കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍: ആനകളുടെ ശ്മശാനം

  • By Staff
Google Oneindia Malayalam News

ആനക്കമ്പക്കാരുടെ നാടെന്നറിയപ്പെടുന്ന തൃശൂര്‍ കേരളത്തിലെ ആനകളുടെ ഏറ്റവും വലിയ ശ്മശാനഭൂമിയായും മാറുന്നു. 1996ന് ശേഷം തൃശൂരില്‍ അടക്കം ചെയ്യപ്പെട്ടത് 33 ആനകള്‍.

ചെരിഞ്ഞ ആനകളുടെ ശരാശരി പ്രായം 30 വയസ്സ് മാത്രം. അതായത് ആനകളുടെ ശരാശരി ആയുസ്സ് 60 വയസ്സെങ്കില്‍ അതിനും എത്രയോ മുന്‍പേ ഈ മിണ്ടാപ്രാണികള്‍ ശ്മശാനങ്ങളില്‍ അടക്കംചെയ്യപ്പെടുന്നു എന്നര്‍ത്ഥം.

തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന സെന്റര്‍ ഫോര്‍ എലഫെന്റ് സ്റഡീസാണ് ഞെട്ടിപ്പിയ്ക്കുന്ന ഈ കണക്കുകള്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. ഒരു ആനയെ വയസ്സായെന്ന് വിളിയ്ക്കാവുന്നത് അതിന് 60 വയസ്സാവുമ്പോഴാണ്. ആനകള്‍ക്ക് 80 വയസ്സോ അതിലധികമോ പ്രായം വരെ ജീവിക്കാനാവും. നന്നേ ചെറിയ പ്രായത്തില്‍ ആനകള്‍ ചെരിയുന്നുവെന്നതിനര്‍ത്ഥം ക്രൂരമായ സാഹചര്യങ്ങള്‍ മൂലം ആനകള്‍ കൊല്ലപ്പെടുന്നുവെന്നു തന്നെയാണ്.- സെന്റര്‍ ഫോര്‍ എലഫന്റ് സ്റഡീസിന്റെ കോ ഓര്‍ഡിനേറ്റര്‍ ഡോ.പി.സി. അലക്സ് പറയുന്നു.

ആനകള്‍ റോഡപകടങ്ങള്‍ക്കും ക്രൂരമായ മനുഷ്യപീഡനങ്ങള്‍ക്കും വിധേയരാവുകയാണ് കേരളത്തില്‍. - അലക്സ് വിശദീകരിയ്ക്കുന്നു.

ഇനി തൃശൂരില്‍ അടക്കം ചെയ്യപ്പെട്ട ആനകളില്‍ ചിലതിന്റെ ലിസ്റ് നോക്കുക(ബ്രാക്കറ്റില്‍ അവയുടെ പ്രായം): കൂടല്‍മാണിക്യം രാമചന്ദ്രന്‍(18), ശങ്കരകുളങ്ങര ഗണേശന്‍(12), തൃപ്രയാര്‍ ഗണേശന്‍(12), തൃപ്രയാര്‍ കുഞ്ഞ്(19), കുട്ടങ്കുളങ്ങര കണ്ണന്‍(4), ചെറിയനാരായണന്‍(19), മുണ്ടത്തിക്കോട് പുട്ടു(2), തിരുവമ്പാടി ഗോപാലന്‍കുട്ടി(11), തിരുവില്ല്വാമല അമല്‍കുമാര്‍(20).

എന്താണ് ഇത്രയധികം ആനകള്‍ ഇത്രയും ചെറുപ്രായത്തിനുള്ളില്‍ ചെരിയാന്‍ കാരണം? ആനയുടമകളുടെ ലാഭക്കണക്കുകള്‍ ഈ ചോദ്യത്തിനുത്തരം നല്കും. ആനകള്‍ ജീവിച്ചിരിയ്ക്കുന്നതിനേക്കാള്‍ ചെരിയുന്നതാണ് ആനയുടമകള്‍ക്ക് ലാഭകരമത്രെ.

