ചേലക്കരയിൽ കടുത്ത മത്സരമില്ലെന്ന് യുആർ പ്രദീപ്; മണ്ഡലത്തിന്റെ മനസ് യുഡിഎഫിനൊപ്പമെന്ന് രമ്യ ഹരിദാസ്
ആലത്തൂർ: ചേലക്കരയിൽ കടുത്ത മത്സരം പ്രതീക്ഷിക്കുന്നില്ലെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. വളരെ ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണമാണ് കാഴ്ചവെച്ചത്. തങ്ങൾ കാഴ്ചവെച്ച പ്രവർത്തനം ഊന്നിപ്പറഞ്ഞുകൊണ്ടാണ് വോട്ട് തേടിയതെന്നും യുആർ പ്രദീപ് പറഞ്ഞു.
കഴിഞ്ഞ തവണ എംഎൽഎ ആയപ്പോൾ ചെയ്ത പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തും. നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമന്നാണ് പ്രതീക്ഷിക്കുന്നത്', അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ പുതുതായി ചേർത്ത 11,000 ത്തോളം വോട്ടർമാരിൽ 6000ത്തോളം വോട്ടർമാർ തങ്ങളുടേത് മാത്രമാണെന്ന ബി ജെ പി വാദത്തോടും അദ്ദേഹം പ്രതികരിച്ചു. 'വോട്ടർമാരെല്ലാം വിദ്യാഭ്യാസം ഉള്ളവരല്ലേ. വോട്ട് ചേർത്തവർക്ക് വോട്ട് ചെയ്യുന്ന കാലമൊന്നും അല്ല ഇത്', അദ്ദേഹം പറഞ്ഞു. അതേസമയം ചേലക്കരയുടെ മാറ്റം ഇത്തവണ ബി ജെ പിക്കൊപ്പം ആയിരിക്കുമന്നാണ് ബി ജെ പി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ പ്രതികരിച്ചത്.

'മണ്ഡലത്തിൽ 600 ഓളം കുടുംബങ്ങൾ മണ്ഡലത്തിൽ തങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. പുതിയ മെമ്പർഷിപ്പ് ക്യാമ്പെയ്നുമായി ബന്ധപ്പെട്ട് ഒട്ടനവധി ആളുകൾ പാർട്ടിയോടൊപ്പം ചേർന്ന് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അതൊരു വലിയ മാറ്റമാണ്. അടിസ്ഥാന വികസനം ഇല്ലായ്മയാണ് ഇവിടുത്തെ പ്രധാന പ്രശ്നം. സ്പീക്കറും മന്ത്രിയുമൊക്കെ ഉണ്ടായ മണ്ഡലത്തിൽ വികസനം ഉണ്ടായിട്ടില്ല. ഭരണവിരുദ്ധ വികാരം മണ്ഡലത്തിൽ വോട്ടായി മാറും. ദേശീയ തലത്തിൽ ബി ജെ പിക്കുണ്ടായ മുന്നേറ്റം ഇവിടേയും പ്രതിഫലിപ്പിക്കും', അദ്ദേഹം പറഞ്ഞു.
അതേസമയം ചേലക്കരക്കാർ എന്നെ ചേർത്തുപിടിക്കുമെന്നും യു ഡി എഫിനൊപ്പമെന്ന മനസുമായാണ് അവർ വോട്ട് ചെയ്യാനെത്തുന്നതെന്നും യു ഡി ഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പ്രതികരിച്ചു. 'കൃത്യതയോടെയുള്ള പ്രവർത്തനമാണ് മണ്ഡലത്തിൽ യു ഡി എഫ് കാഴ്ചവെച്ചത്. ചേലക്കരക്കാർ തന്നെ ചേർത്തുപിടിപ്പിക്കുമെന്ന് തന്നെയാണ് വിശ്വാസം. യു ഡി എഫിനെ സംബന്ധിച്ച് പാലക്കാടും ചേലക്കരയും ഒരുപോലെയാണ്. ചേലക്കരയിൽ ഒരുപടി നേരത്തേ തന്നെ തങ്ങൾ പ്രചരണം തുടങ്ങിയരുന്നു. വോട്ടർമാരുടെ മനസ് തനിക്കൊപ്പമായിരിക്കും', അദ്ദേഹം പറഞ്ഞു.
ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. 1996 മുതൽ സി പി എമ്മിന് വേണ്ടി കെ രാധാകൃഷ്ണനാണ് മണ്ഡലത്തിൽ വിജയിക്കുന്നത്. 2016 ൽ രാധാകൃഷ്ണൻ മാറി നിന്നപ്പോൾ യുആർ പ്രദീപ് ആയിരുന്നു മത്സരിച്ചത്. അന്ന് അദ്ദേഹവും കൂറ്റൻ വിജയമാണ് നേടിയത്. ഇത്തവണ അദ്ദേഹം ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കെ രാധാകൃൃഷ്ണന്റെ പ്രവർത്തനം ചൂണ്ടിക്കാട്ടി തന്നെയാണ് സി പി എം വോട്ട് തേടിയത്. അതേസമയം കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ചേലക്കരയിൽ നേടിയ ഭൂരിപക്ഷമാണ് രമ്യയുടെ പ്രതീക്ഷ.












Click it and Unblock the Notifications