'പോയ ആൾക്കാർക്ക് സർക്കാർ എല്ലാം കൊടുക്കും, ഞങ്ങൾക്ക് എന്ത് കിട്ടും'; രാഹുലിന്റെ വാഹനത്തിന് മുന്നിൽ നാട്ടുകാർ
വയനാട്: കോൺഗ്രസ് നേതാവും മുൻ വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ വാഹനം തടഞ്ഞ് അഭ്യർത്ഥനയുമായി നാട്ടുകാർ. മുണ്ടക്കൈയിലെ ദുരന്തമേഖലയിൽ വച്ചാണ് സംഭവം നടന്നത്. പ്രദേശത്തെ പോലീസുകാരെ ഉൾപ്പെടെ ഇവിടെ നിന്നും ഒഴിവാക്കണം എന്ന ആവശ്യം ചൂണ്ടിക്കാട്ടിയായിരുന്നു യുവാക്കൾ ഉൾപ്പെടെയുള്ള നാട്ടുകാർ പ്രതിഷേധിച്ചത്. ഇതിനിടെ മേഖലയിൽ എത്തിയ രാഹുലിന്റെ വാഹനം തടഞ്ഞുനിർത്താനും ശ്രമമുണ്ടായി.
രാഹുൽ ഗാന്ധിയുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാർ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചു. അങ്ങ് ഇവിടുത്തെ എംപിയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അവർ സംസാരിക്കാൻ ശ്രമിച്ചത്. ദയവ് ചെയ്‌ത് പോലീസും മറ്റും ഇവിടേക്ക് വരേണ്ട എന്നും ഇവർ പറഞ്ഞിരുന്നു. കൽപറ്റ എംഎൽഎ ടി സിദ്ദിഖിനോടും പ്രതിഷേധക്കാർ അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു.

പോലീസ് നിയന്ത്രണങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരിൽ ചിലർ പ്രതിഷേധിച്ചത്. ഞങ്ങളുടെ നാട് നന്നാക്കാൻ ഞങ്ങൾക്ക് അറിയാം എന്നായിരുന്നു നാട്ടുകാർ പറഞ്ഞത്. ദുരന്തത്തിൽ തകർന്ന കടകൾ ഉൾപ്പെടെ നന്നാക്കാൻ പോലീസ് അനുവദിക്കുന്നില്ലെന്നും തങ്ങളുടെ ജീവിതം വഴിമുട്ടിയെന്നും പ്രതിഷേധക്കാർ വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.
'പോലീസുകാർ പോയിട്ട് മറ്റുള്ള കാര്യങ്ങൾ നോക്കട്ടെ. ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ വിളിക്കാം. ഇവിടെയുള്ള കാര്യങ്ങൾ ഒക്കെ ശരിയാക്കി എടുക്കാൻ നാട്ടുകാർക്ക് ഇങ്ങോട്ട് വരണം. കടകളിൽ ആളുകൾ വന്നാൽ സാധനങ്ങൾ വാങ്ങാൻ പോലും പറ്റില്ല. ഇവിടെ നിന്ന് മേപ്പാടിയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോവുമ്പോൾ പോലും ആധാർ കാർഡ് ഉൾപ്പെടെയുള്ളവ ചോദിക്കുകയാണ്, എന്തിനാണത്?' പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.
'ഞങ്ങൾക്ക് നിലവിൽ ഇവിടെ ഒരു ഡിപ്പാർട്മെന്റും ആവശ്യമില്ല. നാട്ടിൽ വേറെ എവിടെയും പോലീസുകാർ വേണ്ടേ, എല്ലാവരും ഇവിടെയാണുള്ളത്. അവര് പൊയ്‌ക്കോട്ടെ ഞങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ വിളിച്ചോളാം. പാലത്തിൽകൂടി വിഐപി വരുന്നെന്നാണ് ഇപ്പോൾ ഒരാൾ പറഞ്ഞത്. അയാൾക്ക് വേണ്ടി ഉണ്ടാക്കിയതാണോ പാലം?' അദ്ദേഹം തുടർന്നു.
'ഞാനും അയാളുടെ പാർട്ടിക്കാരനാണ്, ഇവിടുത്തെ ജനങ്ങളാണ് അയാളെ ജയിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഞങ്ങൾ പറയുകയാണ് ഞങ്ങൾക്ക് എംഎൽഎ വേണ്ട, എംപി വേണ്ട. മേപ്പാടി പോയിട്ട് ക്യാമ്പിലെ കാര്യങ്ങൾ നോക്കിക്കോട്ടെ. അവരുടെ മേലൊക്കെ ഒരുതുള്ളി ചെളി ആയിട്ടുണ്ടോന്ന് നോക്ക് നിങ്ങൾ, പൊലീസുകാരെ നോക്ക് നിങ്ങൾ. അവരുടെ മേലുമില്ല. കുറ്റം പറയുകയല്ല ഞങ്ങൾ' അദ്ദേഹം പറഞ്ഞു.
'നാല് ദിവസം കഴിഞ്ഞാൽ ജനങ്ങൾ ഇവിടേക്ക് ഇറങ്ങും. അതിന് മുൻപ് ഞങ്ങൾക്ക് ഈ കടകളൊക്കെ നന്നാക്കണം. അതിന് ഞങ്ങളെ അനുവദിക്കുന്നില്ല. ഞങ്ങൾ എവിടെപോയാണ് സാധനങ്ങൾ വാങ്ങിക്കുക. പതിനഞ്ച് കിലോമീറ്റർ ദൂരെയുള്ള മേപ്പടിയിലോ? എത്ര ദിവസം നിങ്ങൾ സംഘാനക്കാരുടെ പൊതിച്ചോർ തരും. നിങ്ങളുടെ പരിധി കഴിഞ്ഞാൽ നിങ്ങൾ പോവും. പിന്നെ ഞങ്ങളെന്താണ് ചെയ്യണ്ടത്? ഞങ്ങൾക്കും ജീവിക്കണ്ടേ' പ്രതിഷേധക്കാർ പറയുന്നു.
'പോയ ആളുകൾക്ക് സർക്കാർ കൊടുക്കും ഉറപ്പാണ്. വീടും കൊടുക്കും സ്ഥലവും കൊടുക്കും. ഞങ്ങൾക്ക് എന്ത് കിട്ടും? ഞങ്ങളുടെ വരുമാനവും നിലച്ചല്ലോ. ഏലവയൽ വിട്ട് പുറത്ത് പോവാൻ പോലും പറ്റുന്നില്ല. ഇന്നലെ അവിടെയുള്ള ആളുകൾ ഒക്കെ പട്ടിണിയായിരുന്നു. അവിടെയൊന്നും ദുരന്തം ബാധിച്ചിട്ടില്ല, പക്ഷേ അവർക്കും മേപ്പാടി പോവാൻ പാടില്ല, പുറത്തിറങ്ങരുത്' പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications