ആദ്യം ജ്യൂസ് നല്‍കി, പിന്നെ മടിയില്‍ ഉറക്കി; മാലയും കട്ടെടുത്ത് യുവതി ബാങ്കിലേക്ക്!
തൃശൂർ : പലതരം മോഷണങ്ങളെക്കുറിച്ച് കേട്ടുകാണും എന്നാൽ തൃശൂരിൽ നടന്ന മോഷത്തെക്കുറിച്ച് കേട്ടവരൊക്കെ അന്തംവിട്ട് നിൽക്കുകയാണ്. അതിന് കാരണവും ഉണ്ട്. അതിവിദഗ്ധമായാണ് ഇവിടെ മോഷണം നടത്തിയത്. പ്രതി ഒരു യുവതിയും. എന്നാൽ മോഷണം നടത്തി പോലീസിന്റെ കണ്ണുവെട്ടിക്കാൻ ഇവർ കഴിഞ്ഞില്ല, എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാം...
തൃശൂരിലെ ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയതായിരുന്നു വയോധിക. ഇവർക്കരികിൽ ലജിത എന്നയുവതി തന്ത്രപൂർവ്വം അടുത്തുകൂടി. വയോധികയ്ക്ക് ജ്യൂസിൽ ഉറക്ക ഗുളിക കൊടുത്ത് മയക്കിക്കിടത്തി, ഇതിന് പിന്നാലെയാണ് യുവതി മാല മോഷ്ടിക്കുന്നത്. തളിക്കുളം എസ്.എൻ.വി സ്‌കൂളിന് സമീപം കളരിക്കൽ ലജിതയെ ആണ് (41) ഈസ്റ്റ് സി.ഐ പി.ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം.

തൃശൂർ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തി കാത്തിരിക്കുകയായിരുന്ന 60 വയസുള്ള സ്ത്രീ. ഇവരെ കണ്ടപാട് തന്നെ അടുത്തിരുന്ന് സ്‌നേഹം നടിച്ച്, ഉറക്കഗുളിക ചേർത്ത ജ്യൂസ് കുടിക്കാൻ നൽകുകയായിരുന്നു. ജ്യൂസ് കുടിച്ച സ്ത്രീ ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ, മടിയിൽ തലവെച്ച് ഉറങ്ങിക്കൊള്ളാൻ പറയുകയും ചെയ്തു.

ഇതിന് പിന്നാലെ മാല മോഷ്ടിക്കുകയും ചെയ്തു. മോഷ്ടിച്ച മാല പിന്നീട് ഇവർ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചു. മാല മോഷണം പോയതായി സ്ത്രീ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന്, കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതിയെക്കുറിച്ചുള്ള ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ നിന്നും ലഭിച്ചു.

നഷ്ടപ്പെട്ട മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ ഇത് സ്വർണാഭരണമല്ലെന്ന് തെളിഞ്ഞു. മോഷ്ടിച്ച മാല പണയം വെച്ച സ്ത്രീക്കെതിരെ വ്യാജസ്വർണം പണയം വെച്ചതിനും കേസുണ്ട്.

ഈസ്റ്റ് എസ്.ഐ എസ്.ഗീതുമോൾ, എ.എസ്.ഐ എം.ജയലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.സ്മിത, പി.ഹരീഷ് കുമാർ, വി.ബി ദീപക്, കാമറ കൺട്രോൾ റൂം വിഭാഗത്തിലെ ഐ.ആർ അതുൽ ശങ്കർ, പി.എം അഭിഭിലായ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications