മിഥുനെതിരെ മേജർ രവി; ലാല്‍ ബന്ധപ്പെട്ടു, പട്ടാളം ചോദ്യം ചെയ്യാനായി നമ്പർ 10 സെല്ലിലേക്ക് വിളിച്ചാല്‍...
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് താരം അനിയന്‍ മിഥുന്‍ പറഞ്ഞ 'ജീവിത കഥ' വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പട്ടാളത്തിലെ പാരാ കമാന്‍ഡോ വിങ്ങിലെ സനയെന്ന കാമുകി, പട്ടാള ക്യാമ്പില്‍ ഒളിച്ചു കയറിയത്, സന പിന്നീട് നെറ്റിയില്‍ വെടിയേറ്റ് മരിച്ചത്, തുടങ്ങിയ കഥകളായിരുന്നു അനിയന്‍ മിഥുന്‍ ബിഗ് ബോസ് വീട്ടില്‍ പറഞ്ഞത്. ഇതിലെ തെറ്റായ കാര്യങ്ങള്‍ അവതാരകന്‍ മോഹന്‍ലാല്‍ തന്നെ തെളിവ് നിരത്തി തിരുത്തിയെങ്കിലും തന്റെ കഥയില്‍ അനിയന്‍ മിഥുന്‍ ഉറച്ച് നില്‍ക്കുകയാണ്.
ബിഗ് ബോസിന് അകത്ത് മാത്രമല്ല, പുറത്തും ഈ വിഷയം സജീവ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ അനിയന്‍ മിഥുനെതിരെ സംസാരിച്ചുകൊണ്ട് സംവിധായകന്‍ മേജർ രവിയും മുന്നോട്ട് വന്നിരിക്കുന്നു. എന്തിനാണ് ഈ വിഷയം ആളുകള്‍ ഇത്ര വലിയ സംഭവമാക്കിയതെന്ന് എനിക്ക് അറിയില്ല. ആ കഥ കേള്‍ക്കുമ്പോള്‍ തന്നെ അത് സത്യമല്ലെന്ന് മനസ്സിലാവും. ഇന്ത്യന്‍ പട്ടാളത്തിന്റെ ഏതെങ്കിലും ഒരു ലേഡി ഓഫീസർ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അറിയുമോ എന്ന ഒറ്റ ചോദ്യത്തില്‍ ആ കഥ പൊളിയുമെന്നും മേജർ രവി പറയുന്നു.

ഞാന്‍ തുറന്ന് പറയുകയാണ് അവനൊരു ഫേക്കും ബോധമില്ലാത്തവനുമാണ്. അവന്റെ വുഷു കഥയും വ്യാജമാണ്. വുഷു അസോസിയേഷന്റെ ഭാരവാഹി എന്നെ ബന്ധപ്പെട്ടിരുന്നു. ഔദ്യോഗികമായ വുഷു ചാമ്പ്യന്‍ഷിപ്പില്‍ മിഥുന്‍ ഒരിക്കലും പങ്കെടുത്തിട്ടില്ലെന്നാണ് അവർ പറയുന്നത്. അവിടെ തന്നെ രണ്ട് കഥകളും വ്യാജമാണെന്ന് വ്യക്തമായെന്നും മേജർ രവി പറയുന്നു. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യാനെറ്റുമായും ഞാന്‍ ബന്ധപ്പെട്ടിരുന്നു. പൊലീസ് വെരിഫിക്കേഷനാണ് അവർ പ്രധാനമായി നോക്കുന്നത്. ബാക്കി കാര്യങ്ങളൊക്കെ മത്സരാർത്ഥികള്‍ പറയുന്നതില്‍ വിശ്വസിക്കുകയാണ്. ആ വിശ്വാസ്യതയാണ് ഇവിടെ തകർന്നത്. ഇത്രയും വലിയ ഒരു പരിപാടിയില്‍ കയറി ഇരുന്നുകൊണ്ടാണ് ഇന്ത്യന്‍ ആർമിയെക്കുറിച്ച് ഇല്ലാത്ത, പൂർണ്ണമായും ഭാവനയില്‍ നിന്നുള്ള ഒരു കഥ പറഞ്ഞത്.

തെറ്റ് തിരുത്താനുള്ള അവസരം നിരവധി തവണ ലാല്‍ സാർ കൊടുത്തു. എന്നാല്‍ അപ്പോഴും മിഥുന്‍ തന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. കേരളത്തില്‍ ഇന്ത്യന്‍ ആർമിയുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങള്‍ എന്തെങ്കിലും നടന്നാല്‍ മുകളില്‍ നിന്നും എന്നെ വിളിച്ച് കാര്യം അന്വേഷിക്കാറുണ്ട്. ഈ വിഷയം വന്നപ്പോഴും അവർ എന്നെ വിളിച്ചു. ഇതിന് അത്ര പ്രധാന്യം കൊടുക്കേണ്ടതില്ലെന്നായിരുന്നു എന്റെ നിലപാട്. മാനസിക സ്ഥിരതയില്ലാത്ത ഒരാള്‍ പറഞ്ഞ കാര്യത്തിന് പുറകെ പോയാല്‍ നമ്മള്‍ വിചാരിച്ച പോലെ ആയിരിക്കില്ല കാര്യങ്ങള്‍ പോവുന്നതെന്നും മേജർ രവി പറയുന്നു.
പട്ടാളം ഔദ്യോഗികമായി ചോദ്യം ചെയ്യാനായി നമ്പർ 10 സെല്ലിലേക്ക് വിളിച്ച് കഴിഞ്ഞാല്‍ അതൊന്നും നേരിടാനാവില്ല. ഇന്നലെ ലാലേട്ടന്റെ നാല് ചോദ്യം പോലും നേരിടാനാവാതെ ബോധംകെട്ട് വീഴുന്നത് കണ്ടതാണ്. വീണ്ടും വരുന്നത് മറ്റൊരു കഥയുമായാണ്. ലാലേട്ടന് ഈ കാര്യങ്ങള്‍ എല്ലാം അറിയാം. പട്ടാളവുമായി ബന്ധപ്പെട്ട കാര്യങ്ങളുള്‍പ്പടെ ഞങ്ങള്‍ നിരന്തരം അയച്ചുകൊണ്ടിരിക്കുന്നതാണ്.

'അണ്ണാ... ഒരു ഡെഡ് ബോഡി കിടക്കുന്നു, അവിടേക്ക് ഒരു സിവിലിയന്‍ പോയി കെട്ടിപിടിക്കുന്നു' ഇതൊക്കെ നടക്കുമോയെന്നാണ് ലാല്‍ ചോദിച്ചത്. കശ്മീരിലെ ഒരു ക്യാമ്പിന് അകത്തേക്കും സാധാരണക്കാർക്ക് ഈ നിലയില്‍ കയറാന്‍ സാധിക്കില്ല. മലായാളികള്‍ ഉള്‍പ്പടെ കശ്മീരില്‍ പോവുന്നതല്ലേ, ആർക്കെങ്കിലും പട്ടാള ക്യാമ്പുകളുടെ അടുത്തേക്ക് തന്നെ ഇങ്ങനെ പോവാനാവില്ലെന്നും മേജർ രവി വ്യക്തമാക്കുന്നു.
വളരെ മോശപ്പെട്ട രീതിയിലാണ് മിഥുന്‍ സംസാരിക്കുന്നത്. ആ കുട്ടിയെ പലപ്പോഴും 'അവള്‍' എന്നാണ് പറയുന്നത്. സംസ്കാരമില്ലായ്മായാണ് അതില്‍ നിന്ന് വ്യക്തമാകുന്നത്. പട്ടാള ഓഫീസറായിട്ടുള്ള ഒരു സ്ത്രീയെ അവള്‍ എന്ന് അഭിസംബോധന ചെയ്യാനുള്ള ഇടം ഈ വ്യക്തിക്ക് കിട്ടിയോ. ഈ ആർമി ഓഫീസർ നാല് തവണ തന്നെ പ്രപ്പോസ് ചെയ്തെന്നൊക്കെയാണ് കഥ. ഇവനാര് കാസിനോവയാണോയെന്നും മേജർ രവി ചോദിക്കുന്നു.












Click it and Unblock the Notifications