ആകാശം നിറയെ കരിമരുന്നിന്റെ വര്‍ണ വിസ്മയം തീര്‍ത്ത് നാളെ തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട്; തിരുവമ്പാടി വിഭാഗങ്ങള്‍ കാത്തുവച്ച പുത്തന്‍ ഇന്ദ്രജാലങ്ങളാണ് സാമ്പിള്‍ വെടിക്കെട്ടില്‍ മാനത്ത് ദൃശ്യമാകുക!
തൃശൂര്‍: ആകാശം നിറയെ കരിമരുന്നിന്റെ വര്‍ണ വിസ്മയം തീര്‍ത്ത് നാളെ തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട്. ശക്തന്റെ വാനില്‍ പൂരാവേശത്തിന് തിരികൊളുത്തി വെളിച്ചം വര്‍ണക്കടലിരമ്പം തീര്‍ക്കും. പൂരപ്രേമികളുടെ കാത്തിരിപ്പിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ കാത്തുവച്ച പുത്തന്‍ ഇന്ദ്രജാലങ്ങളാണ് സാമ്പിള്‍ വെടിക്കെട്ടില്‍ മാനത്ത് ദൃശ്യമാകുക. തേക്കിന്‍കാടിന്റെ നീലാകാശത്തു തീക്കൂടുകളുടെ അദ്ഭുതകാഴ്ച്ചകളിലേക്കു പൂരപ്രേമികള്‍ക്കു കണ്‍തുറക്കാം. പാറമേക്കാവിന്റെ ചമയപ്രദര്‍ശനത്തിനും നാളെ തുടക്കമാകും.
സന്ധ്യയ്ക്ക് ഏഴിന് തേക്കിന്‍കാടിന്റെ ആകാശച്ചെരുവില്‍ തീമഴ വിതറുന്ന വെടിക്കെട്ടിനു തിരുവമ്പാടി വിഭാഗമാണ് ആദ്യം തീ കൊളുത്തുക. കഴിഞ്ഞദിവസം നഗരത്തില്‍ പരക്കെ മഴപെയ്തുവെങ്കിലും കാലാവസ്ഥാ പ്രവചനപ്രകാരം സാമ്പിളിനു ഭീഷണിയാകില്ല. വര്‍ണവിതാനം കൂട്ടി കാഠിന്യം കുറച്ചാണ് വെടിക്കെട്ട് ഒരുക്കുന്നത്. വൈവിധ്യവും പൊലിമയും ചോരുകയുമില്ല. കൃത്യമായ ശബ്ദവിന്യാസത്തിലൂടെയാണ് പൂരം വെടിക്കെട്ട് മറ്റു വെടിക്കെട്ടുകളേക്കാള്‍ കസറുന്നത്. അതിനു മേളത്തിന്റെ ചടുലതാളവും കൈവരുന്നു. സാമ്പിള്‍ വെടിക്കെട്ട് കൊഴുപ്പിക്കാന്‍ ഇരുവിഭാഗവും അവസാനമിനുക്കുപണികളിലാണ്. പുതുമകളെന്തെന്നറിയാനുള്ള കാത്തിരിപ്പിലാണ് വെടിക്കെട്ടു പ്രേമികള്‍.
ചമയങ്ങളുടെ അവസാന ഒരുക്കങ്ങൾ
ചമയങ്ങളുടെ അവസാനമിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നാളെ വൈകീട്ട് മൂന്നിന് അഗ്രശാലയിലാണ് പാറമേക്കാവിന്റെ പ്രദര്‍ശനം തുടങ്ങുക. ഞായറാഴ്ച്ച രാത്രി 12 വരെ നീളും. തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം ഞായറാഴ്ച്ച രാവിലെ 10ന് കൗസ്തുഭം ഓഡിറ്റോറയത്തിലാണ്. തിങ്കളാഴ്ച്ചയാണ് തൃശൂര്‍ പൂരം.
