'ഗാന്ധിയെ കൊന്ന ശേഷം ഗോഡ്സെ ഗാന്ധിയുടെ ഇളയ മകനോട് പറഞ്ഞു...'; എം സ്വരാജിന്റെ പ്രസംഗം വൈറൽ
മലപ്പുറം: സ്വാതന്ത്ര്യ ദിനത്തില്‍ സിപിഎം യുവനേതാവ് എം സ്വരാജ് നടത്തിയ പ്രസംഗം വൈറല്‍. ഗാന്ധി വധവുമായി ബന്ധപ്പെട്ട് പ്രസംഗത്തില്‍ സ്വരാജ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഗാന്ധിയെ വധിച്ചതിന് ശേഷം നാഥുറാം ഗോഡ്‌സെ ഗാന്ധിയുടെ മകനോട് പറഞ്ഞത് എന്തെന്നാണ് സ്വരാജ് വിശദീകരിച്ചത്. മലപ്പുറത്ത് ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വരാജ്.

സ്വരാജിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗം ഇങ്ങനെ: '1948 ജനുവരി 30ന് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുന്നു ഗോഡ്‌സെ. ഗോഡ്‌സെയും കൂട്ടാളികളും അവിടെ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്നു. തന്റെ പിതാവ് കൊല ചെയ്യപ്പെട്ടു എന്ന വിവരമറിഞ്ഞ് മഹാഗാന്ധിയുടെ ഇളയ പുത്രന്‍ ദേവദാസ് ഗാന്ധി ആകെ അസ്വസ്ഥനായി ഓടിക്കിതച്ച് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലേക്ക് എത്തുന്നു. അവിടെ അപ്പോള്‍ ഗോഡ്‌സെ ഉണ്ട്.

ചരിത്രത്തിലെ അപൂര്‍വും അസാധാരണവുമായ ഒരു കൂടിക്കാഴ്ച പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയും ഗാന്ധിയുടെ ഇളയ മകനായ ദേവദാസ് ഗാന്ധിയും തമ്മില്‍. ഗോഡ്‌സെയ്ക്ക് ഒരു ചാഞ്ചല്യവും ഉണ്ടായില്ല. ഗോഡ്‌സെ ദേവദാസ് ഗാന്ധിയുടെ സമീപത്തേക്ക് നടന്ന് ചെന്ന് സ്വയം പരിചയപ്പെടുത്തി. അതിന് ശേഷം ഏകപക്ഷീയമായി സംസാരം തുടര്‍ന്നു.

ഗോഡ്‌സെ പറഞ്ഞു, ''എനിക്കറിയാം, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദുഖ:ഭരിതമായ ദിനമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ പിതാവിനെ നഷ്ടമായിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഞാനാണ് അതിന് കാരണക്കാരന്‍. നിങ്ങളുടെ പിതാവിനെ വധിച്ചത് ഞാനാണ്''. എന്ത് പറയണം എന്നറിയാതെ സ്വന്തം പിതാവിനെ, രാഷ്ട്രത്തിന്റെ പിതാവിനെ നഷ്ടപ്പെട്ട വേദന കടിച്ചമര്‍ത്തി ഒരു പ്രതിമ കണക്കെ സ്തംഭിച്ച് നില്‍ക്കുന്നു ദേവദാസ് ഗാന്ധി.

ഗോഡ്‌സെ വീണ്ടും സംസാരം തുടര്‍ന്നു. ''പക്ഷേ നിങ്ങള്‍ എന്നെ വിശ്വസിക്കണം. ഇനി ഞാന്‍ പറയുന്നത് ദയവായി വിശ്വസിക്കണം. നിങ്ങളുടെ പിതാവ് മിസ്റ്റര്‍ ഗാന്ധിയുമായി എനിക്ക് വ്യക്തിപരമായി ഒരു വിരോധവും ഉണ്ടായിരുന്നില്ല. നിങ്ങള്‍ ദയവായി വിശ്വസിക്കണം''. ''പിന്നെ നിങ്ങള്‍ എന്തിന് എന്റെ പിതാവിനെ കൊന്നു'' എന്ന് ദേവദാസ് ഗാന്ധി ചോദിച്ചു. ആ ചോദ്യത്തിന് ഗോഡ്‌സെ പറഞ്ഞ മറുപടി മനുഷ്യനുളള കാലത്തോളം ഈ രാജ്യം മറന്ന് പോകരുത്.

ഗുജറാത്തിലെ മ്യൂസിയം മുതല്‍ മാതൃഭൂമി പത്രം വരെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടാലും മതനിരപേക്ഷ ബോധമുളള മലയാളികള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മറന്ന് പോകാന്‍ പാടില്ലാത്ത മറുപടിയാണ് ഗോഡ്‌സെ ദേവദാസ് ഗാന്ധിയോട് 1948 ജനുവരി 30ന് പറഞ്ഞത്. ആ മറുപടി ഇങ്ങനെ ആയിരുന്നു. ''The Reason Is Political. Purely Political And Political Alone''. 'രാഷ്ട്രീയമാണ് കാരണം. രാഷ്ട്രീയം മാത്രം, രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല'.

ഗാന്ധിയെ കൊല്ലാനുളള ഏക കാരണം രാഷ്ട്രീയമാണ്. എന്നിട്ട് അദ്ദേഹം പറഞ്ഞു ആ രാഷ്ട്രീയം എന്ത് എന്ന് വിശദീകരിച്ച് തരണം എന്നെനിക്കുണ്ട്. പറ്റുമെങ്കില്‍ ഇപ്പോള്‍ തന്നെ. അതിന് എനിക്കൊരു അര മണിക്കൂര്‍ സമയം വേണം. ഈ പോലീസുകാര്‍ എന്ന അനുവദിച്ചാല്‍ ഞാനത് വിശദീകരിക്കാം. പക്ഷേ പോലീസുകാര്‍ അതിന് അനുവദിച്ചില്ല. ലോക്കപ്പിലേക്ക് കൊണ്ട് പോയി. അതുകൊണ്ട് ഗോഡ്‌സെയ്ക്ക് ഗാന്ധിയെ കൊന്ന തന്റെ രാഷ്ട്രീയം അപ്പോള്‍ വിശദീകരിക്കാന്‍ പറ്റിയില്ല.

പക്ഷേ അദ്ദേഹം അത് ബാക്കി വെച്ചില്ല. ഗാന്ധി വധക്കേസ് വിചാരണ വേളയില്‍ അദ്ദേഹം തന്റെ രാഷ്ട്രീയം വിശദീകരിച്ചു. ഗോപാല്‍ ഗോഡ്‌സെ പിന്നീട് അത് 'Why I Assassinated Gandhi' എന്ന പേരില്‍ പുസ്തകമായി ഇറക്കി. ഏതാണാ രാഷ്ട്രീയം? എവിടെ നിന്ന് ഗോഡ്‌സെയ്ക്ക് കിട്ടി ആ രാഷ്ട്രീയം? ഒരു ഉള്‍വിളി ഉണ്ടായതല്ല. ആ രാഷ്ട്രീയത്തിന്റെ വേരുകള്‍ തിരിച്ചറിയേണ്ടതുണ്ട്, രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ ഹീനമായ രാഷ്ട്രീയം', സ്വരാജ് പറഞ്ഞു.












Click it and Unblock the Notifications