തിയേറ്റര്‍ ഇല്ല, ദുല്‍ഖറിന്റെ കുറുപ്പ് ഒടിടിയിലേക്ക്? കുരുതിയുടെ വഴിയേ മറ്റൊരു സൂപ്പര്‍ താര ചിത്രം
കൊച്ചി: മലയാള സിനിമ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ ഒടിടി റിലീസുകളിലേക്ക് ഉറ്റുനോക്കി സൂപ്പര്‍ താരങ്ങളും. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പാണ് ഇപ്പോള്‍ ചര്‍ച്ചകളിലെങ്ങുമുള്ളത്. ആമസോണും നെറ്റ്ഫ്‌ളിക്‌സും അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ ചിത്രത്തിനായി രംഗത്തുണ്ട്. അതേസമയം തിയേറ്റര്‍ തുറക്കാത്തത് ജൂലായ് മാസത്തില്‍ മലയാള സിനിമയെ അതിരൂക്ഷമായിട്ടാണ് ബാധിച്ചിരിക്കുന്നത്. തിയേറ്റര്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ പത്തോളം സിനിമകള്‍ ഷൂട്ടിംഗ് ആരംഭിച്ചിട്ടുമുണ്ട്.
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ
കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

തിയേറ്റര്‍ തുറക്കാത്തത് ബിഗ് ബജറ്റ് ചിത്രങ്ങളെ ശക്തമായി ബാധിച്ചിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് 2020 മെയ് മാസത്തില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ്. എന്നാല്‍ ഒരു വര്‍ഷത്തോളം ചിത്രം പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. 30 കോടി ബജറ്റ് ചിത്രത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ പണം തിരിച്ചുപിടിക്കണമെങ്കില്‍ തിയേറ്റര്‍ റിലീസ് തന്നെ വേണ്ടി വരും. പക്ഷേ ഒടിടികള്‍ വലിയ തുക കൊടുത്ത് ഈ ചിത്രം വാങ്ങാന്‍ തയ്യാറാണ്.

നിലവില്‍ തിയേറ്റര്‍ തുറക്കാത്തത് കുറുപ്പിന്റെ നിര്‍മാതാക്കളെ ബാധിച്ചിട്ടുണ്ടെന്ന് പേരുവെളിപ്പെടുത്താത്ത അണിയറ പ്രവര്‍ത്തകര്‍ വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു. ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മാണമെങ്കിലും ഒന്നിലധികം പാര്‍ട്‌ണേഴ്‌സ് ഈ നിര്‍മാണ കമ്പനിയില്‍ ഉണ്ടെന്നാണ് സൂചന. ഇനിയും വൈകിക്കുന്നത് സിനിമയ്ക്ക് കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ദുല്‍ഖറിന് വലിയ നഷ്ടം ഇല്ലെങ്കിലും ബാക്കിയുള്ളവര്‍ അങ്ങനെയല്ലെന്നാണ് സൂചന. തിയേറ്റര്‍ ഉടനൊന്നും തുറക്കാന്‍ സാധ്യതയില്ലാത്തത് കുറുപ്പിന്റെ നിര്‍മാതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നാണ് സൂചന.

കുറുപ്പിന് 25 കോടി വരെ ഓഫര്‍ ഉണ്ടെന്നാണ് സൂചന. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ബജറ്റേറിയ ചിത്രമെന്ന വിശേഷണമാണ് കുറുപ്പിനുള്ളത്. പിടിക്കിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. അതേസമയം കുറുപ്പിന്റെ എല്ലാ റൈറ്റ്‌സും വിറ്റാല്‍ ലാഭം ഉണ്ടാവുമെന്നാണ് സൂചന. എന്നാല്‍ 30 കോടി മുടല്‍മുതക്കുള്ളത് കൊണ്ട് 60 കോടിയുടെയെങ്കിലും ബിസിനസ് സിനിമയ്ക്ക് ലഭിക്കേണ്ടതുണ്ട്. മലയാളത്തിലെ ഏറ്റവും ഇനീഷ്യല്‍ പുള്ള ഉള്ള താരമെന്ന നിലയില്‍ ഇതിനുള്ള സാധ്യത ദുല്‍ഖര്‍ ചിത്രത്തിനുണ്ട്.

ദുല്‍ഖര്‍ ചിത്രം ഒടിടിയിലേക്ക് പോയാല്‍ മലയാളത്തില്‍ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കും മനം മാറ്റമുണ്ടായേക്കും. മരയ്ക്കാറാണ് തിയേറ്റര്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുന്ന ബിഗ് ബജറ്റ് ചിത്രം. എന്നാല്‍ ഒടിടിക്ക് നല്‍കാന്‍ താല്‍പര്യമില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പക്ഷേ ആ ചിത്രം ഒടിടിയില്‍ പോകാനും സമ്മര്‍ദമുണ്ട്. കുറുപ്പിനായി ആമസോണ്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. നെറ്റ്ഫ്‌ളിക്‌സും ഹോട്ട്‌സ്റ്റാറും മലയാള സിനിമയില്‍ അത്ര സജീവമായി ഇല്ല.

പൃഥ്വിരാജ് ചിത്രം കുരുതിയാണ് അവസാനമായി ഒടിടിയില്‍ പോയ മലയാള ചിത്രം. ഓഗ്‌സ്റ്റ് പതിനൊന്ന് മുതല്‍ ഈ ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കും. തിയേറ്റര്‍ മേഖലയില്‍ വലിയ പ്രതീക്ഷയുള്ള ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ തിയേറ്റര്‍ എന്ന് തുറക്കുമെന്ന അനിശ്ചിതത്വമാണ് കുരുതിയെയും ഒടിടിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. ഓണം റിലീസ് ആയിട്ടാണ് ചിത്രം എത്തുന്നത്. പൃഥ്വിരാജിന്റെ ഒടിടിയില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കുരുതി. പൃഥ്വിരാജ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

നേരത്തെ മാലിക്കും ഒടിടിയില്‍ പോയ ബിഗ് ബജറ്റ് ചിത്രമായിരുന്നു. 22 കോടി ചിത്രത്തിന് ഒടിടി വഴി ലഭിച്ചുവെന്ന് സംവിധായകന്‍ തന്നെ പറഞ്ഞിരുന്നു. ഒപ്പം റൈറ്റ്‌സുകള്‍ ചേരുമ്പോള്‍ ലാഭം ലഭിക്കുമെന്നും മഹേഷ് നാരായണന്റെ വാക്കുകളിലുണ്ടായിരുന്നു. മാലിക് പോയത് കൊണ്ടാണ് കുറുപ്പും ആ വഴി തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നത്. ചിത്രത്തിന്റെ അണിയറയിലെ സംസാരം തിയേറ്ററില്‍ തന്നെ ചിത്രം റിലീസ് ചെയ്യണമെന്നാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് ഒടിടിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്. നല്ല ഡീല്‍ ആണെങ്കില്‍ ഉടന്‍ തന്നെ വിറ്റുപോകാനാണ് സാധ്യത.

ഇതിനിടെ ഒടിടിയെ ലക്ഷ്യമിട്ടും തിയേറ്റര്‍ തുറക്കുമെന്ന് പ്രതീക്ഷിച്ചും നിരവധി സിനിമള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 54 ചിത്രങ്ങളാണ് ലോക്ഡൗണ്‍ കാലത്ത് ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്. പത്തോളം ചിത്രങ്ങള്‍ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. കണ്ണന്‍ താമരക്കുളത്തിന്റെ വിരുന്ന് എന്ന ചിത്രം ഇടുക്കിയിലെ പീരുമേട്ടില്‍ ആരംഭിച്ചിട്ടുണ്ട്. 54 ചിത്രങ്ങള്‍ നിര്‍ത്തിവെച്ചതോടെ ആയിരം കോടിയുടെ നഷ്ടമാണ് മലയാളം സിനിമയ്ക്കുണ്ടായത്. ഒടിടി താല്‍ക്കാലിക ആശ്വാസം മാത്രമാണെന്ന് നിര്‍മാതാക്കളും സംവിധായകരും പറയുന്നു. തിയേറ്ററില്ലാതെ പിടിച്ച് നില്‍ക്കാനാവില്ലെന്ന് സംവിധായകന്‍ സിദ്ദിഖും വ്യക്തമാക്കി.












Click it and Unblock the Notifications