പര്‍പ്പോള പാഞ്ഞാളിലെത്തി
വടക്കാഞ്ചേരി: പാഞ്ഞാളിലെ അതിരാത്രയജ്ഞഭൂമിയില്‍ ആസ്കോ പര്‍പ്പോള വീണ്ടുമെത്തി. ഹെല്‍സിങ്കി സര്‍വകലാശാലയില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും പൗരാണികസംസ്കാരത്തെക്കുറിച്ച് പഠിപ്പിക്കുന്ന 60 കാരന്‍ പര്‍പ്പോളയ്ക്ക് പാഞ്ഞാള്‍ ഇപ്പോള്‍ സ്വന്തം ഗ്രാമം പോലെയാണ്.
27 വര്‍ഷം മുമ്പ് ആദ്യമായി പാഞ്ഞാളിലെത്തിയപ്പോള്‍ ഫിന്‍ലാന്റുകാരനായ പര്‍പ്പോള പാഞ്ഞാളിനെ ഒരു ചരിത്രനിയോഗം പോലെ തിരിച്ചറിയുകയായിരുന്നു. അന്ന് പാശ്ചാത്യസംസ്കൃതപണ്ഡിതന്‍ പ്രൊഫ. ജെ.എഫ്. സ്റാളിനോടൊപ്പമാണ് പര്‍പ്പോള ഇവിടെയെത്തിയത്. പിന്നെ പാഞ്ഞാളിലെ സ്ഥിരം സന്ദര്‍ശകനായി.
ഇപ്പോള്‍ സാമവേദത്തെക്കുറിച്ച് വിശദമായി പഠിക്കാനാണ് പര്‍പ്പോള പാഞ്ഞാളിലെത്തുന്നത്. പാഞ്ഞാളിലെത്തിയാല്‍ പിന്നെ താമസം തുപ്പേട്ടനോടൊപ്പമാണ്. പാഞ്ഞാള്‍ അതിരാത്രത്തിന് നേതൃത്വം നല്കിയവരിലൊരാളായ മാമണ്ണ് ഇട്ടിരവി നമ്പൂതിരിപ്പാടിന്റെ മകനും റിട്ട. അധ്യാപകനുമാണ് തുപ്പേട്ടന്‍.
പര്‍പ്പോളയുടെ ഭാര്യ മറിയാത്തയും ഭാരതീയവിഷയങ്ങളില്‍ തല്പരയാണ്. ഇക്കുറി പര്‍പ്പോളയുടെ കയ്യില്‍ ഭാര്യ മറിയാത്ത രചിച്ച ഒരു പുസ്തകവുമുണ്ടായിരുന്നു. കേരളത്തിലെ നമ്പൂതിരിസമുദായത്തെക്കുറിച്ച് എഴുതിയ പുസ്തകം. പാഞ്ഞാളില്‍ പര്‍പ്പോളയോടൊപ്പം പലകുറി വന്നിട്ടുള്ള മറിയാത്ത പാഞ്ഞാളിലെ നമ്പൂതിരിമാരുമായുള്ള പരിചയത്തില്‍ നിന്നാണ് ഇത്തരമൊരു പുസ്തകം രചിക്കാന്‍ ആലോചിച്ചത്. നമ്പൂതിരി സമുദായത്തിന്റെ പഴയ വസ്ത്രധാരണം ഉള്‍പ്പെടെയുള്ള ജീവിത രീതികളില്‍ വന്ന മാറ്റമാണ് പ്രധാനമായും ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ഉടന്‍ മടങ്ങിപ്പോകണമെന്നതിനാല്‍ ഇക്കുറി പാഞ്ഞാളില്‍ ഏപ്രിലില്‍ നടക്കുന്ന വിശ്വവേദസത്രത്തില്‍ പര്‍പ്പോള പങ്കെടുക്കില്ല.