ഒരുകാലത്ത് ബാർബർ, ഇന്ന് ശതകോടീശ്വരൻ; അംബാനിയും ടാറ്റയും പിന്നിൽ, 400 ലക്ഷ്വറി കാറുകളുടെ ഉടമയായ രമേശ്
ബെംഗളൂരു: നമ്മുടെ നാട്ടിൽ ധാരാളം ബിസിനസുകാരും അതിലൂടെ കോടികൾ സമ്പാദിക്കുന്നവരുമുണ്ട്. അവരിൽ വലിയൊരു വിഭാഗവും ചെറിയ നിലയിൽ തുടങ്ങി തങ്ങളുടെ കഠിനാധ്വാനം കൊണ്ട് സമ്പത്ത് വളർത്തിയെടുത്ത ആളുകളാണ്. അത്തരത്തിൽ നമുക്കെല്ലാവർക്കും എക്കാലവും മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വത്തിന് ഉടമയാണ് രമേശ് ബാബുവിന്റേത് എന്ന് നിസംശയം പറയാം.
കാരണം ഒരു സാധാരണ ബാർബറായി ജീവിതം തള്ളിനീക്കിയിരുന്ന രമേശ് ബാബുവിന്റെ ഇന്നത്തെ ആസ്‌തിയും ബിസിനസ് സാമ്രാജ്യവും ഒക്കെ കെട്ടിപ്പടുത്തത് ആരെയും അമ്പരപ്പിക്കുന്ന നിലയിലാണ് എന്നതാണ് വാസ്‌തവം. ദിവസക്കൂലിക്ക് ജോലി ചെയ്‌തു കൊണ്ടിരുന്ന രമേശ് ബാബു ഇന്ന് ആയിരം കോടിയിലധികം രൂപ മൂല്യം വരുന്ന വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് എന്ന കാര്യം പലർക്കും അറിയാത്ത കാര്യമാണ്.

ബാർബറിൽ നിന്ന് കോടീശ്വരനിലേക്ക്
കാർ റെന്റൽ സർവീസ് രംഗത്തെ പ്രധാന പേരുകളിൽ ഒന്നാണ് രമേശ് ബാബുവിന്റേത്. തന്റെ ചെറു പ്രായത്തിലെ ബുദ്ധിമുട്ടുകളെയും കഷ്‌ടപ്പാടുകളെയും ഒക്കെ കഠിനധ്വാനത്തിലൂടെ മറികടന്ന രമേശ് ബാബു ഇന്ന് വലിയൊരു സാമ്രാജ്യത്തിന്റെ അധിപനാണ്. നാനൂറിൽ അധികം ആഡംബര കാറുകളുടെ ശേഖരവുമായി രമേശ് ബാബുവിന്റെ പേര് പലപ്പോഴും നാം പറഞ്ഞു കേൾക്കാറുണ്ട്.
തന്റെ പതിമൂന്നാം വയസിലാണ് രമേശ് ബാബു ഉപജീവനത്തിനായി എന്ത് തൊഴിലിനും തയ്യാറായി ഇറങ്ങിയത്. ഈ ചെറുപ്രായത്തിൽ രമേശ് ബാബു പത്രങ്ങളും പാലും വിതരണം ചെയ്യുകയും മറ്റെല്ലാ തരത്തിലുള്ള കഠിനമായി ജോലികൾ ചെയുകയും ചെയ്‌തിരുന്നു. തന്റെ കുടുംബത്തിന് ഭക്ഷണം കണ്ടെത്താനായി പിതാവിന്റെ റോഡരികിലെ ബാർബർ ഷോപ്പ് നടത്തുകയും ചെയ്‌തിരുന്നു രമേശ് ബാബു.
ഇത്രയൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായിട്ടും അതൊന്നും വിദ്യാഭ്യാസം നേടുക എന്ന തന്റെ മോഹത്തിന് തടസ്സമാവാൻ രമേശ് ബാബു അനുവദിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിസ്ഥാന മന്ത്രം. രാത്രി വൈകുവോളം ബാർബർ ഷോപ്പിൽ പിതാവിനെ സഹായിച്ചു കൊണ്ട് തന്നെ രമേശ് ബാബു പഠനം തുടരുകയായിരുന്നു. ഒടുവിൽ ഇലക്‌ട്രോണിക്‌സിൽ ഡിപ്ലോമയും അദ്ദേഹം സ്വന്തമാക്കി. പിന്നീടുള്ള കരിയറിൽ ഈ വിദ്യാഭ്യാസം തന്നെയാണ് അദ്ദേഹത്തിന് തുണയായത്.
കാർ റെന്റൽ ബിസിനസിലേക്ക്
1993ലാണ് ഈ മേഖലയുടെ സാധ്യത അദ്ദേഹം തിരിച്ചറിയുന്നത്. ഒരു മാരുതി ഒംനി വാനാണ് അദ്ദേഹം ആദ്യമായി സ്വന്തമാക്കിയതും വാടകയ്ക്ക് നൽകിയതും. പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആദ്യമൊക്കെ രമേശ് തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നതെങ്കിൽ പിന്നീട് കൂടുതൽ ഡ്രൈവർമാരെ അദ്ദേഹം ജോലിക്കെടുത്തു.
രമേശ് ബാബുവിന്റെ കമ്പനിയായ രമേശ് ടൂർസ് ആൻഡ് ട്രാവൽസ്, സെലിബ്രിറ്റികൾ, പ്രമുഖ വ്യക്തികൾ, രാഷ്ട്രീയക്കാർ, പ്രാദേശിക ഉപഭോക്താക്കൾ എന്നിവർക്ക് സേവനം നൽകുന്ന കാർ റെന്റൽ വ്യവസായത്തിലെ ഏറ്റവും മികച്ച കമ്പനികളിൽ ഒന്നാണ്. ഓഡി, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ്, ജാഗ്വാർ എന്നിവ ഉൾപ്പെടെ നാനൂറോളം പ്രീമിയം ആഡംബര വാഹനങ്ങൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്.
രമേശ് ബാബുവിന്റെ ആസ്‌തി
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു കാലത്ത് ബാർബർ ജോലി നോക്കിയിരുന്ന രമേശ് ബാബുവിന് ഏകദേശം 1,200 കോടി രൂപയുടെ വ്യക്തിഗത ആസ്‌തിയാണ് ഇപ്പോഴുള്ളത്. ആഡംബര കാറുകൾ മാത്രമല്ല, മിനി ബസുകൾ വിന്റേജ് കാറുകൾ എന്നിങ്ങനെ ഒട്ടേറെ വാഹനങ്ങൾ ഇന്ന് അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. വാഹന ശേഖരത്തിന്റെ കാര്യത്തിൽ സാക്ഷാൽ മുകേഷ് അംബാനിയും രത്തൻ ടാറ്റയും പോലും രമേശ് ബാബുവിന്റെ പിന്നിലാണ് എന്നതാണ് യാഥാർഥ്യം.












Click it and Unblock the Notifications