വിവാഹം മുടക്കുമെന്ന് സിനിമാ രംഗത്തെ യുവതിയുടെ ഭീഷണി! രക്ഷയില്ലാതെ യുവാവ് കോടതിയിൽ...
സിനിമയിൽ പ്രശസ്തയായ യുവതി തന്റെ വിവാഹം മുടക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് നാദാപുരം സ്വദേശിയായ യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി: സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ഭീഷണികളും തുടർക്കഥയാവുന്നുവെന്നാണ് പൊതുവെയുള്ള പരാതി. മലയാള സിനിമാ രംഗത്തടക്കം ഇത്തരത്തിലുള്ള നിരവധി പരാതികളും ആരോപണങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം നാദാപുരം സ്വദേശിയായ ഒരു യുവാവ് മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ഒരു സ്ത്രീക്കെതിരെ പരാതിയുമായെത്തി.
സിനിമയിൽ പ്രശസ്തയായ യുവതി തന്റെ വിവാഹം മുടക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് നാദാപുരം സ്വദേശിയായ യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. യുവതിയിൽ നിന്ന് ഭീഷണി നേരിടുന്ന തനിക്ക് പോലീസ് സംരക്ഷണം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. തന്റെ ബിസിനസ് പങ്കാളിയായിരുന്ന യുവതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് നാദാപുരം സ്വദേശിയായ 28കാരൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കൊറിയോഗ്രാഫർ...
സിനിമാ രംഗത്ത് പ്രശസ്തയായ യുവതി തന്റെ വിവാഹം തടസപ്പെടുത്തുവെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് സംരക്ഷണം തേടിയാണ് 28കാരനായ യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ബിസിനസ് പങ്കാളിയും സുഹൃത്തുമായിരുന്ന 24കാരി തന്റെ വിവാഹ ചടങ്ങുകൾ തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിനാൽ പോലീസ് സംരക്ഷണം നൽകണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. മലയാള സിനിമാ രംഗത്ത് പ്രശസ്തയായ യുവതി, അടുത്തിടെ പുറത്തിറങ്ങിയ ഒരു ഹിറ്റ് ഗാനം ഉൾപ്പെട്ട സിനിമയിലെ കൊറിയോഗ്രാഫർ കൂടിയാണ്. സിനിമയിൽ ചുവടുറപ്പിക്കുന്നതിന് മുൻപാണ് യുവതിയും നാദാപുരം സ്വദേശിയായ യുവാവും തമ്മിൽ ബിസിനസ് സംരഭം ആരംഭിക്കുന്നത്. ഈ ബിസിനസിനെ ചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് കാര്യങ്ങൾ വഷളാക്കിയത്.
പോലീസിനെ സമീപിക്കാമെന്ന്...
നാദാപുരം സ്വദേശിയായ യുവാവിന്റെ ഹർജി കഴിഞ്ഞദിവസമാണ് ഹൈക്കോടതി പരിഗണിച്ചത്. ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്നും വ്യക്തമാക്കി. മംഗളം ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാദാപുരം സ്വദേശിയായ യുവാവിന്റെ വിവാഹം വടകരയിലും, വിവാഹ സൽക്കാരും കോഴിക്കോടും നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ സംരക്ഷണം തേടി പോലീസിനെ സമീപിക്കാമെന്നാണ് ഹൈക്കോടതിയും വ്യക്തമാക്കിയിരിക്കുന്നത്. 2015ലാണ് യുവാവും ആലുവ സ്വദേശിയായ യുവതിയും തമ്മിൽ ബിസിനസ് സ്ഥാപനം ആരംഭിക്കുന്നത്. ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായിരുന്നു ഇരുവരും ചേർന്ന് ആരംഭിച്ചത്.
പണം മുടക്കിയില്ല...
ദുബായ് ഫാഷൻ ഫെസ്റ്റിവലിൽ വച്ചായിരുന്നു സ്ഥാപനത്തിന്റെ ലോഞ്ചിങ്. രണ്ടുപേരും തുല്യമായി പണം മുടക്കാമെന്ന വ്യവസ്ഥയിലാണ് സ്ഥാപനം ആരംഭിച്ചത്. എന്നാൽ താൻ പത്ത് ലക്ഷം രൂപ ബിസിനസിനായി മുടക്കിയെങ്കിലും യുവതി ഒന്നും മുടക്കിയില്ലെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. അതിനിടെ, ഫാഷൻ ഡിസൈനറായ യുവതി ബിസിനസിൽ സജീവമായി ഇടപെട്ടിരുന്നു. ഓൺലൈൻ വസ്ത്ര വ്യാപാരത്തിലൂടെ കിട്ടിയ പണം മുഴുവനും യുവതി തന്നെ കൈക്കലാക്കിയെന്നും, ലാഭത്തിന്റെ പകുതി പോലും തനിക്ക് ലഭിച്ചില്ലെന്നും ഇയാളുടെ പരാതിയിൽ ആരോപിക്കുന്നു. ഇതിനുപിന്നാലെ ക്രമേണ വസ്ത്ര വ്യാപാര സ്ഥാപനവും യുവതി സ്വന്തം പേരിലാക്കിയെന്നും ആരോപണമുണ്ട്.
ബിസിനസ് ബന്ധം...
വസ്ത്ര വ്യാപാര സ്ഥാപനം സ്വന്തം പേരിലാക്കിയ യുവതി ഇപ്പോൾ മറ്റൊരു പേരിലാണ് സ്ഥാപനം നടത്തുന്നത്. ഇതിനിടെ താനും യുവതിയുമായുള്ള ബിസിനസ് ബന്ധവും തകർന്നു. ഇതിനുശേഷമാണ് ആലുവ സ്വദേശിയായ യുവതി സിനിമാ രംഗത്ത് പ്രശസ്തതയായത്. അതിനിടെ, തനിക്കെതിരെ ആലുവ പോലീസിലും യുവതി പരാതി നൽകി. ബിസിനസ് പങ്കാളിയായിരുന്ന താൻ പണം നൽകാനുണ്ടെന്ന് പറഞ്ഞാണ് യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഈ പരാതിയിൽ ഡിവൈഎസ്പി തങ്ങളെ വിളിപ്പിക്കുകയും താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് യുവതിയുടെ ഭീഷണി ആരംഭിച്ചതെന്നാണ് യുവാവിന്റെ ആരോപണം.
പീഡിപ്പിച്ചെന്ന് പരാതി...
സിനിമയിൽ പ്രശസ്തി നേടിയ യുവതി അതിനുശേഷവും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് യുവാവിന്റെ ആരോപണം. സിനിമാ രംഗത്തെ ചിലർ കൊച്ചിയിലെ ഒരു ഹോട്ടലിലേക്ക് തന്നെ വിളിച്ചുവരുത്തുകയും, ഒൻപത് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ തന്റെ വിവാഹം ഉറപ്പിച്ചെന്ന് മനസിലാക്കിയതോടെ കൂടുതൽ തുക വേണമെന്നായി സംഘത്തിന്റെ ആവശ്യം. നാൽപത് ലക്ഷം രൂപയാണ് ഇവർ പിന്നീട് ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്നും നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. സിനിമാ രംഗത്ത് പ്രശസ്തയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി നൽകുമെന്നായിരുന്നു യുവതിയുടെയും സംഘത്തിന്റെയും ഭീഷണിയെന്നും, ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും യുവാവ് ഹർജിയിൽ പറഞ്ഞു.
ബിനാമി ഇടപാടുകാർക്ക് പിടിവീഴുന്നു! അതിസമ്പന്നരുടെ ഭാര്യമാരും പ്രവാസികളും നിരീക്ഷണത്തിൽ...
പൊറുക്കാനാവാത്ത വാക്കുകൾ! ജോലി തെറിച്ചതിന് പിന്നാലെ വിഷ്ണുവിനെതിരെ ക്രിമിനൽ കേസും....