പാലക്കാട് എടുക്കാൻ ബിജെപിക്ക് ഉണ്ണി മുകുന്ദനോ? ഇടതിന് സ്വരാജെന്ന്, അങ്കം മുറുകും
പാലക്കാട്: ഇത്തവണ എന്ത് വിലകൊടുത്തും സംസ്ഥാനത്ത് താമര വിരിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി.തുനിഞ്ഞിറങ്ങിയാൽ കേരളത്തിൽ അഞ്ച് മണ്ഡലത്തിൽ വലിയ വിജയ സാധ്യതയുണ്ടെന്ന് ബി ജെ പി കണക്ക് കൂട്ടുന്നുണ്ട്. ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കിയാൽ വിജയം കൂടെ പോരുമെന്ന് പാർട്ടി കരുതുന്നു. അത്തരത്തിൽ ബിജെപി പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലാക്കാട്. ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പിൽ നടൻ ഉണ്ണി മുകുന്ദനെ ഇറക്കി മണ്ഡലം പിടിക്കാനാണ് ബി ജെ പിയുടെ ശ്രമം എന്നാണ് അഭ്യൂഹങ്ങൾ.
പൊതുസമ്മതരായ സ്ഥാനാർത്ഥികളെ കൂടുതലായി മത്സരിപ്പിക്കണമെന്ന നിർദ്ദേശം ബി ജെ പിയിൽ ഉണ്ട്. ഇക്കൂട്ടത്തിൽ നിരവധി സിനിമ താരങ്ങളുടെ പേരുകൾ പാർട്ടിയിൽ ചർച്ചയാകുന്നുണ്ട്. അക്കൂട്ടത്തിലൊരാളാണ് നടൻ ഉണ്ണി മുകുനന്ദൻ.പാലക്കാട് പോലെ ബി ജെ പിക്ക് സ്വാധീനമുള്ള ഒരു മണ്ഡലത്തിൽ ഉണ്ണിയെ പോലൊരു താരം എത്തുന്നത് അട്ടിമറി ഉണ്ടാക്കാൻ സഹായിക്കുമെന്ന് ബി ജെ പി കരുതുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയോജക മണ്ഡലത്തിന് പുറമെ മലമ്പുഴയിലും ഷൊർണൂരിലും ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് മണ്ഡലത്തിൽ വോട്ട് ഉയർത്താൻ സാധിച്ചിരുന്നു. 2019 ൽ സി കൃഷ്ണകുമാറിലൂടെ 2,18,000 വോട്ടുകളായിരുന്നു ബി ജെ പി നേടിയത്. 2014 ൽ ഇത് 1, 36,000 ആയിരുന്നു. അന്ന് ശോഭ സുരേന്ദ്രനായിരുന്നു ബി ജെ പിക്ക് വേണ്ടി മത്സരിച്ചത്.
ഒരുലക്ഷം വോട്ടുകളുടെ വർധന വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് നേതത്വം ചൂണ്ടിക്കാട്ടുന്നു. ഉണ്ണിയെ പോലൊരു നടനെ സ്ഥാനാർത്ഥിയാക്കിയാൽ വൻ വിജയം തന്നെ നേടാനാകുമെന്നും നേതൃത്വം പറയുന്നു. ഉണ്ണിയിലൂടെ യുവാക്കളുടെ വോട്ട് പെട്ടിയിലാകും എന്നാണ് ബി ജെ പി പ്രതീക്ഷ. മാത്രമല്ല മാളികപ്പുറം എന്ന ചിത്രത്തിലൂടെ ഹിന്ദു വിഭാഗങ്ങൾക്കിടയിലും ഉണ്ണി മുകുന്ദന് സ്വീകാര്യത ഉണ്ടായിട്ടുണ്ട്. ഇതെല്ലാം അനുകൂല ഘടകമാകുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
Vastu Tips:സാമ്പാദ്യം വർധിക്കണോ: വീട്ടില്‍ വരുത്തൂ ഈ ചെറിയ മാറ്റങ്ങള്‍

അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മികച്ച മത്സരം കാഴ്ചവെച്ച ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമായിട്ടുണ്ട്. പാർട്ടിയിൽ തന്നെ ശക്തരായ നേതാക്കൾ ഉണ്ടെന്നിരിക്കെ പുറത്ത് നിന്നുള്ളവരെ പരിഗണിക്കേണ്ടയെന്ന സംശയവും നേതാക്കൾ ഉന്നയിക്കുന്നു.
അതിനിടെ ഇത്തവണ എൽ ഡി എഫിൽ നിന്നും യു ഡി എഫിൽ നിന്നും പാലക്കാട് ആര് ഇറങ്ങുമെന്ന ചോദ്യങ്ങളും ശക്തമാണ്. സി പി എമ്മിന്റെ ഉറച്ച കോട്ടയായ പാലക്കാടിൽ കഴിഞ്ഞ തവണ സംസ്ഥാനത്തെ രാഹുൽ പ്രഭാവത്തിലായിരുന്നു പാർട്ടിക്ക് അടിതെറ്റിയത്. അന്ന് എം ബി രാജേഷിനെ വീഴ്ത്തി കോൺഗ്രസിന്റെ വികെ ശ്രീകണ്ഠൻ മണ്ഡലം പിടിക്കുകയായിരുന്നു.ഇത്തവണയും ശ്രീകണ്ഠനെ തന്നെയായിരിക്കും കോൺഗ്രസ് മത്സരിപ്പിച്ചേക്കുക.
അതേസമയം ഇത്തവണ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നാണ് സി പി എം കണക്ക് കൂട്ടുന്നത്. മികച്ച പ്രവർത്തനം കാഴ്ചവെച്ചാൽ വിജയം ഉറപ്പാകുമെന്നും നേതൃത്വം കരുതുന്നു. അങ്ങനെയെങ്കിൽ യുവ നേതാവ് കൂടിയായ എം സ്വരാജിനെ സി പി എം പാലക്കാട് നിന്ന് മത്സരിപ്പിക്കാൻ സാധ്യത ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ നിയമസഭ സഭ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ എം സ്വരാജിന്റെ തോല്‍വി സി പി എമ്മിന് കടുത്ത തിരിച്ചടിയായിരുന്നു. പാർട്ടി അണികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള നേതാവിനെ പാലക്കാട് രംഗത്ത് ഇറിക്കിയാല്‍ മണ്ഡലം തിരികെ പിടിക്കാന്‍ സാധിക്കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്.












Click it and Unblock the Notifications