അറവുകാരന്‍ ലുക്കില്‍ വാഹനത്തിന് മുകളില്‍ കയറി 'ബോ ചെ' ഷോ: നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട്: വീണ്ടും വിവാദത്തിലകപ്പെട്ട് ബോബി ചെമ്മണ്ണൂർ. കഴിഞ്ഞ ദിവസം കോഴിക്കോട് ആരംഭിച്ച ആധുനിക ഇറച്ചിക്കടയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ പ്രകടനമാണ് നിയമക്കുരുക്കിലെത്തി നില്‍ക്കുന്നത്. ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിനായി അറവുകാരന്റെ വേഷത്തില്‍ ജീപ്പിന് മുകളില്‍ കയറിയായിരുന്നു ബോബ് ചെമ്മണ്ണൂർ എത്തിയത്. വേഷവും വരവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയെങ്കിലും ബോബി ചെമ്മണ്ണൂർ മോട്ടോർ വാഹന ചട്ടം ലംഘിച്ചെന്ന പരാതി വിവിധ കോണുകളില്‍ നിന്നും ഉയരാന്‍ തുടങ്ങി.
സംഭവം ശ്രദ്ധയില്‍പ്പെട്ട മോട്ടോർ വാഹന വകുപ്പ് വാഹന ഉടമക്ക് നോട്ടീസ് നല്‍കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ ഉടന്‍ വാഹന ഉടമക്ക് നോട്ടീസ് കൈമാറും. വാഹനം ഓടിച്ച ആള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടേയുള്ള നടപടിയുണ്ടായേക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്.

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു, ട്രാഫിക് നിയമം ലംഘിച്ചതിനുമാണ് ഡ്രൈവർക്കെതിര കേസെടുക്കുക. ബോബി ചെമ്മണ്ണൂർ ഇത്തരം നിയമലംഘനം സ്ഥിരമായി നടത്തുന്നതാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നുമാണ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇത്തരം പ്രകടനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനൊപ്പം തെറ്റായ രീതിയില്‍ വാഹനം ഉപയോഗിക്കാന്‍ യുവാക്കള്‍ക്ക് ഉള്‍പ്പെടെ പ്രേരണയാകുമെന്നുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
അതേസമയം, ചട്ടലംഘനം ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയതോടെ തനിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂർ തന്നെ രംഗത്ത് എത്തി. എനിക്കെതിരെ കേസെടുക്കുമ്പോള്‍ ചിലര്‍ക്ക് സന്തോഷമുണ്ടായേക്കാം എന്നാല്‍ അത് താന്‍ കാര്യമാക്കുന്നില്ലെന്നും. തെറ്റുകള്‍ ചെയ്തിട്ടും താന്‍ ശിക്ഷിക്കപ്പെടാതെ പോയിട്ടുണ്ട്. എന്നാല്‍ ആരോപണ വിധേയനായി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഫൈനായാലും ജയിലായാലും പൂര്‍ണമനസ്സോടെ സ്വീകരിക്കുമെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications