ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ പ്രഭാവം കേരളത്തിൽ തുടരുമോ..? ജനാഭിപ്രായം ഇങ്ങനെ...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ രാഹുൽ പ്രഭാവം തുടരുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി ട്വന്റി ഫോർ ചാനൽ നടത്തിയ സർവേയുടെ ഫലങ്ങൾ പുറത്ത്. ട്വന്റി ഫോർ മൂഡ് ട്രാക്കർ സർവേയിൽ രാഹുലിന്റെ കേരളത്തിലെ സ്വാധീനം എത്ര കണ്ട് തുടരുമെന്നായിരുന്നു തൃശൂർ മണ്ഡലത്തിലെ ജനങ്ങളോട് ചോദിച്ചത്.
രാഹുൽ ഫാക്‌ടർ കേരളത്തിൽ ഗുണം ചെയ്യുമെന്നാണ് സർവേയിൽ പങ്കെടുത്ത 39 ശതമാനം പേരും പറയുന്നത്. എന്നാൽ ഭൂരിപക്ഷ അഭിപ്രായം ഇക്കുറി രാഹുൽ ഫാക്‌ടർ കേരളത്തിൽ ഗുണം ചെയ്യില്ലെന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 47 ശതമാനം പേർ രാഹുൽ ഫാക്‌ടർ കേരളത്തിൽ ഗുണം ചെയ്യില്ലെന്ന അഭിപ്രായക്കാരാണ്. പതിനാല് ശതമാനം പേർ ഇതിൽ അഭിപ്രായം രേഖപ്പെടുത്താൻ തയ്യാറായില്ല.

ഇസ്രായൽ പലസ്‌തീൻ വിഷയത്തിൽ ആർക്കൊപ്പമാണ് നിലപാട് സ്വീകരിക്കുക എന്ന ചോദ്യത്തിനും സർവേയിൽ പങ്കെടുത്തവർ മറുപടി നൽകി. ആകെ 20,000 സാമ്പിളുകളാണ് സര്‍വേയുടെ ഭാഗമായി കോര്‍ (സിറ്റിസണ്‍ ഒപ്പിനിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍) എന്ന ഏജന്‍സി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ആയിരം സാമ്പിളുകള്‍ എന്ന രീതിയിലായിരുന്നു സാമ്പിള്‍ ശേഖരണം. തൃശൂർ മണ്ഡലത്തിലെ ജനാഭിപ്രായമാണ് ഇന്ന് പുറത്തുവിട്ടത്.
ഇസ്രായേൽ പലസ്‌തീൻ വിഷയത്തിൽ 20 ശതമാനം പേർ എൽഡിഎഫ് നിലപാടിനൊപ്പമാണ്. 18 ശതമാനം പേർ യുഡിഎഫ് നിലപാടിനൊപ്പവും, 20 ശതമാനത്തോളം പേർ ബിജെപി ഉയർത്തി പിടിക്കുന്ന നിലപാടിനെ പിന്തുണയ്ക്കുന്നവരുമാണ്. ഇക്കാര്യത്തിൽ ബാക്കി വരുന്ന 42 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്താൻ തയ്യാറായില്ല.
എൻഡിഎ സഖ്യത്തിന് ബദലാവാൻ പ്രതിപക്ഷ കൂട്ടായ്‌മയായ 'ഇന്ത്യ'യ്ക്ക് കഴിയുമോ എന്ന ചോദ്യത്തിനോടും ആളുകൾ പ്രതികരിച്ചു. ബിജെപിക്ക് ബദലാകാൻ 'ഇന്ത്യ' സഖ്യത്തിന് കഴിയുമെന്ന് 32 ശതമാനം പേർ പറയുമ്പോൾ കഴിയില്ലെന്ന് 22 ശതമാനം പേരും, 46 ശതമാനം പേർ അഭിപ്രായമില്ലെന്നും പറഞ്ഞു.
അതേസമയം, പിണറായി സർക്കാരിന്റെ പ്രവർത്തനത്തെ കുറിച്ചും പൊതുജനാഭിപ്രായ സർവേയിൽ അഭിപ്രായം തേടിയിരുന്നു. സര്‍ക്കാരിന്റെ ഭരണം നല്ലതെന്ന് നാല് ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോള്‍ വളരെ മോശമെന്നാണ് 18 ശതമാനം പേരുടെ അഭിപ്രായം.
വളരെ മികച്ചതാണെന്ന് 4 ശതമാനം പേര്‍ പറയുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് പറയുന്നവർ 12 ശതമാനം പേരാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരാശരിയാണെന്നാണ് 35 ശതമാനത്തിന്റെയും അഭിപ്രായം. ശേഷിക്കുന്നവരിൽ മോശമെന്ന് പറയുന്നവര്‍ 20 ശതമാനമാണ്. 18 ശതമാനം പറയുന്നത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വളരെ മോശമാണെന്നാണ്; സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.












Click it and Unblock the Notifications