ലാറി ബേക്കര്‍ക്ക് 87
സ്കൂള്‍ പഠനത്തില്‍ ശരാശരിയ്ക്കാരനായ ലോറന്‍സ് ബേക്കര്‍ എന്ന കുട്ടിയോട് വാസ്തുശില്പകലയിലേക്ക് തിരിയാന്‍ ഉപദേശിച്ചത് ഇംഗ്ലണ്ടിലെ ആസ്റണിലെ എഡ്വേര്‍ഡ് ഗ്രാമര്‍ സ്കൂളിലെ ഹെഡ്മാസ്ററാണ്. ആ വഴിത്തിരിവ് ലാറിയുടെ ജീവിതത്തിന്റെ തന്നെ ഗതിമാറ്റി.
ബര്‍മിംഗ്ഹാം സ്കൂള്‍ ഓഫ് ആര്‍കിടെക്ചറില്‍ ലാറി ബേക്കര്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. അപ്പോഴേക്കും കെട്ടിടനിര്‍മ്മാണ രംഗത്ത് വന്‍ മാറ്റങ്ങള്‍ ഉണ്ടായി. ഇംഗ്ലണ്ടില്‍ ഇരുമ്പുല്പാദനം വന്‍തോതിലായതോടെ ഇരുമ്പിന്റെ വില കുറഞ്ഞു. 1824ല്‍ ജോസഫ് ആസ്പിഡിന്‍ എന്നയാള്‍ യോക്ഷെയറില്‍ സിമന്റ്കണ്ടുപിടിച്ചു. 1879ല്‍ ഫ്രാന്‍സില്‍ ഫ്രാന്‍സിസ് ഹാനെബെക്ക് എന്നയാള്‍ ഇരുമ്പുറോഡുകള്‍ ഉപയോഗിച്ച് ശക്തമായ കോണ്‍ക്രീറ്റ് തൂണുകളും ബീമുകളും ഉണ്ടാക്കുന്നത് കണ്ടുപിടിച്ചു. ഇതോടെ കൂറ്റന്‍ മന്ദിരങ്ങളും കെട്ടിടസമുച്ചയങ്ങളും യൂറോപ്പിലെങ്ങും കൂണുകള്‍ പോലെ പൊന്തി.
പണമുണ്ടാക്കലല്ല തന്റെ ജീവിതലക്ഷ്യമെന്ന്ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ ബേക്കര്‍ വാസ്തുശില്പകല സാധാരണക്കാര്‍ക്ക് ഉപയോഗയോഗ്യമാക്കുന്നതെങ്ങിനെ എന്ന് എപ്പോഴും ചിന്തിച്ചു. ഇംഗ്ലണ്ടിലും ഈ കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കെതിരെ ചിന്തിയ്ക്കുന്ന വാസ്തുശില്പികളുടെ സംഘങ്ങള്‍ സജീവമായി. ലാറി ബേക്കറും ഇതില്‍ പങ്കാളിയായി. കോണ്‍ക്രീറ്റ് മന്ദിരങ്ങളുടെ ആര്‍ഭാടം അദ്ദേഹത്തെ മറ്റൊരുവഴിയില്‍ ചിന്തിയ്ക്കാന്‍ പ്രേരിപ്പിച്ചു.
ഇതിനിടെ മഹാത്മാഗാന്ധിയെ കണ്ടുമുട്ടിയത് ബേക്കറുടെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവുണ്ടാക്കി. അദ്ദേഹം ഇന്ത്യയിലേക്ക് വന്നത് അങ്ങിനെയാണ്. മൂന്ന് വര്‍ഷക്കാലം കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയിലുടനീളം യാത്ര ചെയ്തു. അതിനിടയില്‍ കണ്ടുമുട്ടിയ ഡോ. എലിസബത്ത് എന്ന മലയാളി പെണ്‍കുട്ടിയെ ഇഷ്ടമായി. വിവാഹം കഴിച്ചു.
ഇന്ത്യയിലെ കുഷ്ഠരോഗികള്‍ക്കുള്ള ആവാസകേന്ദ്രങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ബേക്കര്‍ ഇന്ത്യയിലെ കെട്ടിടങ്ങളെ അടുത്തറിഞ്ഞത്. പ്രാദേശികമായ സാധനസാമഗ്രികള്‍ ഉപയോഗിച്ച്പണിത ആ കെട്ടിടങ്ങള്‍ ബേക്കറെ അതിശയിപ്പിച്ചു. അങ്ങിനെ അദ്ദേഹം ഇന്ത്യയിലെ വാസ്തുശില്പകലയെ കൂടുതല്‍ അടുത്തറിയാന്‍ തുടങ്ങി. ഇതില്‍ നിന്നാണ് പുതിയൊരു വാസ്തുശില്പശൈലി ബേക്കര്‍ രൂപപ്പെടുത്തുന്നത്.
