ഷിരൂർ മണ്ണിടിച്ചിൽ; ഐബോഡ് പരിശോധന തുടങ്ങി, ലോറിയുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ ശ്രമം
അങ്കോള: ഷിരൂരിലെ മണ്ണിടിച്ചിൽ ഗംഗാവാലി നദിയിലേക്ക് പതിച്ചുപോയ അർജുന്റെ വാഹനം കണ്ടെത്താനായി നിർണായകമായ ഐബോഡ് പരിശോധന തുടങ്ങി. നദിയോട് ചേർന്ന് ഡ്രോൺ പറത്തിയാണ് പരിശോധന നടത്തുന്നത്. പുഴയ്ക്കടിയിലെ ട്രക്കിന്റെ കിടപ്പും സ്ഥാനവും ഐബോഡ് പരിശോധനയില്‍ കണ്ടെത്താൻ കഴിയും. എന്നാല്‍, മനുഷ്യസാന്നിധ്യം തിരിച്ചറിയാൻ ഡ്രോണ്‍ സംവിധാനത്തിന് കഴിയില്ലെന്നാണ് സൂചന.
മുങ്ങല്‍ വിദഗ്‌ധരുടെ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചത്. സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലനടങ്ങുന്ന സംഘവും സജ്ജമാണ്. വെള്ളത്തിനടിയിലുള്ള വസ്‌തുക്കള്‍ കണ്ടെത്താനുള്ള IBOD എന്ന അത്യാധുനിക സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടക്കുന്നത്.

അര്‍ജുന്റെ വാഹനം കണ്ടെത്താൻ പുഴയിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം മുങ്ങൽ വിദഗ്‌ധർക്ക് വെള്ളത്തിലേയ്ക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവര്‍മാർ ആദ്യഘട്ട പരിശോധന നടത്തി. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്നാണ് നാവികസേന അറിയിക്കുന്നത്.
കലങ്ങിമറിഞ്ഞ വെള്ളവും ശക്തമായ അടിയൊഴുക്കും കാരണം ഇപ്പോഴും ലോറിയുണ്ടെന്ന് കരുതുന്ന അടിത്തട്ടിലേക്ക് ഇറങ്ങുന്നത് വെല്ലുവിളിയായി തുടരുന്നുവെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തിനിടയില്‍ ലോറിയുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ കണ്ടത്തിയത്.
ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാവുന്നുണ്ട്. അതേസമയം, നദിക്കരയിൽ രണ്ട് ബൂം എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച് മണ്ണ് നീക്കം നടത്തുന്നത് ഇപ്പോഴും തുടരുന്നുണ്ട്. അടിയൊഴുക്ക് മറികടക്കാന്‍ താൽക്കാലിക തടയണ നിര്‍മ്മിക്കാനുള്ള സാധ്യതയും ദൗത്യസംഘം സജീവമായി ആലോചിക്കുന്നുണ്ട്.
ഇന്ന് രക്ഷാ ദൗത്യത്തിൽ ഇരുന്നൂറോളം പേരാണ് പങ്കെടുക്കുന്നത്. 31 എൻഡിആർഎഫ് അംഗങ്ങൾ, 42 എസ്‌ഡിആർഎഫ് അംഗങ്ങൾ എന്നിവർ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവർക്കൊപ്പം കരസേനയുടെ 60 അംഗങ്ങൾ, നാവികസേനയുടെ 12 ഡൈവർമാർ എന്നിവരും സ്ഥലത്ത് തന്നെ ക്യാമ്പ് ചെയ്‌തിട്ടുണ്ട്.
കൂടാതെ കര്‍ണാടക അഗ്‌നിരക്ഷാ സേനയുടെ 26 അംഗങ്ങളും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. നൂറിലധികം വരുന്ന കർണാടക പോലീസ് സംഘവും ജില്ലാ ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി നിരീക്ഷിക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇവിടെ ക്യാമ്പ് ചെയ്‌തിരിക്കുന്നത്.












Click it and Unblock the Notifications