ആര്യന്റെ ജയില്‍ ജീവിതം നരകതുല്യം, ബിസ്‌കറ്റും വെള്ളവും മാത്രം? വീണ്ടും ജാമ്യമില്ല, വിദേശ ബന്ധവും
മുംബൈ: മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ വീണ്ടും കോടതി മാറ്റിവെച്ചിരിക്കുകയാണ്. ഇനിയും ആര്യന്‍ ജയിലില്‍ തുടരേണ്ടി വരും. അതേസമയം ഷാരൂഖ് ഖാന്‍ കഴിഞ്ഞ ദിവസം ജയിലില്‍ മകന്റെ സാഹചര്യത്തില്‍ ആകെ തകര്‍ന്നുപോയെന്ന് വിവരങ്ങളുണ്ടായിരുന്നു. ഇടയ്ക്കിടെ ആര്‍തര്‍ റോഡിലുള്ള ജയിലിലേക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആളുകളെയും ഏര്‍പ്പാടാക്കിയിരുന്നു.
എന്നാല്‍ ജയിലില്‍ ആര്യന്റെ ജീവിത സാഹചര്യം ബുദ്ധിമുട്ടേറിയതാണെന്ന് റിപ്പോര്‍ട്ടുകള്‍. കാര്യമായിട്ടൊന്നും കഴിക്കാന്‍ പോലും ആര്യനോ കൂടെയുള്ളവരോ ഇതുവരെ തയ്യാറായിട്ടില്ല. ആരോഗ്യനില ഇനിയും മോശമാകാനാണ് സാധ്യത. ആര്യന്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങളിലേക്ക്....

ഷാരൂഖ് ഖാനും ഭാര്യയും ഗൗരിയും ആകെ തകര്‍ന്നിരിക്കുകയാണെന്ന് നേരത്തെ അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറഞ്ഞിരുന്നു. അതിന് കാരണമാണ് പുറത്തുവന്നിരിക്കുന്നത്. ജയിലില്‍ കാര്യമായ ഭക്ഷണമൊന്നും ആര്യന്‍ കഴിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍തര്‍ റോഡ് ജയിലില്‍ ഉറക്കമില്ലാ രാത്രികളാണ് ആര്യനും നേരിടുന്നതെന്നാണ് സൂചന. ആര്യന്റെ കൈവശം ആകെയുള്ളത് പാര്‍ലെ ജി ബിസ്‌കറ്റുകളാണ്. ഇത് ജയില്‍ കാന്റീനില്‍ നിന്ന് വാങ്ങിയതാണ്. ജയിലില്‍ നിന്നുള്ള ഭക്ഷണം ആര്യനോ കൂടെ അറസ്റ്റിലായ സുഹൃത്തുക്കളോ ഇതുവരെ കഴിക്കാന്‍ തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്നാണ് വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കട്ടെ എന്ന് ഷാരൂഖ് ജയില്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചതെന്നാണ് സൂചന.

വിശപ്പില്ലെന്ന കാരണം പറഞ്ഞാണ് ആര്യന്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതെന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ ആകെ ആശങ്കയിലാണ്. ആര്യന്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ ആരോഗ്യ നില ആകെ മോശമാകും. അത് മറ്റ് പ്രശ്‌നങ്ങള്‍ക്കാവും വഴിവെക്കുക. ഉദ്യോഗസ്ഥര്‍ ആര്യനെ പലതവണ ഭക്ഷണം കഴിപ്പിക്കാന്‍ നോക്കിയെങ്കിലും കഴിച്ചിട്ടില്ല. ആര്യന്റെ കൈവശം ഇനി ആകെയുള്ളത് മൂന്ന് കുപ്പി വെള്ളം മാത്രമാണ്. ജയിലിലേക്ക് എത്തുമ്പോള്‍ ആകെയുണ്ടായിരുന്നത് 12 കുപ്പി വെള്ളമായിരുന്നു. അതില്‍ മിച്ചമുള്ളതാണ് ഇത്. ജാമ്യം ലഭിച്ചില്ലെങ്കില്‍ ജയില്‍ അധികൃതര്‍ക്കാണ് കൂടുതല്‍ പ്രശ്‌നം. എന്നാല്‍ എന്‍സിബി കേസില്‍ വിട്ടുകൊടുക്കാനും തയ്യാറല്ല.

