വയനാട് ദുരന്തം; പ്രയങ്കയുടെ നിവേദനത്തിന് അമിത് ഷായുടെ മറുപടി, 'കേരളം മൂന്നര മാസം വൈകിപ്പിച്ചു'
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നതിൽ സംസ്ഥാന സർക്കാരിനെ പഴിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി അമിത് ഷായെ നേരിട്ട് കണ്ടു നിവേദനം സമർപ്പിച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് അമിത് ഷാ സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയാണ് സഹായം വൈകാൻ കാരണമായതെന്ന് ആരോപിച്ചത്. ദുരന്തത്തിൽ കേരളത്തിന്റെ വിശദ നിവേദനം ഏറെ വൈകിയാണ് ലഭിച്ചതെന്നാണ് അമിത് ഷാ പറയുന്നത്.
വിശദറിപ്പോർട്ട് നൽകുന്നതിൽ കേരളം വലിയ കാലതാമസം വരുത്തി. നവംബർ പതിമൂന്നിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ നൽകാൻ മൂന്നരമാസം വൈകി. ദുരന്തം ഉണ്ടായ സമയത്ത് കേന്ദ്രം എല്ലാ സഹായങ്ങളും നൽകിയിരുന്നു. മുഖ്യമന്ത്രിയുമായി നിരന്തരം സംസാരിക്കുകയും ആവശ്യമായ സേനകൾ നൽകുകയും ചെയ്‌തു; അമിത് പ്രിയങ്കയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു.

കേരളത്തിന് ഉചിതമായ സഹായം തന്നെ നൽകുമെന്നാണ് അമിത് ഷാ ചൂണ്ടിക്കാണിക്കുന്നത്. ദുരന്തവുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിവേദനം നിലവിൽ സെക്രട്ടറിമാരുടെ സമിതി പരിശോധിക്കുകയാണെന്നും അമിത് ഷാ അറിയിച്ചു. കേന്ദ്ര സഹായം വൈകുന്നതിൽ സംസ്ഥാനം ബിജെപി നേതൃത്വം നൽകുന്ന സർക്കാരിനെ കുറ്റപ്പെടുത്തുന്നത് തുടരുന്നതിനിടെയാണ് അമിത് ഷാ തന്നെ വിഷയത്തിൽ നേരിട്ട് പ്രതികരണം അറിയിച്ചരിക്കുന്നത്.
എന്നാൽ അമിത് ഷായുടെ മറുപടി എക്‌സ് പോസ്‌റ്റിൽ പങ്കുവച്ച പ്രിയങ്ക ഗാന്ധി ദുരന്തങ്ങളെ രാഷ്ട്രീയവത്കരിക്കരുത് എന്നാണ് പറഞ്ഞത്. ഇത്തരം സന്ദർഭങ്ങളിൽ ഇരകളെ പിന്തുണയ്ക്കാൻ മാനവികതയ്ക്കും അനുകമ്പയ്ക്കുമാണ് മുൻഗണന നൽകേണ്ടതെന്നും പ്രിയങ്ക എക്‌സ് പോസ്‌റ്റിലൂടെ ചൂണ്ടിക്കാണിച്ചു.
കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നിന്നുകൊണ്ട് ഇതിനൊരു പരിഹാരം കാണണമെന്നാണ് പ്രിയങ്ക ആവശ്യപ്പെടുന്നത്. അതേസമയം, വയനാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പ്രിയങ്കയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരകളുടെ പുനരധിവാസം ഉറപ്പാക്കുക എന്നതാണ്.
വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും രണ്ട് തട്ടിലാണെന്ന കാര്യം വ്യക്തമാണ്. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് നേരത്തെ കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചിരുന്നു. ഇതോടെ കടുത്ത വിമർശനമാണ് സംസ്ഥാനം ഉന്നയിക്കുന്നത്. കേരളത്തിന് ദുരന്തനിവാരണ ഫണ്ട് നേരത്തെ കൈമാറിയതാണെന്നും ഇതിൽ നിന്നും പുനരധിവാസം ഉൾപ്പെടെ ഉറപ്പാക്കണം എന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
എന്നാൽ സംസ്ഥാനത്തിന് ഒറ്റയ്ക്ക് പുനരധിവാസം സാധ്യമല്ലെന്നാണ് സർക്കാർ നിലപാട്. നിലവിൽ വയനാട് ദുരന്തത്തിൽ വീടും ഭൂമിയും നഷ്‌ടമായവർ കടുത്ത ആശങ്കയിലാണ്. കേന്ദ്രവും സംസ്ഥാനവും ഒരുപോലെ കൈമലർത്തുമ്പോൾ ഇനിയെന്ത് എന്ന ചോദ്യമാണ് അവർ ഉന്നയിക്കുന്നത്. ദുരന്തത്തിൽ സർവവും നഷ്‌ടമായ പലരും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications