ഡിബി കോളേജ് സംഘർഷം: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി
കൊല്ലം: ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് എഫ് ഐ, ഡി വൈ എഫ് ഐ അക്രമികള്‍ നടത്തിയ അതിക്രമങ്ങളെ വെള്ളപൂശാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. മത്സരിച്ച് വിജയിച്ച സ്ഥാനാര്‍ത്ഥികളുടേയും കെ.എസ്.യു പ്രവര്‍ത്തകരുടേയും വീടുകളില്‍ കയറി ആക്രമണം നടത്തി അവരുടെ രക്ഷിതാക്കളെ ഉള്‍പ്പടെ ക്രൂരമായി മര്‍ദ്ദിച്ച സി പി എം, ഡി വൈ എഫ് ഐ, എസ് എഫ് ഐ അക്രമികളെ അറസ്റ്റ് ചെയ്യാതെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ പാര്‍ട്ടി നല്‍കിയ ലിസ്റ്റ് പ്രകാരം അറസ്റ്റ് നാടകം നടത്തുകയാണ് പോലീസ് ചെയ്തതതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത് സംബന്ധിച്ച കൊടിക്കുന്നില്‍ സുരേഷം എപി പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ അക്രമികള്‍ നടത്തിയ അതിക്രമങ്ങളെ വെള്ളപൂശാനാണ് പോലീസ് ശ്രമിക്കുന്നത്. കൊല്ലം ജില്ലയില്‍ കെ.എസ്.യു വിജയിച്ച ഏക കോളേജാണ് ശാസ്താംകോട്ട ഡി.ബി കോളേജ്. ജില്ലയിലെ മറ്റെല്ലാ കോളേജുകളിലും എസ്.എഫ്.ഐ ആണ് വിജയിച്ചത്. അക്രമത്തിലൂടെയും ഭീഷണിയിലൂടെയും വിദ്യാര്‍ത്ഥികളെ വരുതിക്ക് നിര്‍ത്തി കൃതൃമമായി കോളേജ് യൂണിയന്‍ തെരഞ്ഞപ്പില്‍ വിജയിച്ച എസ്.എഫ്.ഐയുടെ ഗുണ്ടായിസത്തെ ശക്തമായി ചെറുത്തുനിന്ന് ശാസ്താംകോട്ട ഡി.ബി കോളേജ് യൂണിയനില്‍ തിളക്കമാര്‍ന്ന വിജയം നേടിയ കെ.എസ്.യുവിന്‍റെ കോളേജ് യൂണിയന്‍ ഭാരവാഹികളടക്കമുള്ളവരെ എസ്.എഫ്.ഐ യുടേയും കോളേജിന് പുറത്തുനിന്നുള്ള ഡി.വൈ.എഫ്.ഐയുടേയും ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന്.

ക്രൂരമായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയ പെണ്‍കുട്ടികളടക്കമുള്ള കെ.എസ്.യു വിദ്യാര്‍ത്ഥികളെ അവിടെ വച്ചും വളഞ്ഞിട്ടാക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും അക്രമികളെ നിയന്ത്രിക്കാന്‍ പോലീസോ സി.പി.എം നേതൃത്വമോ തയ്യാറായിട്ടില്ല. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.എം.സെയ്ദും മകനും കരുനാഗപ്പള്ളിയില്‍ ആശുപത്രിയില്‍ പോയി തിരികെ വരുന്ന വഴി വാഹനം തടഞ്ഞുനിര്‍ത്തി വാഹനം അടിച്ചു തകര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സി.പി.എം ഡി.വൈ.എഫ്.ഐ അക്രമകാരികളെ അറസ്റ്റ് ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല.
അക്രമം അഴിച്ചുവിട്ട് കെ.എസ്.യു പ്രവര്‍ത്തകരെ വേട്ടയാടിയ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ക്കെതിരെ നാമമാത്രമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയാണ് പോലീസ് ചെയ്തത്. പഞ്ചായത്ത് പ്രസിഡന്‍റായിരുന്നിട്ടുപോലും അക്രമകാരികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് റിമാണ്ട് ചെയ്യാതെ സി.പി.എം നേതാക്കളുടെ നിര്‍ദ്ദേശാനുസരണം നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച കരുനാഗപ്പള്ളി പോലീസിന്‍റെ നടപടി ഏകപക്ഷീയവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്.
മത്സരിച്ച് വിജയിച്ച സ്ഥാനാര്‍ത്ഥികളുടേയും കെ.എസ്.യു പ്രവര്‍ത്തകരുടേയും വീടുകളില്‍ കയറി ആക്രമണം നടത്തി അവരുടെ രക്ഷിതാക്കളെ ഉള്‍പ്പടെ ക്രൂരമായി മര്‍ദ്ദിച്ച സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ അക്രമികളെ അറസ്റ്റ് ചെയ്യാതെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ പാര്‍ട്ടി നല്‍കിയ ലിസ്റ്റ് പ്രകാരം അറസ്റ്റ് നാടകം നടത്തുകയാണ് പോലീസ് ചെയ്തത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഗുണ്ടകളുടെ ആക്രമണങ്ങള്‍ക്ക് ഇരയായ കെ.എസ്.യു പ്രവര്‍ത്തകരുടെയും കോളേജ് യൂണിയന്‍ ഭാരവാഹികളുടേയും വീടുകൾ എന്നോടൊപ്പം ഡി.സി.സി പ്രസിഡന്‍റ് പി.രാജേന്ദ്രപ്രസാദും സന്ദര്‍ശിച്ചു. പോലീസിന്‍റെയും സി.പി.എം ന്‍റെയും ഗുണ്ടാ ആക്രമണങ്ങളില്‍ പേടിച്ച് വിറങ്ങലിച്ച് കഴിയുന്ന കെ.എസ്.യു പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാ സംരക്ഷണവും കോണ്‍ഗ്രസ്സ് പാര്‍ട്ടി നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റും ഉറപ്പുനല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി വൈ.ഷാജഹാന്‍, ബ്ലോക്ക് പ്രസിഡന്‍റ് തുണ്ടില്‍ നൗഷാദ്, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം.സെയ്ദ് എന്നിവരുടെ വീടുകളും സന്ദര്‍ശിച്ചു.












Click it and Unblock the Notifications