'എയർലിഫ്റ്റിന് കാലാവസ്ഥ തടസം, മുണ്ടക്കൈയിൽ കുടുങ്ങിയവർക്ക് ഭക്ഷണം എത്തിച്ചു നൽകും'; മന്ത്രി കെ രാജൻ
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ എയർലിഫ്റ്റ് സാധ്യത പ്രയോജനപ്പെടുത്തിന് കാലാവസ്ഥ തടസമാണെന്ന് മന്ത്രി കെ രാജൻ. ആവശ്യമെങ്കിൽ രാത്രിയിലും രക്ഷാപ്രവർത്തനം തുടരുമെന്ന് അറിയിച്ച മന്ത്രി അതിന് ആവശ്യമായ ലൈറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടേക്ക് എത്തിക്കുമെന്നും വ്യക്തമാക്കി. കൂടാതെ ചൂരൽമലയിൽ തകർന്ന പാലത്തിന് പകരം താൽക്കാലിക പാലം നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു.
ചൂരൽമലയിലെ കുടുങ്ങിയവരിലേക്ക് എത്താൻ പാലം തകർന്നത് വലിയ തടസമായി നിന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നടത്തരുതെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും റിയാസ് കൂട്ടിച്ചേർത്തു.

അതേസമയം, വയനാട്ടിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ അഞ്ച് മന്ത്രിമാർ രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൈന്യത്തിന്റെ സഹായമടക്കം സാധ്യമായ എല്ലാം ഒരുക്കിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ഏറെ നേരത്തെ കാത്തിരിപ്പിന് ഒടുവിൽ മുണ്ടക്കൈയിലെ വിവിധ റിസോർട്ടുകളിൽ കുടുങ്ങിയവരെ ഇപ്പോൾ രക്ഷപ്പെടുത്തുകയാണ്. നിലവിൽ അൻപതിലധികം പേരെ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തി കഴിഞ്ഞു. ഇനിയും നൂറിലധികം പേർ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇന്നലെ പുലർച്ചെ മുതൽ ഭക്ഷണവും വെള്ളവും പോലുമില്ലാതെ കഴിയുകയാണ് ഇവർ.
ഗുരുതരമായി പരിക്കേറ്റവരും മറ്റ് രോഗങ്ങൾ ഉള്ളവരും ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. കനത്ത മഴ വെള്ളപ്പാച്ചിലും വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാവാനുള്ള സാധ്യതയും ഒക്കെ കണക്കിലെടുത്ത് ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഉച്ചയോടെ മാത്രമേ ഈ മേഖലയിലേക്ക് രക്ഷാപ്രവർത്തകർക്ക് കാര്യമായി പ്രവേശിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ നൂറ് കടന്നു. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് ദുരന്തത്തിൽ 119 പേർക്കാണ് ജീവൻ നഷ്‌ടമായത്. കൂടാതെ 98 പേരെ ഇനിയും കണ്ടെത്താനുണ്ട്. നൂറിലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്, ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 62 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവരിൽ 48 പേരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. വിംസ് ആശുപത്രിയിൽ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ 41 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഒരാളുടെ മൃതദേഹമുള്ളത്.












Click it and Unblock the Notifications