ലീഗ് ശക്തികേന്ദ്രങ്ങളായ മൂന്ന് മണ്ഡലങ്ങളില്‍ വോട്ടിങില്‍ വന്‍ കുറവ്; വയനാട്ടില്‍ യുഡിഎഫിന് ആശങ്ക
മലപ്പുറം: കേരളത്തില്‍ പൊതുവെ കനത്ത പോളിങ് രേഖപ്പെടുത്തുമ്പോവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലെ ചില ഭാഗങ്ങളില്‍ വോട്ടിങ് കുറഞ്ഞത് യുഡിഎഫിന് ആശങ്ക സൃഷ്ടിക്കുന്നു.
രാഹുല്‍ ഗാന്ധിക്ക് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് പോളിങ് യുഡിഎഫ് നേതാക്കളുടെ പ്രതീക്ഷക്ക് ഒത്ത് ഉയരാത്തത്. ലീഗിന്‍റെ ശക്തി കേന്ദ്രമായി ഇവിടങ്ങളില്‍ പരമാവധി വോട്ടര്‍മാരെ പോളിങ് ബൂത്തുകളില്‍ എത്തിക്കാനുള്ള ശ്രമമാണ് അവസാന നിമിഷങ്ങളില്‍ യുഡിഎഫ് നേതൃത്വം നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കഴിഞ്ഞ തവണ
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംഐ ഷാനവാസിന് വലിയ ഭൂരിപക്ഷം നല്‍കിയ മണ്ഡലങ്ങളായിരുന്നു ഏറനാടും വണ്ടൂരും നിലമ്പൂരും. രാഹുല്‍ മത്സരിക്കാന്‍ എത്തിയതോടെ ഇത്തവണ ഇവിടെ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുമെന്നായിരുന്നു യുഡിഎഫിന്‍റെ കണക്ക് കൂട്ടല്‍.

ഭൂരിപക്ഷം
മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫും കോണ്‍ഗ്രസും നേതൃത്വവും പ്രതീക്ഷിക്കുന്നത്. അതില്‍ ഏറിയ പങ്കും പ്രതീക്ഷിക്കുന്നത് മലപ്പുറം ജില്ലയിലെ മേല്‍പ്പറഞ്ഞ മണ്ഡലങ്ങളിലാണ്. എഐസിസി നടത്തിയ നിരീക്ഷണത്തിലും ഇത് കൃത്യമായി സൂചിപ്പിച്ചിരുന്നു.

യുഡിഎഫിന്‍റെ തന്ത്രം
വയനാട് ജില്ലകളില്‍ വരുന്ന മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞാലും അത് പരിഹരിക്കാന്‍ മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം കൊണ്ട് അതിനെ മറികടക്കാം എന്നാതായിരുന്നു യുഡിഎഫിന്‍റെ തന്ത്രം.

നേരെ വിപരീതം
എന്നാല്‍ വോട്ടിങ് കഴിയാറായിട്ടും യുഡിഎഫിന്‍റെ കണക്ക്കൂട്ടലുകള്‍ നേരെ വിപരീതമായ രീതിയിലാണ് മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളില്‍ നടക്കുന്നത്. വളരെ മന്ദഗതിയിലാണ് ഇവിടെ പോളിങ് പുരോഗമിക്കുന്നത്. സംസ്ഥാന ശരാശരിയിലും വളരെ കുറവ് പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്.

രാവിലെ മുതല്‍
അതേസമയം വയനാട് മണ്ഡലങ്ങളിലെ മൂന്ന് മണ്ഡലങ്ങളിലും കനത്ത പോളിങാണ് രാവിലെ മുതല്‍ രേഖപ്പെടുത്തുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍ ഉച്ചയോടെ തന്നെ പോളിംഗ് 50 ശതമാനം കടന്നു. കല്‍പറ്റയിലും മാനന്തവാടിയും ഇതേ രീതിയിലാണ് വോട്ടിങ് പുരോഗമിക്കുന്നത്

60 കഴിഞ്ഞു
കഴിഞ്ഞ ഇരുവത് വര്‍ഷത്തെ ഏറ്റവും മികച്ച പോളിങാണ് വയനാട് മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പ് എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ വയനാട് ജില്ലയിലെ പോളിംങ് ശതമാനം 60 കഴിഞ്ഞു. എന്നനാല്‍ ഏറനാട്, 56.82, വണ്ടൂര്‍, 56.45 ,നിലമ്പൂര്‍ 59.52 എന്നിങ്ങനെയാണ് മലപ്പുറം മണ്ഡലങ്ങളിലെ പോളിംങ്.

യുഡിഎഫ് നേതൃത്വം
വിഷയം ശ്രദ്ധയില്‍പ്പെട്ട മലപ്പുറത്തെ യുഡിഎഫ് നേതൃത്വം പരമാവധി പേരെ ബൂത്തിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ് വോട്ട് ചെയ്യാത്തവരെ ബൂത്തിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി

സംസ്ഥാനത്ത്
മൂന്നുമണി പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 59.40 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് 74.02% ആയിരുന്നു. നിയമസഭയില്‍ 77.35% ആയിരുന്നു വോട്ടിങ് ശതമാനം.

സമ്മാനം
അതേസമയം വയനാട്ടില്‍ രാഹുലിന് പരമാവധി വോട്ടുകള്‍ ലഭ്യമാക്കാനായി മൂന്ന് നിയോജക മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കുന്ന മണ്ഡലത്തിനാണ് യുഡിഎഫ് സമ്മാനം പ്രഖ്യാപിച്ചിരിന്നു.

ഏറ്റവുമധികം ഭൂരിപക്ഷം
ലീഗിന് ശക്തമായ സ്വാധീനമുളള ഈ മണ്ഡലങ്ങളില്‍ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. ഇതിൽ ഏറ്റവുമധികം ഭൂരിപക്ഷം നേടുന്ന മണ്ഡലത്തിലെ ഭാരവാഹികൾക്കു സമ്മാനം നൽകാനായിരുന്നു മലപ്പുറം ഡിസിസിയുടെ തീരുമാനം.

2 ലക്ഷത്തിനപ്പുറം
രാഹുല്‍ ഗാന്ധിയിലൂടെ വിജയമുറപ്പിക്കുന്ന മണ്ഡലത്തില്‍ മണ്ഡലത്തിൽ ദേശീയ അധ്യക്ഷന്‍റെ ഭൂരിപക്ഷം 2 ലക്ഷത്തിനപ്പുറം കടത്തനാണ് യുഡിഎഫ് സമ്മാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഈ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുമെന്ന് തന്നെയായിരുന്നു യുഡിഎഫിന്‍റെ പ്രതീക്ഷ.

വിപരീതം
രാഹുൽ ഗാന്ധിക്ക് കൂടുതൽ ഭൂരിപക്ഷം നേടിക്കൊടുക്കുന്ന കമ്മറ്റിക്കു സമ്മാനം നൽകുമെന്ന് നേരത്തെ ലീഗ് നേതാവ് പികെ ബഷീർ എംഎൽഎയും ആര്യാടൻ മുഹമ്മദും പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേയാണ് ഡിസിസിയുടെ ഭാഗത്ത് നിന്നും സമ്മാന പ്രഖ്യാപനമുണ്ടാവുന്നത്. എന്നാല്‍ യുഡിഎഫിന്‍റെ കണക്ക്കൂട്ടലുകള്‍ക്ക് വിപരീതമായ പോളിങ്ങാണ് ലീഗ് കേന്ദ്രങ്ങളില്‍ ഉണ്ടായത്.












Click it and Unblock the Notifications