ചക്കാർ എത്താനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
ഉന്നത ഉദ്യോഗസ്ഥരെത്തി
നിരോധനാജ്ഞ ലംഘിച്ച 7 യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കം പമ്പയിലേക്ക് എത്തിയിട്ടുണ്ട്. എഡിജിപിയും മൂന്ന് ഐജിമാരും ഇപ്പോൾ സ്ഥലത്തുണ്ട്. ഐജിമാരായ വിജയ് സാക്കറെയും എസ് ശ്രീജിത്തുമാണ് പുതിയതായി എത്തിയത്. തീർത്ഥാടക വേഷത്തിൽ പ്രതിഷേധക്കാർ എത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ പിബി നൂഹ് വ്യക്തമാക്കി.