"സൗബിനെ തട്ടിപ്പുകാരനായി പൊതു സമൂഹത്തിന് മുന്നിൽ ചിത്രീകരിച്ചു, സുഷിൻ ശ്യാം ആദ്യമേ അക്കാര്യം പറഞ്ഞു"
മലയാളത്തിന്റെ തലവര മാറ്റിയ ചിത്രങ്ങളിൽ ഒന്നാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന് നിസംശയം പറയാം. കാരണം കളക്ഷനിൽ വമ്പൻ നേട്ടം സ്വന്തമാക്കിയ ഈ ചിത്രം മലയാള സിനിമയുടെ യഥാർത്ഥ പൊട്ടൻഷ്യൽ ലോകത്തിന് മുൻപിൽ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു. തമിഴ്‌നാട്ടിൽ വമ്പൻ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്‌സ് കളക്ഷനിൽ 200 കോടി കടന്ന ആദ്യ മലയാള സിനിമകളിൽ ഒന്നായിരുന്നു. പിന്നീടുള്ള ചിത്രങ്ങൾക്ക് വഴിവെട്ടിയത് മഞ്ഞുമ്മൽ ബോയ്‌സ് ആണെന്ന കാര്യത്തിൽ തർക്കമില്ല.
ഇത്രയൊക്കെ വാണിജ്യ വിജയമായി മാറിയെങ്കിലും ചിത്രം പിന്നീട് വാർത്തകളിൽ നിറഞ്ഞത് ചില വിവാദങ്ങളുടെ പേരിലായിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾ നികുതി വെട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ഈ സിനിമയുടെ സഹ നിർമ്മാതാക്കളിൽ ഒരാൾ സൗബിൻ ഷാഹിറിന് എതിരെയും പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

ഇത് കൂടാതെ ചിത്രത്തിലെ പാട്ടുമായി ബന്ധപ്പെട്ട് കോപ്പിറൈറ്റ് വിവാദവും ഉയർന്നുവന്നിരുന്നു. ഇളയരാജ നൽകിയ പരാതിയിൽ നഷ്‌ടപരിഹാരം നൽകിയാണ് തീർപ്പാക്കിയത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിലും സൗബിൻ ഷാഹിറിന്റെ വളർച്ചയിലും പ്രതികരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. സൗബിനെ പൊതുസമൂഹത്തിന് മുന്നിൽ തട്ടിപ്പുകാരനായി ചിത്രീകരിച്ചുവെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
ഉടൻ റിലീസ് ആവാൻ പോവുന്ന രജനീകാന്ത് ചിത്രം കൂലിയിലെ പാട്ട് പുറത്തുവിട്ടപ്പോൾ അതിൽ നൃത്തം ചെയ്‌ത പൂജ ഹെഗ്‌ഡെയ്ക്ക് ഒപ്പം നിന്നത് നമ്മുടെ സ്വന്തം സൗബിനായിരുന്നു. അതിൽ രജനീകാന്ത് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും സൗബിന്റെ പൂജയോടൊപ്പമുള്ള ഡാൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടു. സൗബിൻ ആ ഡാൻസ് സീക്വൻസിൽ പൂന്തുവിളയാടുകയാണ് ഉണ്ടായത്. ഇന്ത്യയുടെ പലഭാഗത്ത് നിന്നും സൗബിന് അഭിനന്ദന പ്രവാഹം ലഭിച്ചു.
എൺപത് ദിവസത്തോളമാണ് കൂലിയിൽ സൗബിന് ഷൂട്ട് ഉണ്ടായിരുന്നത്. അതിനായി മൂന്ന് കോടിയോളം രൂപ സൗബിൻ പ്രതിഫലമായി കൈപ്പറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ സിനിമയിലേക്ക് സൗബിനെ വിളിക്കാൻ ഒരേയൊരു കാരണം മഞ്ഞുമ്മൽ ബോയ്‌സ് എന്ന സൂപ്പർഹിറ്റ് ചിത്രമാണ്. തമിഴ് സൂപ്പർ സിനിമകളെ കളക്ഷനിൽ കടത്തിവെട്ടി കൊണ്ട് ഒരു മലയാള സിനിമ വരുന്നത് അത്ഭുത കാഴ്‌ചയായിരുന്നു. തമിഴർ നെഞ്ചിലേറ്റിയ മലയാള സിനിമ.
