പരാധീനതകള്‍ക്ക് വിട; കണിയാമ്പറ്റ സ്‌കൂളിന്റെ പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമായി
കണിയാമ്പറ്റ: വിദ്യാഭ്യാസരംഗത്തെ വികസനമുന്നേറ്റത്തില്‍ മറ്റൊരു വിജയകഥ കൂടി. പരാധീനതകളേറെയുണ്ടായിരുന്ന കണിയാമ്പറ്റ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടമായി. പുതിയ കെട്ടിടം വരുന്നതോടെ പ്ലസ് ടുവിലെ 12 ക്ലാസ് മുറികളടക്കം മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക് ആവുന്ന ജില്ലയിലെ ആദ്യത്തെ ഹയര്‍ സെക്കന്ററി സ്‌കൂളായി കണിയാമ്പറ്റ മാറും. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മികച്ച കഴിവുകള്‍ പുറത്തെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതില്‍ ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ക്ക് മാതൃകയാണ് കണിയാമ്പറ്റ ഗവ. എച്ച് എസ് എസ്.
നാസ സന്ദര്‍ശനത്തിനായി സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട അപൂര്‍വ്വം പ്രതിഭകളില്‍ രണ്ട് പേര്‍ ഈ സ്‌കൂളില്‍ നിന്നായിരുന്നുവെന്നതും ശ്രദ്ധേയമാണ്. കുട്ടികളിലെ ശാസ്ത്ര വാസന പരിപോഷിപ്പിക്കുന്നതിനായി സ്‌കൂളില്‍ പുതുതായി അഡല്‍റ്റ് തിങ്കറിംഗ് ലാബ് ആരംഭിക്കുമെന്നും ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ എം.എസ് ഡി, പി പദ്ധതിയില്‍ രണ്ടാമത്തെ ബില്‍ഡിംഗാണ് ഇതോടെ പൂര്‍ത്തിയാവുന്നത്.
കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടം
കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രണ്ട് മണിക്ക് എം ഐ ഷാനലാസ് എം പി നിര്‍വഹിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് 2012-17 വര്‍ഷത്തെ എം എസ് ഡി പി പദ്ധതിയിലുള്‍പ്പെടുത്തി 1.51 കോടി രൂപ ചെലവഴിച്ചാണ് കണിയാമ്പറ്റ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം സി കെ ശശീന്ദ്രന്‍ എം എല്‍ എയും എം പി ഫണ്ടില്‍ നിന്നനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമയും നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ ആര്‍ മോഹനന്‍, പി ടി എ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ കാട്ടി, സ്റ്റാഫ് പ്രതിനിധി ജോര്‍ജ്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.