'പരസ്യത്തെപ്പോലും ഭയക്കുന്നത് എന്തിന്?സിനിമ തിയറ്ററില്‍ തന്നെ കാണും'; പ്രതികരണവുമായി ബെന്യാമിൻ
'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബൻ സിനിമയ്‌ക്കെതിരെ നടക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി എഴുത്തുകാരൻ ബെന്യാമിൻ. ഒരു സിനിമ പരസ്യം പോലും ഭയക്കുന്ന തരത്തിലേക്ക് എത്തിയെങ്കിൽ നിങ്ങൾക്ക് എന്തോ ബാധിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിനിമ തിയേറ്ററിൽ തന്നെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം', ബെന്യാമിൻ കുറിച്ചു. സിനിമയുടെ റിലീസിന് മുന്നോടിയായി നല്‍കിയ 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പരസ്യമായിരുന്നു വിവാദമായത്. കേരളത്തിലെ റോഡുകളിലെല്ലാം കുഴിയുണ്ടെന്ന് ആരോപിക്കുകയാണ് പരസ്യമെന്നായിരുന്നു വിമര്‍ശനം.
'ഡല്‍ഹിക്കാരാണ് ജാവോന്ന് പറയണം'; ഇ.ഡിക്കെതിരെ ക്യാംപയിനുമായി സിപിഎം
സംസ്ഥാനത്തെ റോഡുകളിലെ കുഴികളെക്കുറിച്ച് വാദപ്രതിവാദങ്ങളും ചർച്ചകളും നടക്കുന്നതിനിടെ വന്ന പരസ്യം സർക്കാറിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. വഴിയിൽ കുഴിയുണ്ടെങ്കിൽ ടെലിഗ്രാമിൽ കാണാം, വഴിയിൽ കുഴിയില്ലെങ്കിൽ തിയറ്ററിൽ വരാം, ടെലഗ്രാമിൽ കുഴിയില്ലല്ലോ, ടെലഗ്രാമിൽ വരുമ്പോ കണ്ടോളാം...തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഷാഫി പറമ്പില്‍, വി ടി ബല്‍ റാം തുടങ്ങിയവരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
നര്‍മ്മബോധത്തോടെ എടുക്കേണ്ട ഒരു പരസ്യത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്നായിരുന്നു സതീശന്റെ പ്രതികരണം. 'ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണ് വിമര്‍ശിക്കുന്നത്. മാധ്യമപ്രവര്‍ത്തകരാണെങ്കിലും, രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കിലും ആരാണെങ്കിലും വിമര്‍ശിച്ചാല്‍ കഥ കഴിക്കും. അതിന് ഒരു പരിധിയില്ല, അതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഒരു സിനിമക്കെതിരെ നടക്കുന്നത്. ആ സിനിമ കാണരുത് എന്ന പ്രചരണത്തിലേക്ക് പോയാല്‍ കൂടുതല്‍ പേര്‍ ആ സിനിമ കാണും', വി ഡി സതീശന്‍ പ്രതികരിച്ചു.
'കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുകയാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്സിസ്റ്റ് വെട്ടുകിളികള്‍, ഇവന്മാര്‍ക്ക് പ്രാന്താണ്' എന്നായിരുന്നു ബല്‍റാമിന്റെ പ്രതികരണം.'ന്നാ പിന്നെ കമ്മികള് കേസ് കൊടുക്കട്ടെ. കേസ് കൊടുത്ത ശേഷം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പറ്റി പാര്‍ട്ടി ക്ലാസ്സുമുണ്ടാവും', എന്ന് വിഷയത്തില്‍ ഷാഫി പറമ്പിലും പ്രതികരിച്ചു.
അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ചിത്രത്തിന്‍റെ നായകൻ കുഞ്ചാക്കോ ബോബനും രംഗത്തെത്തിയിരുന്നു. പരസ്യം സർക്കാരിന് എതിരെയല്ല. ഒരു സാമൂഹിക പ്രശ്നം ഉന്നയിക്കുകയാണ്. കേരളത്തിലെ അല്ല തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.ആരെയും ദ്രോഹിക്കാനല്ല പരസ്യം എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. പരസ്യം കണ്ടപ്പോൾ ചിരിച്ചു ആസ്വദിച്ചു. കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല നൽകിയതെന്നും കുഞ്ചാക്കോബോബൻ പ്രതികരിച്ചു.
Recommended Video
സ്റ്റൈലിഷ് ലുക്കിൽ കല്യാണി...അടിപൊളിയെന്ന് ആരാധകര്‍ ...കാണാം ചിത്രങ്ങള്‍