നിയമസഭാ തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗിൽ നിന്ന് സ്ത്രീ പ്രാതിനിധ്യം വേണം, ആവശ്യമുന്നയിച്ച് യൂത്ത് ലീഗ്!!
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ചർച്ചകൾ ഊർജ്ജിതമാകുമ്പോൾ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച നിർദേശങ്ങളുമായി യൂത്ത് ലീഗ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗില്‍ നിന്നുള്ള വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്നാണ് യൂത്ത് ലീഗ് നേതാക്കൾ ഉന്നയിക്കുന്ന ആവശ്യം. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ നടക്കുന്നതിനിടെ ലീഗിൽ നിന്നുള്ള സ്ത്രീകൾ മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
നിയമസഭ തിരഞ്ഞെടുപ്പ്; കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി
സ്ത്രീ പ്രാതിനിധ്യം
സ്ത്രീകള്‍ക്ക് എല്ലാ പാര്‍ട്ടികളും നേതൃപദവി നല്‍കുന്നുണ്ട്. ആ പരിഗണന വെച്ച് ലീഗിലും സ്ഥാനാര്‍ത്ഥികളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രതികരണം. തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗിന് അര്‍ഹമായ സീറ്റ് ലഭിക്കുമെങ്കിലും ആരൊക്കെയാണ് മത്സരിക്കുകയെന്നോ എത്ര സീറ്റാണ് ലഭിക്കുക എന്ന കാര്യത്തിലോ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാധിനിത്യം വേണമെന്ന് തന്നെയാണ് യൂത്ത് ലീഗിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾ നേതൃനിരയിലേക്ക്
ആഗോള തലത്തിലായാലും കേരളത്തിലായാലും സ്ത്രീകള്‍ നേതൃനിരയിലേക്ക് വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച മുനവ്വറലി ശിഹാബ് തങ്ങൾ നേരത്തെ മുസ്‌ലിം ലീഗും സ്ത്രീകൾക്ക് പ്രധാന്യം നല്‍കിയിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ പ്രവണത തന്നെയാണ് ആവർത്തിച്ചതെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സ്ത്രീകളെ മത്സരിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ചർച്ചകൾ തുടരും
യൂത്ത് ലീഗിൽ നിന്ന് ആരെല്ലാം സ്ഥാനാർത്ഥിയാകും എന്നത് സംബന്ധിച്ച കാര്യങ്ങൾ പാര്‍ട്ടി ഗൗരവത്തോടെ ചര്‍ച്ച ചെയ്യും. എന്നാൽ ഇത്തവണ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ലീഗില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാക്കേണ്ടവരുടെ പട്ടിക മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയതായും തങ്ങള്‍ കൂട്ടിച്ചേർത്തു.
എതിർപ്പ് രൂക്ഷം
തിരഞ്ഞെടുപ്പിൽ വനിതകളെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ നേരത്തെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയിരുന്നു. ചിലര്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ ചമഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നുവെന്നായിരുന്നു കെപിഎ മജീദിൽ നിന്നുള്ള പ്രതികരണം.
വനിതകൾ പട്ടികയിൽ?
മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി യൂത്ത് ലീഗില്‍ നിന്ന് ഫാത്തിമ തഹ്‌ലിയ അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെപിഎ മജീദിൽ നിന്നുള്ള വിമർശനം പുറത്തുവരുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുനവ്വറലി തങ്ങള്‍ ഇതോടൊപ്പം കൂട്ടിച്ചേർത്തു.
Recommended Video