പാലായില്‍ ചെങ്കൊടി പാറി... ചരിത്രത്തില്‍ ആദ്യം; ശക്തി തെളിയിച്ച് ജോസ് കെ മാണി, ജോസഫ് തകര്‍ന്നടിഞ്ഞു
പാലാ: കെഎം മാണിയുടെ കരുത്തില്‍ എന്നും വലത്തോട്ട് മാത്രം നിന്ന പാലാ നഗരസഭ ഇത്തവണ ചരിത്രം തിരുത്തിക്കുറിച്ചു. ചരിത്രത്തില്‍ ആദ്യമായി പാലാ നഗരസഭ എല്‍ഡിഎഫ് പിടിച്ചു. 68 വര്‍ഷം പഴക്കമുള്ള പാലാ നഗരസഭയില്‍ ആദ്യമായിട്ടാണ് എല്‍ഡിഎഫ് അധികാരത്തിലെത്തുന്നത്.
പാലായിലെ പത്താം വാര്‍ഡ്! ഒരു പടിഞ്ഞാറേക്കര പോരാട്ടം... ആര് ജയിച്ചാലും ആര് തോറ്റാലും ഫലം ഇങ്ങനെ
പാലാ നഗരസഭയില്‍ ജോസ് പക്ഷത്തിന്റെ അട്ടിമറി ജയം, ജോസഫ് വിഭാഗത്തിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി തോറ്റു
ജോസ് കെ മാണി വിട്ടതോടെ കോട്ടയം ജില്ലയില്‍ യുഡിഎഫിന്റെ അപ്രമാദിത്തം അവസാനിച്ചു എന്ന് തെളിയിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് വിജയം. പിജെ ജോസഫ് ഗ്രൂപ്പിനെ അപ്രസക്തമാക്കിക്കൊണ്ടാണ് പാലാ നഗരസഭയില്‍ എല്‍ഡിഎഫിനൊപ്പം നിന്ന് ജോസ് കെ മാണി ചരിത്രം തിരുത്തിക്കുറിച്ചത്. വിശദാംശങ്ങള്‍...
20 സീറ്റുകള്‍
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 26 ല്‍ 20 സീറ്റും നേടി യുഡിഎഫ് അധികാരത്തിലെത്തിയ നഗരസഭ ആയിരുന്നു പാലാ. അതില്‍ 17 എണ്ണവും കേരള കോണ്‍ഗ്രസ് എമ്മിന് മാത്രം സ്വന്തവും ആയിരുന്നു. അത്രയും ശക്തമായിരുന്ന ഒരു നഗരസഭയാണ് ഇപ്പോള്‍ യുഡിഎഫിന് നഷ്ടപ്പെട്ടിരിക്കുന്നത്.
കേവല ഭൂരിപക്ഷം
ഫലപ്രഖ്യാപനം പൂര്‍ണമായിട്ടില്ലെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് എല്‍ഡിഎഫ് എത്തിയിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. യുഡിഎഫ് ഇതുവരെ മുന്നിട്ട് നില്‍ക്കുന്നത് 7 വാര്‍ഡില്‍ മാത്രമാണ്. ഇതോടെ ഒരു ചരിത്രത്തിന് അന്ത്യമാവുകയാണ്.
ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി തന്നെ തോറ്റു
യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കുര്യാക്കോസ് പടവന്‍ തന്നെ തോറ്റു എന്നതാണ് യുഡിഎഫിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടി. പാലാ നഗരസഭയിലെ പത്താം വാര്‍ഡില്‍ ആയിരുന്നു കുര്യാക്കോസ് പടവന്‍ മത്സരിച്ചത്. 41 വോട്ടിനാണ് പരാജയം.
പടിഞ്ഞാറേക്കര പോരാട്ടം
യുഡിഎഫിനൊപ്പം മാത്രം ഇതുവരെ നിന്നിട്ടുള്ള വാര്‍ഡ് ആയിരുന്നു പത്താം വാര്‍ഡ് ആയ മൊണാസ്ട്രി. ഇത്തവണ പടിഞ്ഞാറേക്കര കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു നേര്‍ക്കുനേര്‍ പോരാട്ടം. അതില്‍ വിജയിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ പടിഞ്ഞാറേക്കരയും.
വിജയം ഉറപ്പിച്ചു
എങ്ങനെയായാലും ഇത്തവണ പാലാ നഗരസഭയില്‍ എല്‍ഡിഎഫ് തന്നെ അധികാരത്തിലേറുകയാണ്. ഒരുപക്ഷേ, കേരളചരിത്രത്തിലെ തന്നെ അപൂര്‍വ്വമായ ഒരു ഭരണമാറ്റമാണിവിടത്തേത്. മുന്നണി മാറിയെങ്കിലും കെഎം മാണിയുടെ പാര്‍ട്ടിക്കാര്‍ തന്നെ പാലാ ഭരിക്കുമെന്ന് മറ്റൊരു തരത്തില്‍ ആശ്വസിക്കാനും വകയുണ്ട്.
ജോസഫിന്റെ ഗതി
കേരള കോണ്‍ഗ്രസ് എമ്മിലെ മുതിര്‍ന്ന നേതാക്കളില്‍ വലിയൊരു വിഭാഗത്തെ കൂടെ നിര്‍ത്താന്‍ പിജെ ജോസഫിന് സാധിച്ചിരുന്നു. എന്നാല്‍ അണികളെ കൂടെ നിര്‍ത്താന്‍ ജോസഫിന് സാധിച്ചില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. യുഡിഎഫില്‍ ജോസഫ് ഗ്രൂപ്പിന്റെ സ്ഥിതി എന്താകുമെന്ന് ഇനി കണ്ടറിയേണ്ടി വരും.
ജില്ലാ പഞ്ചായത്തിലും
ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫിന്റെ വന്‍ മുന്നേറ്റമാണ് കാണുന്നത്. 22 ഡിവിഷനുകളില്‍ 14 ഇടത്തും എല്‍ഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. വെറും ഏഴിടത്താണ് യുഡിഎഫിന്റെ മുന്നേറ്റം.
പഞ്ചായത്തുകളിലും എല്‍ഡിഎഫ്
71 പഞ്ചായത്തുകളാണ് കോട്ടയം ജില്ലയിലുള്ളത്. അതില്‍ 36 ഇടത്തും ഇടതുമുന്നണി ഭരണത്തിലേക്ക് നീങ്ങുകയാണ്. വെറും 25 ഇടത്ത് മാത്രയാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലും എല്‍ഡിഎഫിന് ഞെട്ടിക്കുന്ന മുന്നേറ്റമാണ് ഇപ്പോഴുള്ളത്.
Recommended Video
നഗരസഭകളില്‍
കോട്ടയം ജില്ലയിലെ മറ്റ് നഗരസഭകളിലും ഇടതുമുന്നണി വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. കോട്ടയം, ചങ്ങനാശേരി മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് ആണ് മുന്നിലുള്ളത്. ഏറ്റുമാനൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
പാലായില്‍ നേട്ടവുമായി എല്‍ഡിഎഫ്, മിന്നുന്ന ജയം, ജോസില്‍ പിഴയ്ക്കാതെ ഇടതുമുന്നണി!!
യുഡിഎഫ് നീക്കം ഏറ്റു? പുതുവർഷത്തിൽ മാണി സി കാപ്പൻ യുഡിഎഫിൽ? അണിയറയിൽ ഒരുങ്ങുന്നത്