പല ആനകളും സ്വാഭാവികമായും ചെരിയുന്നതല്ല, ആനയുടമകളുടെ ഒത്താശയോടെ കൊല്ലുന്നതാണെന്നും സാഹചര്യസൂചനകള്‍ തെളിയിക്കുന്നു. ആനയുടെ പേരില്‍ ലഭിയ്ക്കാവുന്ന ഇന്‍ഷ്വറന്‍സ് തുകയാണ് കൊലചെയ്യാനുള്ള പ്രലോഭനം. പൊതുമേഖലയിലുള്ള ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഉദ്യോഗസ്ഥരും ആനയുടമകളും ചേര്‍ന്നുള്ള ഗൂഢാലോചനയ്ക്ക് ശേഷമാണത്രെ ആനകളെ കൊല്ലുന്നത്. ഇതിന് പുറമെ ആനയുടെ ജഡത്തില്‍ നിന്ന് എടുക്കുന്ന കൊമ്പുകള്‍ക്കും എല്ലുകള്‍ക്കും നല്ല വില വേറെയും കിട്ടും.

തൃശൂര്‍ ജില്ലയില്‍ പെരുകുന്ന സ്വകാര്യ ആനശ്മശാനങ്ങളില്‍ ആനയുടെ ജഡത്തില്‍ നിന്ന് എളുപ്പത്തില്‍ കൊമ്പുകളും എല്ലുകളും ശസ്ത്രക്രിയവഴി വേര്‍തിരിച്ചെടുത്തുതരാനുള്ള സംവിധാനവുമുണ്ട്. തൃശൂരില്‍ ഇത്തരം സ്വകാര്യ ആനശ്മശാനങ്ങള്‍ പെരുകുകയാണ്.

പുതുതായി ഒരു ആനയെ കയ്യില്‍ കിട്ടിയാല്‍ ആദ്യത്തെ ഘട്ടം അവയ്ക്ക് പരിശീലനം നല്കലാണ്. ദിവസവും ആനപ്പാപ്പാന്റെ വകയായ ഈ പരിശീലനം ക്രൂരമായ പീഢനം തന്നെയാണ്. പാപ്പാന്റെ കയ്യിലുള്ളകൂര്‍പ്പിച്ച തോട്ടികൊണ്ട് ആനയ്ക്ക് ദിവസവും ലഭിയ്ക്കുന്ന മുറിവുകള്‍ക്ക് കണക്കില്ല. അന്ന് മുതലേ കൊമ്പന്റെ ആയുസ്സിന്റെ വലിപ്പം കുറഞ്ഞുതുടങ്ങുന്നു.

ആനയുടെ മാനസികഘടനയും ശാരീരികഘടനയും പ്രത്യേകമായതിനാല്‍ ഇവയ്ക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് പഴയ ആനവൈദ്യന്‍മാരും ആധുനിക ശാസ്ത്രലോകവും പറയുന്നു.

ആനയുടമകള്‍ക്ക് ആന ജീവിച്ചിരിക്കുമ്പോഴുള്ള പ്രധാനവരുമാനം ക്ഷേത്രോത്സവങ്ങള്‍ തന്നെ. രണ്ടാമത്തെ വരുമാനം തടി വലിപ്പിയ്ക്കലും. ക്ഷേത്ര ഉത്സവങ്ങളുടെ പേരില്‍ മണിക്കൂറുകളോളം ചുട്ടുപൊള്ളുന്ന വെയിലിലാണ് ഗജവീരന്മാര്‍ നില്ക്കേണ്ടിവരുന്നത്. ഇനി പ്രതിഷേധിച്ചാലോ? പാപ്പാന്റെ കൂര്‍ത്തതോട്ടികൊണ്ട് ഉടന്‍വരും ശിക്ഷ.

