നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി കെഎൻ ബാലഗോപാൽ, ഓണം കഴിഞ്ഞ് കേരളത്തിലേക്ക്
ദില്ലി: സംസ്ഥാന ധനകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ആദ്യമായി ഡൽഹിയിലെത്തി, കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനെ സന്ദർശിച്ചു ചർച്ച നടത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ. നോർത്ത് ബ്ലോക്കിലെ ധനകാര്യ മന്ത്രിയുടെ ഓഫീസിൽ രാവിലെ 11ന് ആയിരുന്നു കൂടിക്കാഴ്ച. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ സാമ്പത്തിക വിഷയങ്ങൾ ബഹു. മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായി മന്ത്രി അറിയിച്ചു.
മന്ത്രി കെഎൻ ബാലഗോപാലിന്റെ വാക്കുകൾ: കേരളത്തിന് ലഭിക്കാനുള്ള 2020 - 2021 സാമ്പത്തിക വര്‍ഷത്തെ ജി.എസ്.റ്റി. നഷ്ടപരിഹാരമായ 4524 കോടി രൂപ അടിയന്തിരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് പിടിച്ചു നില്‍ക്കണമെങ്കില്‍ ഈ തുക അടിയന്തിരമായി ലഭിക്കേണ്ടതുണ്ട്. ജി.എസ്. ടി നഷ്ടപരിഹാര കാലയളവ് അഞ്ചു വര്‍ഷത്തേയ്ക്കു കൂടി ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജി.എസ്.ടി നഷ്ടപരിഹാരം താമസിയാതെ നൽകുമെന്നും നഷ്ടപരിഹാര കാലയളവ് ദീർഘിപ്പിക്കുന്നത് ചർച്ച ചെയ്യാമെന്നും മന്ത്രി ചർച്ചയിൽ ഉറപ്പുനൽകി. ജി എസ് ടി കുടിശിക ഇന്ന് അനുവദിക്കുകയും ചെയ്തിട്ടുണ്ട് .
സംസ്ഥാനങ്ങളുടെ വാര്‍ഷിക വായ്പാ പരിധി ഉപാധികളില്ലാതെ സംസ്ഥാന ജി.ഡി.പിയുടെ അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്നതായിരുന്നു മറ്റൊരു ആവശ്യം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്തെ ചെറുകിട കച്ചവടക്കാരും കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. ചെറുകിട വ്യാപാരികളും ഉപഭോക്താക്കളും വായ്പ തിരിച്ചടവിന് കഴിവില്ലാത്ത അവസ്ഥയിലാണ്. വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നത് സംസ്ഥാന സര്‍ക്കാര്റെ പ്രധാനപ്പെട്ട ആവശ്യമാണ്. കൂടാതെ വ്യാപാരികളെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാനായി ഒരു പ്രത്യേക പദ്ധതി തന്നെ തയാറാക്കണമെന്ന് ആവശ്യപ്പെട്ടു.
വലിയ തകർച്ചയിലായിരിക്കുന്ന കാർഷികരംഗത്തെ ശക്തിപ്പെടുത്താനും പരമ്പരാഗത വ്യവസായ മേഖലകളായ കയർ, കശുവണ്ടി, കൈത്തറി മേഖലകളെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനും പ്രത്യേക പദ്ധതികൾ രൂപപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. റബ്ബറിന്റെ ഉപഭോഗം വർധിപ്പിക്കുന്നതിന് റബ്ബറൈസ്ഡ് റോഡുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
15ാം ഫിനാന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ നികുതി വിഹിതം 2.50 % ല്‍ നിന്ന് 1.92 % ആയി കുറയ്ക്കുകയാണുണ്ടായത്. സംസ്ഥാനങ്ങള്‍ക്ക് സെക്ടര്‍ തിരിച്ചും സംസ്ഥാന തലത്തിലും പ്രത്യേക ഗ്രാന്റുകള്‍ക്കായി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും ആക്ഷന്‍ റിപ്പോര്‍ട്ടില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. വികസന സൂചികയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിനാൽ അത്തരം സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കുന്നത് നീതിയല്ല. ഇതില്‍ ഇടപെടലുണ്ടാകണമെന്നും കേരളത്തിന് സെക്ടര്‍ സ്‌പെസിഫിക് ഗ്രാന്റായി 2412 കോടി രൂപയും സ്റ്റേറ്റ് സ്‌പെസിഫിക് ഗ്രാന്റായി 1100 കോടി രൂപയും നല്‍കണമെന്നും ആവശ്യപ്പെട്ടു.
Recommended Video
അനുഭാവപൂര്‍ണ്ണവും സൗഹാര്‍ദ്ദപരവുമായിരുന്നു കൂടിക്കാഴ്ച. ഉന്നയിച്ച വിഷയങ്ങളിലെല്ലാം നടപടിയുണ്ടാകുമെന്നും ഓണം കഴിഞ്ഞ് കേരളം സന്ദര്‍ശിക്കുമെന്നും വിഷയങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.