കമൽ ഹാസന്റെ ഗുണ എന്ന ചിത്രത്തിലെ കൺമണി.. എന്ന ഗാനം അതിൽ ഉപയോഗിച്ചിട്ടുണ്ട്. സൗബിന്റെ സുഹൃത്തും മാനേജറും ഒക്കെയായി ഷോൺ ആണ് ഈ പ്രോജക്റ്റ് ആദ്യം കൊണ്ട് വരുന്നത്. ഒരു വർഷക്കാലത്തോളം അതിന്റെ ചർച്ചകൾ നടന്നു. യഥാർത്ഥ കൊടൈക്കനാൽ സന്ദർശനവും നിരവധി ചർച്ചകളും ഒക്കെ നടന്നു. അങ്ങനെ 10 കോടി ബജറ്റിൽ തീരുന്ന സിനിമയായിരുന്നു ആദ്യം പ്ലാൻ ചെയ്‌തത്. എന്നാൽ സൗബിന്റെ പിതാവ് ഷഹീർ ബാബുവിന് ഇതിൽ വിശ്വാസം ഉണ്ടായിരുന്നില്ല.
ഗുണ കേവിൽ മുഴുവൻ ഷൂട്ടും ചെയ്‌ത് മടങ്ങാം എന്ന് കരുതിയെങ്കിലും പെർമിഷൻ കിട്ടിയില്ല. അങ്ങനെയാണ് സെറ്റിടാൻ തീരുമാനിക്കുന്നത്. പെരുമ്പാവൂരിൽ ആർട്ട് ഡയറക്‌ടർ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിൽ മൂന്ന് കോടി മുടക്കി സെറ്റിടാൻ തുടങ്ങി. അത് തീർന്നപ്പോൾ പക്ഷേ 10 കോടി കഴിഞ്ഞിരുന്നു ചിലവ്. സംവിധായകൻ സിദ്ദിഖ് ആ സെറ്റ് കണ്ട് അത്ഭുതപ്പെട്ടു പോയിരുന്നു.
ചിലവ് കൂടിയതോടെ മറ്റ് പലരിൽ നിന്നും അവർ സഹായം തേടി. അതിൽ ലിസ്‌റ്റിൻ സ്‌റ്റീഫനും ഗോകുലം ഗോപാലനും ഒക്കെ ഉൾപ്പെടുന്നു. സിനിമ പൂർത്തിയപ്പോൾ ബജറ്റ് 22 കോടിയായി മാറിയിരുന്നു. പലരും ഇതിന്റെ വിജയ സാധ്യതയെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് ഉറപ്പായും മലയാള സിനിമയുടെ തലവര മാറ്റുമെന്ന് ആദ്യം പറഞ്ഞ വ്യക്തി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആയിരുന്നു.
സിനിമയുടെ കളക്ഷൻ നൂറും ഇരുനൂറും കോടി കടന്നു. എന്നാൽ പാട്ടിന്റെ പേരിൽ ഇളയരാജ കേസ് കൊടുത്തു. ഒടുവിൽ ഒരു കോടി 60 ലക്ഷം രൂപ കൊടുത്താണ് അത് അവസാനിപ്പിച്ചത്. നിർമ്മാതാക്കളുടെ വിഹിതം കൈയിലേക്ക് വരും മുൻപ് തന്നെ വിതരണക്കാർ കേസ് കൊടുത്തു. അങ്ങനെ സൗബിൻ പൊതുസമൂഹത്തിന് മുന്നിൽ തട്ടിപ്പുകാരനായി ചിത്രീകരിക്കപ്പെട്ടു. സിനിമയിൽ പലപ്പോഴും പണത്തിന്റെ സ്നേഹബന്ധങ്ങൾ തകരാറുണ്ട്.












Click it and Unblock the Notifications