അതേസമയം ഇന്ന് ആര്യന് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നത് നാളേക്ക് മാറ്റിയിരിക്കുകയാണ്. ശക്തമായ വാദങ്ങളാണ് കോടതിയില്‍ ഇന്ന് നടന്നത്. കേസില്‍ വിദേശ പൗരന്മാരുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്നതിന് വാട്‌സ്ആപ്പ് ചാറ്റുകള്‍ തെളിവാണെന്ന് എന്‍സിബി പറഞ്ഞു. ഇവര്‍ വാട്‌സ്ആപ്പ് ചാറ്റില്‍ മയക്കുമരുന്നിനെ കുറിച്ചാണ് സംസാരിച്ചത്. വിദേശത്ത് നിന്ന് മയക്കുമരുന്ന് കടത്തുന്നയാളുമായിട്ടാണ് ആര്യന്‍ സംസാരിച്ചത്. വാണിജ്യ ആവശ്യത്തിനാണ് ഈ മയക്കുമരുന്നെന്നാണ് ഈ ചാറ്റില്‍ പറയുന്നത്. വലിയ തോതിലുണ്ട്. വ്യക്തിപരമായി ഉപയോഗിക്കാനുള്ളതല്ല. ഈ വിദേശപൗരന്‍ ആരാണെന്ന് കണ്ടെത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ടെന്നും എന്‍സിബി പറഞ്ഞു.

ആര്യനെയോ മറ്റ് പ്രതികളെയോ ജാമ്യത്തില്‍ വിട്ടാല്‍ അതോടെ അന്വേഷണം തന്നെ ഇല്ലാതാവും. വാട്‌സ്ആപ്പ് ചാറ്റുകള്‍ കോടതി പരിശോധിച്ചാല്‍ ആ നിമിഷം എന്തുകൊണ്ട് വിശദമായ അന്വേഷണം വേണമെന്ന് മനസ്സിലാവും. പത്ത് ദിവസം മാത്രമാണ് പിന്നിട്ടത്. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് എന്‍സിബിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ആര്യന്‍ ഖാന്‍ ഈ പാര്‍ട്ടിയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥി മാത്രമായിരുന്നുവെന്ന വാദം തെറ്റാണ്. അതിന് മതിയായ തെളിവുകളുണ്ട്. ഇത് എതിര്‍ഭാഗം വാദിക്കുന്നത് പോലെ അത്ര എളുപ്പമുള്ള കേസല്ലെന്നും എഎസ്ജി പറഞ്ഞു.

തന്റെ ജാമ്യാപേക്ഷയില്‍ ഇതുവരെ മറുപടി പോലും തരാന്‍ എന്‍സിബി തയ്യാറായിട്ടില്ലെന്ന് നൂപുര്‍ സതീജയ്ക്ക് വേണ്ടി ഹാജരായ അയാസ് ഖാന്‍ പറഞ്ഞു. ഒക്ടോബര്‍ ഇരുപതിനകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മറ്റൊരു പ്രതി അചിത് കുമാറിന് വേണ്ടി ഹാജരായ അശ്വിന്‍ തൂലും എന്‍സിബിയും തമ്മില്‍ വലിയ വാഗ്വാദങ്ങളാണ് കോടതിയില്‍ നടന്നത്. മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്നായിരുന്നു എന്‍സിബിയുടെ വാദം. എന്തിനാണ് ഇത്രയും സമയം എടുക്കുമെങ്കില്‍ ഇരുപത് പേരെ അറസ്റ്റ് ചെയ്യാന്‍ എന്തിനാണ് പോയതെന്ന് അശ്വിന്‍ തൂല്‍ ചോദിച്ചു. ആര്യന്‍ വിദേശ പൗരനുമായി മയക്കുമരുന്നിന്റെ വില അടക്കമുള്ളവ ചര്‍ച്ച ചെയ്തുവെന്നാണ് എന്‍സിബി വാദിച്ചത്.

ആര്യന്‍ ഖാനും അര്‍ബാസ് മെര്‍ച്ചന്റും മയക്കുമരുന്ന് ഡീലറുമായി സംസാരിച്ചുവെന്നാണ്, എന്നാല്‍ വളരെ കുറഞ്ഞ അളവിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തതെന്നും എന്‍സിബി പറയുന്നു. ആര്യന് ചിലപ്പോള്‍ കപ്പലില്‍ മയക്കുമരുന്ന് ഉണ്ടാവുമെന്ന് അറിയുമായിരുന്നില്ല. എന്നാല്‍ അര്‍ബാസുമായി ആര്യന്‍ മയക്കുമരുന്നിന്റെ കാര്യം സംസാരിച്ചിരുന്നു. ഇത് ആര്യന്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് തുല്യമാണ്. ഇത് ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. മയക്കുമരുന്ന് രാജ്യത്തെ തന്നെ തകര്‍ക്കുന്നതാണ്. അതുകൊണ്ട് മൊത്തം ആളുകളെയും അറസ്റ്റ് ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും എന്‍സിബി പറയുന്നു. യുവാക്കള്‍ അടക്കം ഈ മയക്കുമരുന്ന് ഉപയോഗത്തിലൂടെ ജീവിതം നശിപ്പിക്കുന്നുണ്ടെന്നും എന്‍സിബി പറയുന്നു.

മുണ്‍മുണ്‍ ധമേച്ചയ്ക്ക് ആര്യനുമായി ബന്ധമില്ലെന്നാണ് അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ വാദിച്ചത്. മയക്കുമരുന്ന് മുണ്‍ മൂണില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. അര്‍ബാസിന്റെ അഭിഭാഷകന്‍ പറയുന്നത് പ്രകാരം ആറ് മില്ലിഗ്രാം ചരസ് മാത്രമാണ് പിടിച്ചതെന്നാണ്. ഒരു വര്‍ഷത്തെ പരമാവധി ശിക്ഷയാണ് അതിനുള്ളത്. ഇത്രത്തോളം ജാമ്യം തടഞ്ഞുവെക്കേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിക്കുന്നു. ഫോണുകളൊന്നും പിടിച്ചെടുത്തിട്ടില്ല. പിന്നെങ്ങനെയാണ് ഈ വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉണ്ടെന്ന് എന്‍സിബി പറയുന്നതെന്നും താരഖ് സയ്യദ് ചോദിച്ചു. എന്‍സിബി കേസ് നന്നായി അന്വേഷിക്കുന്നുണ്ട്. പക്ഷേ ഒരാളെ അനാവശ്യമായി ജയിലില്‍ ഇടാന്‍ അവര്‍ക്ക് അധികാരമില്ലെന്നും ആര്യന്റെ അഭിഭാഷകന്‍ അമിത് ദേശായ് പറഞ്ഞു.

ഇതിനിടെ ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ മക്കളെല്ലാം ഇന്ത്യ വിടാന്‍ ഒരുങ്ങുകയാണെന്ന് നടനും നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ പറഞ്ഞു. ആര്യന്‍ ഖാന്റെ അറസ്റ്റ് ഇവരെയെല്ലാം ഞെട്ടിച്ചുവെന്ന് കെആര്‍കെ പറയുന്നു. അടുത്ത ഇര തങ്ങളാവുമെന്ന് ഇവര്‍ ഭയക്കുന്നതായും കെആര്‍കെ പറഞ്ഞു. ആര്യന് സംഭവിക്കുന്നുവെങ്കില്‍ അറസ്റ്റ് ആര്‍ക്കും സംഭവിക്കാമെന്നാണ് ഇവര്‍ കരുതുന്നതെന്നും കെആര്‍കെ വ്യക്തമാക്കി. അതേസമയം ഈ വിഷമഘട്ടത്തില്‍ ഷാരൂഖിനൊപ്പം താനുണ്ടെന്നും, ആരെങ്കിലും അദ്ദേഹത്തിനെ തകര്‍ക്കാന്‍ നോക്കിയാല്‍ അത് നടക്കില്ലെന്നും നേരത്തെ കെആര്‍കെ പറഞ്ഞിരുന്നു. പല ബോളിവുഡ് താരങ്ങളും നേരത്തെ ഷാരൂഖിനെ പിന്തുണച്ചത് തങ്ങളുടെ കുട്ടികള്‍ക്കും ഇതേ അവസ്ഥയുണ്ടാവുമെന്ന് ഭയന്നിട്ടായിരുന്നു.
കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications