കേരളത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യത; ആരോഗ്യമന്ത്രി
തിരുവന്തപുരം; സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളിൽ അതിതീവ്ര കൊവിഡ് വ്യാപനത്തിന് സാധ്യത ഉണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സിഎഫ്എൽടിസി എല്ലാ ജില്ലകളിലും വീണ്ടും തുടങ്ങാനാണ് തിരുമാനമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത ആഴ്ചകളിൽ കേസുകൾ ഉയർന്നേക്കും. എല്ലാവരും അതീവ ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് നിലവിൽ 78 ആക്റ്റീവ് ക്ലസ്റ്ററുകൾ ഉണ്ട്. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ വ്യാപനം റിപ്പോർട്ട് ചെയ്യുന്നത്. ഡെൽറ്റാ, ഒമൈക്രോൺ കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്. സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ കോവിഡ്-19 പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഒമൈക്രോൺ കേസുകൾ സ്ഥിരീകരിച്ചാൽ മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഇല്ല. കൊവിഡ് വരുമ്പോൾ സാധാരണ രുചിയും മണവും നഷ്ടമാകാറുണ്ട്. ഡെൽറ്റാ കേസുകൾ സ്ഥിരീകരിച്ചപ്പോൾ ഇക്കാര്യം വ്യക്തമായതാണ്. എന്നാൽ ഒമൈക്രോൺ കേസുകൾ ഉണ്ടാകുമ്പോൾ ഇത്തരം ലക്ഷണങ്ങൾ ഇല്ല. അതുകൊണ്ട് തന്നെ പനിയാണെങ്കിലും അത് കൊവിഡ് അല്ലെന്ന നിഗമനത്തിൽ എത്തരുത്. ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ പരിശോധന നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നിലവിൽ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നാണ് കൊവിഡ് കേസുകൾ വ്യാപിക്കുന്നതെന്നും അതിനാൽ തന്നെ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മരുന്ന് ക്ഷാമം നിലനിൽക്കുന്നുണ്ടെന്ന വാർത്തകളെ മന്ത്രി തളളി. ഇത്തരം വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു. മോണോക്ലോണല്‍ ആന്റിബോഡിക്ക് ക്ഷാമമില്ല. ചികിത്സാ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇത് നല്‍കുന്നത്. ഏത് ഘട്ടത്തിലാണ് നല്‍കേണ്ടതെന്നുള്ളത് അതത് മെഡിക്കൽ സ്ഥാപനങ്ങളാണ് തിരുമാനിക്കുന്നത്. വില കൂടുതൽ ആയതിനാല്‍ വലിയ തോതില്‍ വാങ്ങിവെയ്ക്കാറില്ല. ആവശ്യാനുസരണമാണ് മരുന്ന് വാങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള പകുതിയിലധികം കുട്ടികൾക്ക് (51 ശതമാനം) കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആകെ 7,66,741 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. 97,458 ഡോസ് വാക്സിൻ നൽകിയ തൃശൂർ ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകിയത്. സംസ്ഥാനത്ത് ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചത്. ഒമിക്രോൺ സാഹചര്യത്തിൽ പരമാവധി കുട്ടികൾക്ക് വേഗത്തിൽ വാക്സിൻ നൽകാനായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചാണ് വാക്സിൻ നൽകിയത്. കേവലം 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 70,021, കൊല്ലം 60,597, പത്തനംതിട്ട 29,584, ആലപ്പുഴ 57,764, കോട്ടയം 47,835, ഇടുക്കി 28,571, എറണാകുളം 56,943, തൃശൂർ 97,458, പാലക്കാട് 76,145, മലപ്പുറം 70,144, കോഴിക്കോട് 45,789, കണ്ണൂർ 73,803, വയനാട് 24,415, കാസർഗോഡ് 27,642 എന്നിങ്ങനേയാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്.
സംസ്ഥാനത്ത് 1,67,813 പേർക്കാണ് ഇതുവരെ കരുതൽ ഡോസ് വാക്സിൻ നൽകിയത്. 96,946 ആരോഗ്യ പ്രവർത്തകർ, 26,360 കോവിഡ് മുന്നണി പോരാളികൾ, 44,507 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകിയത്. 18 വയസിന് മുകളിൽ വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേർക്ക് (2,66,24,042) ഒരു ഡോസ് വാക്സിനും 82.27 ശതമാനം പേർക്ക് (2,19,73,681) രണ്ട് ഡോസ് വാക്സിനും നൽകിയതായും മന്ത്രി അറിയിച്ചു.
ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ












Click it and Unblock the Notifications