ഇന്ത്യയില്‍ പലയിടത്തും പ്രവര്‍ത്തിച്ച ലാറി ബേക്കര്‍ 1970ല്‍ തിരുവനന്തപുരത്തെ നാലാഞ്ചിറയില്‍ സ്ഥിരതാമസമാക്കി. ഷേക്സ്പിയറിനോടുള്ള ആരാധനമൂലം താന്‍ പണിത വീടിന് ഹാംലറ്റ് എന്ന പേരുമിട്ടു.
87ാം പിറന്നാള്‍ ആഘോഷിച്ചു
വാസ്തുശില്പി ലാറി ബേക്കറുടെ 87ാം ജന്മദിനം കോസ്റ്ഫോര്‍ഡ് മന്ദിരത്തില്‍ ആഘോഷിച്ചു. ഭാര്യ എലിസബത്ത്, മക്കള്‍, പേരക്കുട്ടികള്‍ എന്നിവരോടൊപ്പം എത്തിയ ലാറി ബേക്കറെ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നെത്തിയവര്‍ അഭിനന്ദിച്ചു.
ലാറി ബേക്കറുടെ പ്ലാനുകള്‍ എല്ലാം ശേഖരിച്ച് പരമ്പരയായി പ്രസിദ്ധീകരിയ്ക്കാനുല്ള ഒരു പദ്ധതിയുള്ളതായി സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസിലെ ഡോ.കെ.പി. കണ്ണന്‍ പറഞ്ഞു. ലാറി ബേക്കര്‍ പ്രചരിപ്പിയ്ക്കുന്ന പ്രത്യേക വാസ്തുശില്പരീതി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ ഈ പുസ്തകപരമ്പരയ്ക്ക് കഴിയുമെന്ന് കണ്ണന്‍ പറഞ്ഞു.
സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസിന്റെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിനെപ്പറ്റിയുള്ള ഒരു ലഘുവിവരണം ചടങ്ങില്‍ ഡോ. കെ.എന്‍. രാജ് പ്രകാശനം ചെയ്തു. കര്‍ണാടക കേഡറിലുള്ള ഐഎഎസ് ഓഫീസര്‍ പ്രഹ്ലാദ് മഹിഷിയ്ക്ക് ഒരു പ്രതി നല്കിക്കൊണ്ടായിരുന്നു പ്രകാശനം.
ആറ് വര്‍ഷം മുമ്പ് ലാറി ബേക്കറുടെ നിര്‍ദേശപ്രകാരം ബാംഗ്ലൂരില്‍ പണിത തന്റെ വീട്ടിലേക്ക് ഇപ്പോഴും സന്ദര്‍ശകരുടെ ഒഴുക്കാണെന്ന് പ്രഹ്ലാദ് മഹിഷി പറഞ്ഞു. വീട്ടില്‍ ആദ്യമായി ജോലിയ്ക്കെത്തുന്ന വേലക്കാരന്‍ വീടിന്റെ അടുക്കള കണ്ട് അത്ഭുതം കൂറിയ കാര്യവും പ്രഹ്ലാദ് മഹിഷി വിവരിച്ചു. ഇതുപോലെ ഒരു അടുക്കളയില്‍ ജോലി ചെയ്തിട്ടില്ലെന്നാണ് വേലക്കാരന്റെ വിശദീകരണം. എത്ര ജോലി ചെയ്താലും തളര്‍ച്ച അറിയുന്നില്ലെന്നാണ് ആഹ്ലാദത്തോടെ വേലക്കാരന്‍ പറഞ്ഞത്. - പ്രഹ്ലാദ് മഹിഷി വിശദീകരിച്ചു.
ടി.എന്‍. ജയചന്ദ്രനും ലാറി ബേക്കറെ അഭിനന്ദിച്ചു. ലാറി ബേക്കറുടെ വാസ്തുശില്പശൈലി പിന്തുടര്‍ന്ന് നിര്‍മ്മിച്ച തന്റെ വീട് കാണാന്‍ ജയചന്ദ്രന്‍ എല്ലാവരേയും ക്ഷണിച്ചു.
അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ആവാസകേന്ദ്രങ്ങള്‍ പണിയുന്ന കാലത്ത് താന്‍ ലാറി ബേക്കറുമായി നടത്തിയ ചര്‍ച്ചകളാണ് കെ.പി. ശിവാനന്ദന്‍ അനുസ്മരിച്ചത്. ലീല ഗുലാത്തി, സൈക്ക് അബു അബ്രഹാം, ശ്യാമസുന്ദരന്‍നായര്‍, എസ്.എം. വിജയാനന്ദ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു. കോസ്റ്ഫോര്‍ഡ് ഡയറക്ടര്‍ ഡി.ആര്‍. ചന്ദ്രദത്ത് സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications