71 ദിവസം പ്രതീക്ഷയോടെ നടത്തിയ തിരച്ചില്‍, പ്രതികൂല കാലാവസ്ഥ; അര്‍ജുനായുള്ള തിരച്ചില്‍ അത്യപൂര്‍വം
ഷിരൂര്‍: ഒരു നാട് മുഴുവന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന വാര്‍ത്തയായിരുന്നു അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം. ജൂലായ് 16നാണ് ഷിരൂരില്‍ കുന്നിടിഞ്ഞ് വീണ് അര്‍ജുന്‍ അപകടത്തില്‍പ്പെടുന്നത്. അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തനത്തിന് വലിയ വേഗം കൈവരിച്ചിരുന്നില്ല. കര്‍ണാടകയുടെ മെല്ലെപ്പോക്കും മലയാളികള്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
തുടക്കത്തില്‍ അര്‍ജുന്റെ ലോറിയുടെ ലൊക്കേഷന്‍ റഡാറില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിഗ്നല്‍ ലഭിച്ച സ്ഥലത്തെ മണ്ണ് നീക്കി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. തുടക്കത്തില്‍ അര്‍ജുന്റെ അമ്മ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അര്‍ജുന്റെ കുടുംബം അടക്കം അപകടം നടന്ന സ്ഥലത്ത് എത്തിയിരുന്നു. സൈന്യവും നാവിക സേനയുമെല്ലാം അര്‍ജുന്റെ രക്ഷൗദൗത്യത്തിനായി ഷിരൂരിലെത്തിയിരുന്നു. കരസേനയുടെ ബെലഗാവി യൂണിറ്റിന്റെ രക്ഷാദൗത്യത്തില്‍ പോരായ്മകളുണ്ടെന്ന് അര്‍ജുന്റെ അമ്മ ആരോപിച്ചിരുന്നു. അപകടത്തിന്റെ നടന്നതിന്റെ ഏഴാം ദിവസസമാണ് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സജീവമായത്.
കേരളത്തില്‍ നിന്നുള്ള മന്ത്രി മുഹമ്മദ് റിയാസ്, രാഘവന്‍ എംപി, അടക്കം ഷിരൂരിലെത്തി ക്യാമ്പ് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന് കാര്‍വാര്‍ എംഎല്‍എ കൃഷ്ണ സെയിലിന്റെ നേതൃത്വത്തിലാണ് രക്ഷാദൗത്യം ഏകോപിപ്പിച്ചിരുന്നത്.
കര്‍ണാടക സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജിതമായി ഇടപെടുന്നതാണ് പിന്നീട് കണ്ടത്. അര്‍ജുന്റെ കുടുംബം നിരന്തരം സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. കോടതി ഇടപെടലും വിഷയത്തിലുണ്ടായി. തുടക്കത്തില്‍ കരയിലായിരുന്നു തിരച്ചിലെങ്കില്‍ പിന്നീട് ഗംഗാവലി പുഴയിലേക്ക് മാറുകയായിരുന്നു. നദിയില്‍ ഐബോഡ് പരിശോധന അടക്കം നടത്തിയിരുന്നു.
ഡ്രോണ്‍ പറത്തിയുളള പരിശോധനയും ഒപ്പം നടന്നിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥ പലപ്പോഴും തടസ്സമായി. ഗംഗാവലി പുഴയിലെ ശക്തമായ കുത്തൊഴുക്ക് രക്ഷാദൗത്യത്തിന് പലപ്പോഴും തടസ്സമായി. കനത്ത മഴയും ഒപ്പം വന്നതോടെ നദിയില്‍ ഇറങ്ങുന്നത് തന്നെ ദുഷ്‌കരമായി മാറുകയായിരുന്നു.
ദൗത്യസംഘം കനത്ത മഴയെയും കുത്തൊഴുക്കിനെയുമെല്ലാം അവഗണിച്ച് പുഴയില്‍ ഇറങ്ങിയെങ്കിലും, അര്‍ജുന്റെ ലോറി കണ്ടെത്താനായില്ല. രണ്ട് മാസങ്ങളാണ് ഇത്തരത്തില്‍ പ്രതികൂല കാലാവസ്ഥ അടക്കം രക്ഷാദൗത്യത്തെ വൈകിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കാലാവസ്ഥ അനുകൂലമാവുകയും, നദിയിലെ ജലനിരപ്പ് താഴുകയും ചെയ്തത്. ഇതോടെയാണ് തിരച്ചില്‍ ഫലം കണ്ടത്.
ഡ്രഡ്ജര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങളും തിരച്ചിലിനായി എത്തിയിരുന്നു. ഈശ്വര്‍ മാല്‍പ്പെ പലതവണ തിരച്ചില്‍ നടത്തിയെങ്കിലും ലോറി അടക്കം പുഴയുടെ അടിത്തട്ടില്‍ നിന്ന് പുറത്തെത്തിക്കാനായില്ല. ഒടുവില്‍ അധികൃതരോട് പിണങ്ങി മാല്‍പെ മടങ്ങുകയും ചെയ്തു. എന്നിട്ടും ദൗത്യം തുടരുകയായിരുന്നു. 71ാം നാളില്‍ അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതോടെ സന്തോഷവും വേദനയും ഒരുമിച്ചാണ് കേരളക്കരയിലേക്ക് എത്തുന്നത്.












Click it and Unblock the Notifications