വിവാഹേതര ബന്ധം, കുടുംബവഴക്ക്: തൃശ്ശൂർ ജില്ലയിൽ കൊലപാതകങ്ങളും അക്രമങ്ങളും കൂടുന്നെന്ന് കണക്കുകള്‍
തൃശൂര്‍: വിവാഹേതര ബന്ധങ്ങളും കുടുംബവഴക്കുകളും അതേ തുടര്‍ന്നുള്ള കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിക്കുന്നു. പങ്കാളികളെ കൊലപെടുത്തുകയും അപകടപ്പെടുത്തുകയും ചെയ്ത നിരവധി കേസുകളാണ് ഈ വര്‍ഷം തൃശൂര്‍ ജില്ലാ റെക്കോഡ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തത്. ഏറെക്കുറെ കേസുകളിലും ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ വിവാഹേതര ബന്ധങ്ങള്‍ ഉള്ളതായും പുറത്തു വന്നിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത തൃശൂര്‍-തിരൂര്‍ സ്വദേശി സുജാതയുടെ കേസ്.
വിവാഹേതര ബന്ധം തുടരാന്‍ ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിനാണ് ഇവര്‍ പിടിക്കപ്പെട്ടത്. വിവാഹേതര ബന്ധങ്ങളെ തുടര്‍ന്നുള്ള നിരവധി കേസുകളാണ് പോലീസ് സ്‌റ്റേഷനിലുകളിലെത്തുന്നത്. പലതും ഒത്തുതീര്‍പ്പു ശ്രമത്തെ തുടര്‍ന്ന് യോജിച്ചു പോകുകയാണെന്നും പോലീസ് പറയുന്നു. മനുഷ്യ മന.സാക്ഷിയെ നടുക്കുന്ന ക്രൂരമായ കൊലപാതകങ്ങളും ഇതേതുടര്‍ന്നുണ്ടായി. കഴിഞ്ഞ മേയ് മാസത്തിലാണ് തൃശൂരില്‍ ജനക്കൂട്ടം നോക്കിനില്‍ക്കെ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയത്. ഭാര്യയുടെ അവിഹിത ബന്ധമാണ് കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു ഭര്‍ത്താവ് മോനടി വിരാജ് ആരോപിച്ചിരുന്നു.

കുടുംബശ്രീ യോഗത്തിനെത്തിയ യുവതിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു ഇയാള്‍. കഴിഞ്ഞ സെപ്തംബറില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ഓടിച്ച അരിമ്പൂര്‍ സ്വദേശി രതീഷ് തന്നെ തടഞ്ഞ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി. അവിഹിത ബന്ധം ആരോപിച്ചാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യ രക്ഷപെട്ട വൈരാഗ്യം ഇയാള്‍ തടയാന്‍ ശ്രമിച്ച സുഹൃത്തില്‍ തീര്‍ക്കുകയായിരുന്നു.
കാമുകിയുമായുള്ള ബന്ധം തുടരുന്നതിന് വേണ്ടി ഭാര്യയെ കൊലപ്പെടുത്തി നാടുവിട്ട തരുണ്‍ എന്ന യുവാവിനെ പതിനഞ്ച് വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകിയ്ക്കു പ്രണയദിന സമ്മാനമെന്ന പേരിലാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കുടുംബവഴക്കുകളെ തുടര്‍ന്നുണ്ടാകുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
പ്രായഭേദമന്യേ ഇത്തരം കേസുകള്‍ വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാലക്കുടിയില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം വെട്ടി പക തീര്‍ത്തത് കഴിഞ്ഞ മേയിലാണ്. ആക്രമണത്തില്‍ ഭാര്യ മരിച്ചു. ഭര്‍ത്താവിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ആഗസ്തില്‍ വെള്ളികുളങ്ങരയില്‍ 91 വയസുള്ള വയോധികന്‍ 82 വയസുള്ള ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം കേരളത്തെ നടുക്കി. കുടുംബകലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മൊബൈല്‍ ബന്ധങ്ങള്‍, സോഷ്യല്‍മീഡിയ ദുരുപയോഗം,തുടങ്ങിയവ വിവാഹേതര ബന്ധങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നാണ് സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ക്ഷമിക്കാനും സഹിക്കാനും വിട്ടുവീഴ്ച ചെയ്യാനുമുള്ള മന.സ്ഥിതി മൊത്തത്തില്‍ കുടുംബ ബന്ധങ്ങളെ ബാധിക്കുന്നുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. അവിഹിത ബന്ധങ്ങള്‍ വര്‍ധിക്കുന്നതും ഇക്കാരണങ്ങള്‍ കൊണ്ടാണെന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2011 മുതല്‍ 2018 വരെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ പത്തു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇക്കാലത്തു രണ്ടു ഭര്‍ത്താക്കന്മാര്‍ ഭാര്യയാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications