ശശി തരൂരും വി ശിവന്‍കുട്ടിയും; രണ്ട് കേസുകള്‍, ഒരേ ചട്ടങ്ങള്‍... രാജിയുടെ കാര്യത്തില്‍ നിലപാടെന്ത്?
വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ സമരങ്ങളാണ് നയിക്കുന്നത്. നിയമസഭയില്‍ യുഡിഎഫ് ഉയര്‍ത്തുന്നത് സമാനതകളില്ലാത്ത പ്രതിഷേധമാണ്. ഇത്തരം ഘട്ടങ്ങളില്‍ പ്രതിഷേധിക്കുകയും സമരം ചെയ്യുകയും എല്ലാം പ്രതിപക്ഷ പാര്‍ട്ടികളുടെ അവകാശമാണെന്നതില്‍ ഭരണപക്ഷത്തിന് പോലും തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല.
നിയമസഭാ കൈയ്യാങ്കളി കേസിലെ പ്രതികള്‍ വിചാരണ നേരിടണം എന്ന സുപ്രീം കോടതി ഉത്തരവാണ് ഇപ്പോഴത്തെ ഈ കോലാഹലങ്ങള്‍ക്കൊക്കെ കാരണം. നിയമസഭയില്‍ അന്ന് നടന്നത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നോ അല്ലയോ എന്നത് വേറെ തന്നെ ചര്‍ച്ച ചെയ്യാം. വി ശിവന്‍കുട്ടി ആ കേസില്‍ ഇപ്പോള്‍ രാജിവയ്‌ക്കേണ്ടതുണ്ടോ എന്നൊന്ന് പരിശോധിക്കാം...
ധാര്‍മികതയുടെ പേരില്‍ ആണെങ്കില്‍ വി ശിവന്‍കുട്ടി രാജിവയ്ക്കുന്നത് അദ്ദേഹത്തിന്റേയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുന്നണിയുടേയും പാര്‍ട്ടിയുടേയും ഒക്കെ കാര്യമാണ്. ഒരു കേസില്‍ വിചാരണ നേരിടേണ്ടുന്ന സാഹചര്യത്തില്‍ അധികാര സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ അവര്‍ക്ക് തീരുമാനിക്കാം. അത് നിയമപരമായ ഒരു ബാധ്യതയല്ല, മറിച്ച് ഇതില്‍ ധാര്‍മികതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം തോന്നുകയാണെങ്കില്‍ സ്വമേധയാ തീരുമാനിക്കാം.
അല്ലാത്ത പക്ഷം നിയമപരമായി നടക്കേണ്ടത് എന്താണ് എന്ന് നോക്കാം. ഈ കേസില്‍ ചാര്‍ജ് ഫ്രെയിം ചെയ്യണോ എന്നാണ് ആദ്യം തീരുമാനിക്കേണ്ടത്. അത് കോടതിയുടെ പണിയാണ്. കോടതി ചാര്‍ജ്ജ് ഫ്രെയിം ചെയ്യുകയാണെങ്കില്‍ കേസില്‍ പെട്ട ആളുകള്‍ വിചാരണ നേരിടണം. വിചാരണ നേരിടുക എന്നതിലൂടെ ഒരാള്‍ കുറ്റവാളിയാകുന്നില്ല എന്നത് വേറെ കാര്യം.
ശിവന്‍ കുട്ടിയുടെ കാര്യത്തില്‍ ആണല്ലോ ഇപ്പോഴത്തെ തര്‍ക്കവും വിവാദവും എല്ലാം. മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോള്‍ കോണ്‍ഗ്രസ് എംപിയും ആയ ശശി തരൂരിന്റെ കേസും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ ആണ്. ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസ് ആണത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വി ശിവന്‍കുട്ടിയുടെ കേസിനേക്കാള്‍ ഏറെ ഗൗരവം അര്‍ഹിക്കുന്ന കേസ്.
2014 ജനുവരി 17 ന് ആണ് സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ ലീല പാലസ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ശശി തരൂര്‍ അന്ന് യുപിഎ സര്‍ക്കാരിലെ കേന്ദ്രമന്ത്രിയായിരുന്നു എന്നത് കൂടി ഓര്‍ക്കണം. പ്രഥമദൃഷ്ട്യാ ദുരൂഹതകള്‍ ഒരുപാട് അവശേഷിപ്പിച്ച മരണം ആയിരുന്നു സുനന്ദ പുഷ്‌കറിന്റേത്. ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മിലുള്ള ബന്ധത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന കാലവും. എന്തായാലും ആ വിഷയത്തില്‍ ശശി തരൂരിനോട് രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അതിന് ശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ ശശി തരൂര്‍ വിചാരണ നേരിടണോ എന്നത് കോടതി തീരുമാനിക്കേണ്ടതാണ്. ആ തീരുമാനം നീണ്ടുനീണ്ടുപോവുകയാണ്. തരൂര്‍ വിചാരണ നേരിടണം എന്ന് പറഞ്ഞാല്‍ പോലും ആ കേസില്‍ അദ്ദേഹം കുറ്റക്കാരന്‍ ആണെന്ന് അര്‍ത്ഥമില്ല. വി ശിവന്‍കുട്ടിയുടെ കാര്യത്തിലും നിയമം അങ്ങനെ തന്നെയാണ്.
ശിവന്‍കുട്ടിയുടെ കാര്യത്തില്‍ ആയാലും ശശി തരൂരിന്റെ കാര്യത്തിലായാലും കോടതി ചാര്‍ജ്ജ് ഫ്രെയിം ചെയ്തിട്ടില്ല. അങ്ങനെ കോടതി ചാര്‍ജ്ജ് ഫ്രെയിം ചെയ്യുന്നതിനും നടപടി ക്രമങ്ങള്‍ ഒരുപാടുണ്ട്. ആദ്യം പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. അത് ഫയലില്‍ സ്വീകരിച്ചാല്‍ പ്രതികള്‍ക്ക് സമന്‍സ് അയക്കും. പോലീസ് സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയ്ക്ക് ചാര്‍ജ്ജ് ഫ്രെയിം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. ചാര്‍ജ്ജ് ഫ്രെയിം ചെയ്താല്‍ പിന്നീട് വിചാര അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കും.
ഇത്രയും കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. ശശി തരൂരിന് ബാധകമായ കാര്യങ്ങള്‍ മാത്രമേ വി ശിവന്‍കുട്ടിയ്ക്കും ഉള്ളു. ഇനി നിയമസഭാ കൈയ്യാങ്കളി കേസില്‍ ശിവന്‍കുട്ടിയെ വിചാരണ കോടതി ശിക്ഷിച്ചാല്‍ തന്നേയും, അദ്ദേഹത്തിന് മേല്‍ക്കോടതിയെ സമീപിക്കാന്‍ സാധിക്കും. സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണ കേസില്‍ ശശി തരൂരിന്റെ കാര്യവും അങ്ങനെ തന്നെ. എന്നാല്‍ ഒരു കോടതി ശിക്ഷിച്ചതിന് ശേഷവും ഇവര്‍ അധികാര സ്ഥാനങ്ങളില്‍ തുടരുന്നുണ്ടെങ്കില്‍ അത് വലിയ ധാര്‍മിക പ്രശ്‌നമായി ഉന്നയിക്കപ്പെടേണ്ടത് തന്നെയാണ്.
ശശി തരൂരിന്റേയും വി ശിവന്‍കുട്ടിയുടേയും കേസുകളില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ട് എന്നത് നേര് തന്നെയാണ്. വി ശിവന്‍കുട്ടി നിയമസഭയില്‍ കാണിച്ച കാര്യങ്ങള്‍ മുഴുവന്‍ ലോകം കണ്ടതാണ്. ആ ദൃശ്യങ്ങള്‍ ഇപ്പോഴും പൊതുമണ്ഡലത്തില്‍ ലഭ്യവും ആണ്. എന്നാല്‍ ശശി തരൂരിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചത് എന്നത് ലോകത്തിന് ഇപ്പോഴും അറിയാത്ത കാര്യമാണ്. ശശി തരൂരിന്റേത് വ്യക്തിപരമായ കേസ് ആണെങ്കില്‍ വി ശിവന്‍കുട്ടിയുടേത് രാഷ്ട്രീയപരമായ കേസും ആണ്.
ശിവന്‍കുട്ടി ഉള്‍പ്പെട്ട നിയമസഭാ കൈയ്യാങ്കളി കേസില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ കേസ് പിന്‍വലിക്കാന്‍ പ്രോസിക്യൂഷന്‍ തന്നെ കോടതിയോട് അപേക്ഷിച്ചതായിരുന്നു. എന്നാല്‍ ആ അപേക്ഷ, വിചാരണ കോടതി മുതല്‍ സുപ്രീം കോടതി വരെ തള്ളി. അപ്പോഴും, അത്തരത്തില്‍ ഒരു അപേക്ഷ നല്‍കിയ കാര്യം നിയമ വിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല. പ്രോസിക്യൂഷന് ഇത്തരത്തില്‍ കോടതിയെ സമീപിക്കാനും നിയമത്തില്‍ വകുപ്പുണ്ട്.
Recommended Video
ശശി തരൂരിന്റേയും വി ശിവൻകുട്ടിയുടേയും ഉദാഹരണം എടുത്തതുകൊണ്ട് മറ്റുള്ളവർ എല്ലാം ഇതിൽ നിന്ന് മുക്തരാണെന്ന് ഒരു അർത്ഥവും ഇല്ല. ശിവൻകുട്ടിയ്ക്കെതിരെ കോൺഗ്രസ് സമരം ചെയ്യുന്നത് പോലെ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾക്കെതിരെ സിപിഎമ്മും ഇടതുപാർട്ടികളും മുൻകാലങ്ങളിൽ സമരം ചെയ്തിട്ടുണ്ട്. അതിനും ഇതെല്ലാം ബാധകമാണ് എന്ന വസ്തുതയും മറന്നുപോയിക്കൂട. നിയമസഭയ്ക്കകത്ത് നടന്ന ഒരു വിഷയം, സഭയ്ക്കകത്ത് തന്നെ തീർക്കേണ്ടതായിരുന്നു എന്ന നിലപാടാണ് ഇപ്പോൾ സർക്കാരിനും എൽഡിഎഫിനും. കോൺഗ്രസിനും യുഡിഎഫിനും ഇതിൽ വിരുദ്ധ നിലപാടുള്ള സാഹചര്യത്തിൽ കെ ശിവദാസൻ നായരുടെ കാര്യത്തിലും ഡൊമനിക് പ്രസന്റേഷന്റെ കാര്യത്തിലും എല്ലാം സമാന നടപടികൾ വന്നാൽ അതിനേയും സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. നിയമസഭയിൽ വച്ച് ശാരീരികമായി അപമാനിക്കാൻ ശ്രമിച്ചു എന്നാണ് ജമീല പ്രകാശത്തിന്റെ പരാതി. പൊതുമുതൽ നശിപ്പിച്ച കേസ് പോലെ ആകില്ല ആ കേസ് എന്ന മുന്നറിയിപ്പ് ഇടത് കേന്ദ്രങ്ങളിൽ നിന്ന് തന്നെ മുന്നറിയിപ്പുകൾ വന്ന് തുടങ്ങിയിട്ടും ഉണ്ട്.
(ആശയത്തിന് കടപ്പാട്: എസ് സുദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്)