80 അടി ഉയരത്തിലുള്ള പന്തൽ
സ്വരാജ്‌റൗണ്ടില്‍ മൂന്നു വര്‍ണപന്തലുകളുടെ പണികള്‍ അവസാനഘട്ടത്തിലാണ്. പന്തലുകള്‍ 80 അടി വരെ ഉയരത്തിലാണ്. മണികണ്ഠനാല്‍ പരിസരത്ത് പാറമേക്കാവും നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുമാണ് പന്തലുകള്‍ ഉയര്‍ത്തുന്നത്. സാമ്പിള്‍ വെടിക്കെട്ടിനു മുമ്പായി പന്തലുകളില്‍ വര്‍ണവിളക്കുകള്‍ മിഴിതുറക്കും. മഴയെത്തിയതു പന്തല്‍പണിക്കു ചെറിയ തടസമായെങ്കിലും പ്രശ്‌നങ്ങളില്ലെന്നു സംഘാടകര്‍ പറഞ്ഞു.
ഹെലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയ്ക്ക് നിരോധനം
പൂരംദിവസങ്ങളില്‍ ഹെലികോപ്റ്റര്‍, ഹെലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും നിരോധിച്ചു. കാഴ്ച മറക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, മറ്റ് ഉപകരണങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും 13, 14 തീയതികളില്‍ നിരോധിച്ചതായി കലക്ടര്‍ ടി.വി.അനുപമ അറിയിച്ചു. 13ന് രാവിലെ ആറ് മണി മുതല്‍ 14ന് ഉച്ച രണ്ട് മണി വരെ 32 മണിക്കൂര്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മദ്യവും മറ്റ് ലഹരി വസ്തുക്കളും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും വില്‍ക്കുന്നതും അബ്കാരി നിയമപ്രകാരം നിരോധിച്ചു.
ബാഗുകൾ അനുവദിക്കില്ല
മുന്‍കരുതല്‍ ഭാഗമായി പൂരത്തിന് ബാഗുകള്‍ അനുവദിക്കില്ല. ജില്ലാ ആശുപത്രിയിലേക്കും ജില്ലാ സഹകരണ ആശുപത്രിയിലേക്കും പോകാന്‍ കഴിയുന്ന രീതിയില്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാടിലുമായി 12 പോയിന്റുകളില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. കുടമാറ്റത്തിന്റെ സമയത്ത് ചെമ്പോട്ടില്‍ ലെയിനില്‍ പാര്‍ക്കിങ് നിയന്ത്രിച്ചു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ അതിലൂടെയാണ് കടന്നുപോവുക.
ആരോഗ്യ മേഖല
ഹെല്‍ത്ത് എയ്ഡ് പോസ്റ്റും എമര്‍ജന്‍സി ഓപറേഷന്‍ സെന്ററും ആംബുലന്‍സും കൂടാതെ ഇലഞ്ഞിത്തറ മേളത്തിന്റെ സമയത്ത് വടക്കുംനാഥ ക്ഷേത്രത്തിനകത്തും ഹെല്‍ത്ത് എയ്ഡ് പോസ്റ്റ് ഉണ്ടാവും.
ദൂരെ നില്‍ക്കുന്നവര്‍ക്ക് പൂരം കാണാന്‍ എല്‍.ഇല്‍.ഡി വാളുകള്‍ സ്ഥാപിക്കും. ഫയര്‍ലൈനില്‍നിന്ന് 100 മീറ്റര്‍ വിട്ടുനില്‍ക്കണം എന്ന നിയമം പാലിക്കാന്‍ റൗണ്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഫയര്‍ ലൈനില്‍നിന്ന് 100 മീറ്റര്‍ പരിധിക്കുള്ളില്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍ റോഡില്‍ നില്‍ക്കാന്‍ കഴിയില്ല.
