48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; മഹാരാജനെ രക്ഷിക്കാനായില്ല, മൃതദേഹം പുറത്തെത്തിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ മണ്ണ് നീക്കുന്നതിനിടെ കിണറിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശി മഹാരാജന്റെ (55) മൃതദേഹം കണ്ടെത്തി. രക്ഷാപ്രവർത്തനം ആരംഭിച്ച് 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സും എൻഡിആർഎഫും വിദഗ്ദ തൊഴിലാളികളും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.

ശനിയാഴ്ചയായിരുന്നു കിണർ വൃത്തിയാക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് മഹാരാജ് കിണറ്റിലേക്ക് വീണത്. പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻ തന്നെ നാട്ടകാരുടേയും ഫയർഫോഴ്സിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ കിണറിന്റെ വശത്ത് നിന്ന് അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങിയതിന് രക്ഷാപ്രവർത്തനത്തിന് തടസം തീർത്തു.
ഇതോടെ മണ്ണിടിച്ചലും നീരൊഴുക്കും പ്രതിരോധിക്കാനായി ലോഹനിർമിത വളയങ്ങൾ എത്തിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമം നടത്തിയെങ്കിലും വീണ്ടും മണ്ണിടിയുകയായിരുന്നു. ഇതിനിടയിൽ മഴ കനത്തതോടെ കിണറിനുള്ളിൽ വെള്ളം കയറിയതും വെല്ലുവിളിയായി. ഞായറാഴ്ച വൈകീട്ടോടെ കിണറിന്റെ അടിത്തട്ടിലെ പമ്പുമായി ബന്ധിച്ച കയർ കണ്ടെത്താൻ സാധിച്ചിരുന്നു.
കയർ മുകലിലേക്ക് വലിച്ച് കയറ്റാൻ സാധിച്ചാൽ അടിത്തട്ടിൽ നിന്ന് മഹാരാജനേയും പുറത്തെത്തിക്കാമെന്നായിരുന്നു രക്ഷാസംഘത്തിന്റെ കണക്കുകൂട്ടൽ. ഇതിനായി തീവ്രശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് ആലപ്പഴയിൽ നിന്നും എൻ ഡി ആർ എഫ് സംഘത്തെ എത്തിച്ചത്. 26 അംഗ സംഘമായിരുന്നു എത്തിയത്. ഇവർക്കൊപ്പം കൊല്ലം പൂയപ്പള്ളിയിലെ വിദഗ്ദരായ കിണർ പണിക്കാരുടെ സംഘവും ചേർന്നിരുന്നു.
നീണ്ട പരിശ്രമത്തിനൊടുവിൽ കിണറ്റിലേക്ക് വീണ മണ്ണ് നീക്കം ചെയ്തു. ഇതിനിടെ 80 അടിയോളം താഴ്ചയിൽ വെച്ച് തിങ്കളാഴ്ച രാവിലെയോടെ മഹാരാജിന്റെ കൈ കണ്ടതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇതോടെ പ്രതീക്ഷയിലായിരുന്നു ദൗത്യസംഘം. എന്നാൽ വീണ്ടും മണ്ണിടിച്ചലും നീരൊഴുക്കും ഉണ്ടായത് തിരിച്ചടിയാവുകയായിരുന്നു.
തെരുവ് നായയെ പേടിച്ച് റോഡിലിറങ്ങാനാവുന്നില്ല: കോഴിക്കോട് ആറു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു












Click it and Unblock the Notifications