അരുണാചല്‍ പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമാണ് പല ആനയുടമകളും ആനക്കുട്ടികളെ കേരളത്തിലേക്ക ് കൊണ്ടുവരുന്നത്. ഒരു ലോബി തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ചേര്‍ന്നാണ് ഈലോബി പ്രവര്‍ത്തിയ്ക്കുന്നത്. കേരളത്തില്‍ ആനവിദഗ്ധര്‍ എന്നറിയപ്പെടുന്നവര്‍ പോലും ഈ ലോബിയില്‍ കണ്ണികളാണ്. ബീഹാറില്‍ നിന്നും അരുണാചല്‍ പ്രദേശില്‍ നിന്നും ആനക്കുട്ടികളെ ചെറിയ വിലയ്ക്കാണ് ആനയുടമകള്‍ക്ക് ലോബികള്‍ എത്തിച്ചുകൊടുക്കുന്നത്.

കേരളത്തില്‍ ആനകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കുന്ന സംഘടനകളില്‍ പലതും ആനയുടമകളുടെ ഒത്താശയോടെ പ്രവര്‍ത്തിയ്ക്കുന്നവയാണ്. കേരളത്തിലെ എലഫന്റ് ക്ലിനിക്കുകളും ആനപ്പാപ്പാന്‍ പരിശീലനവും എല്ലാം വെറും നാടകം മാത്രമാണെന്നും സെന്റര്‍ ഫോര്‍ എലഫന്റ സ്റഡീസ് പറയുന്നു.

ഇനി കേരളത്തിലെ മൃഗക്ഷേമവകുപ്പിന്റെ കാര്യമെടുക്കുക. മൃഗങ്ങളുടെ ക്ഷേമം അന്വേഷിയ്ക്കലാണ് ഈ വകുപ്പിന്റെ ചുമതലയെങ്കിലും കുറെ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാനുള്ള ലാവണം എന്നതിനപ്പുറം ഈ വകുപ്പിന് വലിയ പ്രാധാന്യമില്ല. തൃശൂര ജില്ലയിലെ ആനമരണങ്ങളുടെ കഥ ചോദിച്ചാല്‍ മൃഗക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയേ ഉള്ളൂ.

ജില്ലയിലെ ആനകളുടെ റെക്കോഡ് സൂക്ഷിയ്ക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ തങ്ങളുടെ പക്കലില്ലെന്നാണ് മൃഗക്ഷേമവകുപ്പിന്റെ ജോയിന്റെ ഡയറക്ടര്‍ സുമ കെ.ജി. പറയുന്നത്. ആനകളുടെ പോസ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും അപൂര്‍വമായി മാത്രമേ വകുപ്പിലേക്ക് കിട്ടാറുള്ളൂവെന്നും സുമ പറയുന്നു. ഇന്‍ഷ്വറന്‍സ് ക്ലെയിം ലഭിയ്ക്കാന്‍ പോസ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നേരിട്ട് ആനയുടമകള്‍ക്ക് കൈമാറുകയാണ് പതിവ്.

തൃശൂര്‍ ജില്ലയില്‍ അംഗീകൃത ലൈസന്‍സുള്ള ആനകള്‍ കുറവാണ്. അതിനാല്‍ ആനകളുടെ കൊലപാതകം സംബന്ധിച്ച് അന്വേഷിയ്ക്കുക ബുദ്ധിമുട്ടാണ്. എല്ലാ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും ഞങ്ങളുടെ കയ്യിലെത്താറില്ല.- വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ഡോ. ശിവ രാജു പറയുന്നു.

ആനവളര്‍ത്തലിന്റെ പേരില്‍ നടക്കുന്ന പീഢനങ്ങള്‍ക്കെതിരെ കടുത്ത നിയമങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കഴിയുന്നില്ല. അതിനര്‍ത്ഥം ഇനിയും ക്രൂരമായി കൊമ്പന്‍മാര്‍ ശ്മശാനങ്ങളില്‍ അടക്കം ചെയ്യപ്പെടുമെന്നര്‍ത്ഥം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X