കുടിവെള്ളം
എല്ലാ വകുപ്പുകളുടെയും നോഡല്‍ ഓഫീസര്‍മാര്‍ അടക്കമുള്ള എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ ഉണ്ടാവും. കുടിവെള്ളത്തിനായി വാട്ടര്‍ കിയോസ്‌കുകള്‍ കോര്‍പറേഷന്‍ ഒരുക്കും. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തും. പോലീസിനെ സഹായിക്കാന്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ 45 പേര്‍ ഉണ്ട്. 12 മുതല്‍ 14 വരെ ടൗണിന് അകത്തേക്കും പുറത്തേക്കുമായി കെ.എസ്.ആര്‍.ടി.സി. അധിക സര്‍വീസുകള്‍ ഉണ്ടാവും. പൂരത്തിനായി ഒരുക്കുന്ന പന്തലുകള്‍ ഉള്‍പ്പെടെ പിഡബ്ല്യുഡി ബില്‍ഡിംഗ്‌സ്, ഇലക്ട്രിക്കല്‍സ് വിഭാഗങ്ങള്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്യാന്‍ നിര്‍ദേശം നല്‍കി.
വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിക്കാനുള്ള ക്രമീകരണം
ദേവസ്വങ്ങളുടെ മാഗസിനില്‍ വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിക്കാനുള്ള എല്ലാ ക്രമീകരണവും ചെയ്തിട്ടുണ്ട്. മാഗസിനുകളുടെ സുരക്ഷയ്ക്കായുള്ള കമ്മിറ്റി, പൊലീസ് സുരക്ഷ, ദേവസ്വങ്ങളുടെ സ്വകാര്യ സുരക്ഷ എന്നിവയ്ക്കും ഉദ്യോഗസ്ഥരെ നിയോഗിച്ചു. വെടിക്കെട്ട് നിരീക്ഷിക്കുന്നതിനായി എ.ഡി.എമ്മിന് തിരുവമ്പാടിയുടെയും ആര്‍.ഡി.ഒയ്ക്ക് പാറമേക്കാവിന്‍െയും ചുമതല നല്‍കി. ഓരോ ചടങ്ങിനും പോലീസ് ഉദ്യോഗസ്ഥരേയും ഡെപ്യൂട്ടി കളക്ടര്‍മാരേയും നിയോഗിച്ചിട്ടുണ്ട്.
ഓഫീസര്‍ റാങ്കിലുള്ള ഇരുപതോളം പേർ
വെടിക്കെട്ടിന്റെ സമയത്തും തിരക്കുണ്ടാവുന്ന പ്രധാനപ്പെട്ട ചടങ്ങുകളുടെ സമയത്തും തഹസില്‍ദാര്‍മാരെ നിയോഗിക്കും. ഓഫീസര്‍ റാങ്കിലുള്ള ഇരുപതോളം പേരേയും നൂറോളം മറ്റ് ഉദ്യോഗസ്ഥരേയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. പോലീസ് ഓഫീസര്‍മാരെ കൂടാതെ ഒഫീഷ്യല്‍ വളണ്ടിയര്‍മാര്‍ക്കും ദേവസ്വം വളണ്ടിയര്‍മാര്‍ക്കും ഡ്യൂട്ടി നിശ്ചയിച്ചു നല്‍കി. മാഗസിനില്‍ 2000 കിലോഗ്രാം ആണ് ഒരു സമയം സൂക്ഷിക്കാനാകുക. വെടിമരുന്ന് സാമ്പിളുകള്‍ കാക്കനാട് റീജ്യനല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലേക്ക് അയക്കാന്‍ സംവിധാനം ഒരുക്കി. ശബ്ദ മലിനീകരണത്തിനു പുറമെ അന്തരീക്ഷ മലിനീകരണവും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരീക്ഷിക്കും. രണ്ടു വര്‍ഷമായി റൗണ്ടിലുള്ള ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും കലക്ടര്‍ അറിയിച്ചു.