ദിലീപ് വീണ്ടും അഴിക്കുള്ളിലാകുമോ? കോടതിയില്‍ തന്ത്രപൂർവ്വമായ നീക്കവുമായി പ്രോസിക്യൂഷന്‍, ജാമ്യ ഹർജി മാറ്റി
കൊച്ചി: നടന്‍ ദിലീപിന്റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. അടുത്ത വെള്ളിയാഴ്ച ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കും. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപ് അടക്കമുള്ള മുന്‍കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരുകയും ചെയ്യും.

ദിലീപിന് പുറമെ അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭർത്താവ് ടിഎന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുന്‍കൂർ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിക്കാനിരുന്ന കേസ് ദിലീപിന്റെ അഭ്യർത്ഥനയെ തുർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത ഡി വൈ എസ് പി കെ എസ്സു ദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തുകയും സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖ ശേഖരിക്കുകയും ചെയ്തിരുന്നു. അതേസമയം ഉദ്യോഗസ്ഥർ മനപ്പൂർവം കെട്ടിച്ചമച്ച കേസാണിതെന്നായിരുന്നു ദിലീപ് ഉള്‍പ്പടേയുള്ള പ്രതികളുടെ വാദം.

ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഇന്നലെ ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ വീട്ടിലും, ശരത്ത് എന്ന സുഹൃത്തിന്റെ വീട്ടിലും കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഗൂഡാലോചന കേസില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവെക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നതെന്നാണ് വിലയിരുത്തുന്നത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന പള്‍സർ സുനിയുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള അനുമതി തേടി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
രമ്യയെ ചേർത്ത് നിർത്തി മഞ്ജു വാര്യർ മുതല്‍ ആന്റണി പെരുമ്പാവൂർ വരെ: വൈറല്‍ ചിത്രങ്ങള്‍

ജയിലില്‍ നിന്നും പള്‍സർ സുനി അമ്മയ്ക്ക് അയച്ചെന്ന് പറയപ്പെടുന്ന കത്ത് നേരത്തെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഈ കേസില്‍ ദിലീപ് ഉള്‍പ്പടേയുള്ളവർക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളായിരുന്നു ഈ കത്തിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കത്ത് പുറത്ത് വന്നതിന് പിന്നാലെ സുനിയുടെ അമ്മയും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ആലുവ ജുഡീ. മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുക. . ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഗൂഢാലോചനയെക്കുറിച്ച് സുനി സൂചിപ്പിച്ചതായി അമ്മ പറഞ്ഞിരുന്നു. ഈ തെളിവുകള്‍ ഉള്‍പ്പടെ ശേഖരിച്ച് കോടതിയില്‍ നിന്നും മുന്‍കൂർ ജാമ്യേപേക്ഷ നേടാനുള്ള ദിലീപിന്റെ നീക്കത്തിന് തടയിടാനാണ് പ്രോസിക്യൂഷന്‍ ഉദ്ധേശിക്കുന്നത്.

വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ മുന്‍കൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് വിശദമായ സത്യവാങ്മൂലം പ്രോസിക്യൂഷന്‍ നല്‍കിയേക്കും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴികളും കേസില്‍ ഇതുവരെ ശേഖരിച്ച തെളിവുകളും മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കും. അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടിക്രമങ്ങള്‍ പൂർത്തിയാകുന്നത് വരെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.












Click it and Unblock the Notifications